മദ്യപിച്ച് കഴിഞ്ഞാല്‍ സൈക്കോ ആയിമാറും! കയ്യില്‍ വെട്ടുകത്തിയുമായി നടക്കുന്ന വെല്‍ഡര്‍, ആദ്യം വെട്ടുന്നത് കൂടെ നടക്കുന്നവനെ, കഴക്കൂട്ടത്ത് പച്ചക്കറിക്കടക്കാരനെ കടയില്‍കയറി വെട്ടിക്കൊലപ്പെടുത്തിയത് നിസാര വാക്ക് തർക്കത്തിന്റെ പേരിൽ... ഒരു കേസില്‍ അകപെട്ട് ഒളിവിലിരിക്കുമ്പോള്‍ തന്നെ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ക്രിമിനൽ: കുപ്രസിദ്ധ ഗുണ്ടയെ ശ്രീകാര്യം പോലീസ് തൂക്കിയെടുത്തത് അതിസാഹസികമായി

കൊലപാതകേസുകളും മൂന്ന് കപ്പ് കേസുകളുമടക്കം മുപ്പതോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയുടെ ഒളിസങ്കേതം വളഞ്ഞ് സാഹസികമായി പിടികൂടി ശ്രീകാര്യം പോലീസ്. തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്കലില്‍ നാല്പതുകാരനായ ദീപു എസ്.കുമാറിനെ ആണ് ശ്രീകാര്യം പൊലീസ് ഇന്നലെ പിടികൂടിയത്. പൊലീസിനെ കണ്ട് മതില്‍ചാടി ഓടിയ ദീപുവിനെ പോലീസുകാർ പിന്തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇദ്ദേഹം നിസ്സാര വാക്ക് തർക്കത്തിന്റെ പേരിൽ സുഹൃത്തിന്റെ കഴുത്തിൽ വെട്ടിയിട്ട വരെയുണ്ട്. ജൂലൈ 11 ന് രാത്രി പതിനൊന്നര മണിയോടെ ഇയാള്‍ മാരകായുധങ്ങളുമായെത്തി ചെറുവയ്ക്കല്‍ കൊടിവിളവീട്ടില്‍ വാടകക്ക് താമസിക്കുന്ന ഷീജയുടെ വീടിന്റെ പതിനഞ്ചോളം ജനാല ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ഷീജയെ കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തത് കേസ് ആയിരുന്നു.
ഷീജയുടെ വീട് ആക്രമിച്ച ശേഷം ഒളിവില്‍ പോയ ഇയാളെക്കുറിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശ്രീകാര്യം പൊലീസ് അന്വേഷണം നടത്തി വരവെ കഴക്കൂട്ടം എസിപി ഹരികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ ഒളിത്താവളം വളഞ്ഞ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. വിജയവാഡയില്‍ ഒളിവില്‍ പോയ ഇയാള്‍ തിരിച്ചെത്തി പോങ്ങുംമൂട്ടിലെ ഒരു തകര്‍ന്ന വീട്ടില്‍ ഒളിച്ചിരിക്കുകയാണെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം ഇവിടെ എത്തുന്നത്.
പൊലീസുകാര്‍ വരുന്നത് ദുരെ നിന്നും കണ്ട ഇയാള്‍ പുറകുഭാഗത്ത് കൂടി പുറത്തേക്ക് ഓടി, പുറകിലത്തെ മതില്‍ ചാടി ഓടുകയായിരുന്നു. ഇത് പ്രതീക്ഷിച്ചിരുന്ന പൊലീസുകാര്‍ പിന്നാലെ ഓടി. രണ്ട് സംഘമായി തിരിഞ്ഞ പൊലീസുകാര്‍ രണ്ട് ഭാഗത്ത് കൂടി വന്ന് ഇയാളെ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.
