രണ്ട് വർഷം മുമ്പ് വീട്ടുജോലിക്കായി അബുദാബിയിലേയ്ക്ക് പോയ വീട്ടമ്മ നാട്ടിലെത്തിയത് ക്രൂര മർദ്ദന മുറകൾക്കിരയായി; പരിചയക്കാരുടെ കുഞ്ഞിനെ നോക്കാൻ പോയ ലിസിക്ക് കൃത്യമായി ശമ്പളം നൽകാനോ വീട്ടിലേയ്ക്ക് ഫോൺ വിളിക്കാനോ അനുവദിക്കാതെ മാനസിക പീഡനവും
രണ്ട് വർഷം മുമ്പ് കക്കാട്ടില്‍ നിന്ന് വീട്ടുജോലിക്കായി അബുദാബിയിലേയ്ക്ക് പോയ വീട്ടമ്മ നാട്ടിലെത്തിയത് ക്രൂര മർദ്ദന മുറകൾക്കിരയായി. ഇടയ്ക്കാട്ട് തങ്കപ്പന്റെ ഭാര്യ ലിസി (55) ആണ് മര്‍ദനത്തിനിരയായത്.
കഴിഞ്ഞ ദിവസം ലിസി മടങ്ങിയെത്തിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. കക്കാട്ടില്‍ തന്നെയുള്ള പരിചയക്കാരുടെ കുഞ്ഞിനെ നോക്കാനാണ് ലിസിയെ അബുദാബിയിലേയ്ക്ക് കൊണ്ടുപോയത്.
പിറവം താലൂക്ക് ആശുപത്രിയിൽ അവശ നിലയിലായ ഇവരെ വിമാനത്താവളത്തില്‍ നിന്ന് എത്തിക്കുകയായിരുന്നു. പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദേഹത്ത് പല ഭാഗത്തും പൊള്ളിയതിന്റെയും മര്‍ദനമേറ്റതിന്റെയും പാടുകളുണ്ട്.തലയില്‍ മുറിപ്പാടുമുണ്ട്. ആരോഗ്യവതിയായിപ്പോയ ലിസി തീര്‍ത്തും അവശയായാണ് തിരിച്ചെത്തിയതെന്ന് വീട്ടുകാരും പരാതിപ്പെട്ടു.
20,000 രൂപ നല്‍കാമെന്നു പറഞ്ഞാണ് ലിസിയെ ഇവിടെ നിന്നും കൊണ്ടുപോയത്. എന്നാൽ ശമ്പളം കൃത്യമായി നൽകിയിട്ടില്ലെന്നും ലിസി മൊഴി നൽകി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് താൻ അബുദാബിയിലേക്ക് പോകാന്‍ തയ്യാറായതെന്ന് ലിസി പറയുന്നു.
വീട്ടിലേക്ക് ഫോണ്‍ ചെയ്യാനും അനുവദിച്ചിരുന്നില്ല. സംഭവത്തില്‍ പിറവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊണ്ടുപോയവരും മലയാളികള്‍ ആയതിനാല്‍ പോലീസ് ഗൗരവമായ അന്വേഷണമാണ് നടത്തുന്നത്. അങ്കണവാടിയില്‍ ആയയായിരുന്ന ലിസി മൂന്ന് മക്കളുടെ മാതാവാണ്.
https://www.facebook.com/Malayalivartha