ഇയാളെ പിടികൂടുന്നതിനിടയിൽ ഇയാളുടെ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പൊലീസുകാരെ ആക്രമിക്കുവാനും ശ്രമിച്ചിരുന്നു. പരിക്കേറ്റ എഎസ്‌ഐ രാജേഷ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. ശ്രീകാര്യം എസ്‌എച്ച്‌ഒ അഭിലാഷ് ഡേവിഡ്, എസ്‌ഐമാരായ ബിനോദ്കുമാര്‍, പ്രശാന്ത്, ജിഎസ്‌ഐ അനില്‍ പുത്തേരി, എഎസ്‌ഐ രാജേഷ്, ഹോം ഗാര്‍ഡുമാരായ ജയന്‍, വിജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കയ്യില്‍ എപ്പോഴും ഒരു വെട്ടുകത്തിയുമായി നടക്കുന്ന ദീപു , അപ്രതീക്ഷിതമായാണ് ആക്രമിക്കുന്നത്. കൂടെ നടക്കുന്നവരെ പോലും നിസാരമായ കാര്യങ്ങള്‍ക്ക് ആക്രമിക്കുന്നതും പതിവാണ്. ചെറുവയ്ക്കലിലെ മികച്ചൊരു കുടുംബാംഗത്തിലെ അംഗമാണ് ഇയാൾ. കൂടാതെ നല്ലൊരു വെൽഡറുമാണ്.
വീട്ടില്‍ സ്വന്തമായി വെല്‍ഡിങ് വര്‍ക്ക്ഷോപ്പും ഇയാള്‍ക്കുണ്ട്. റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് മാതാവ്. എന്നാല്‍ മദ്യപിച്ച് കഴിഞ്ഞാല്‍ ഇയാള്‍ സൈക്കോ ആയിമാറും. കൂടെ നടക്കുന്നവന്റെ കഴുത്തിലാകും ആദ്യം വെട്ടുകത്തി വയ്ക്കുക. രണ്ട് വര്‍ഷം മുന്നേ സ്‌കൂട്ടറില്‍ ഒപ്പം വന്ന സുഹൃത്തിനെ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടുകത്തി കൊണ്ട് കഴുത്തിന് വെട്ടിയ ദീപുവിന്റെ സിസി ടീവി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കഴക്കൂട്ടത്ത് പച്ചക്കറിക്കടക്കാരനെ കടയില്‍കയറി വെട്ടിക്കൊലപ്പെടുത്തിയതും നിസാരമായ വാക്ക്തര്‍ക്കത്തിന്റെ പേരിലാണ്. നഗരസഭാ ഉള്ളൂര്‍ സോണല്‍ ഓഫിസില്‍ ആക്രമണം നടത്തിയതിനും ഇയാളുടെ പേരില്‍ കേസുണ്ട്. സോണല്‍ ഓഫിസിലെ കാഷ്യറും ഭിന്നശേഷിക്കാരനുമായ അനില്‍കുമാര്‍, ബില്‍ഡിങ് ഓവര്‍സിയര്‍ അടക്കമുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയും അവിടത്തെ കമ്പ്യൂട്ടറുകൾ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.
പൊലീസുകാരെ ആക്രമിച്ച അനവധി കേസുകളില്‍ പ്രതിയായ ഇയാളുടെ പേരില്‍ മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ ജീപ്പ് അടിച്ച് തകര്‍ത്തതിനും കേസുണ്ട്. ഒരു കേസില്‍ അകപെട്ട് ഒളിവിലിരിക്കുമ്ബോള്‍ തന്നെ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ക്രിമിനലാണ് ഇയാളെന്ന് എസ്‌ഐ ബിനോദ്കുമാര്‍ പറഞ്ഞു.
കാപ്പാ നിയമപ്രകാരം രണ്ടു തവണ കരുതല്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. ശ്രീകാര്യം, മെഡിക്കല്‍ കോളേജ്, പേരൂര്‍ക്കട സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ എണ്ണമറ്റ കേസുകള്‍ നിലവിലുണ്ട്.
https://www.facebook.com/Malayalivartha



























