പിടിമുറുക്കിയ കോവിഡിനെ ഇരുവട്ടം തോൽപ്പിച്ചു... നിശ്ചയിച്ചുറപ്പിച്ചത് പോലെ മുടി നീട്ടി വളർത്തി.... മലപ്പുറം സ്വദേശിയായ പ്രവാസിയുടെ നന്മയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

അർബുദ രോഗികൾക്ക് നീട്ടിവളർത്തിയ തലമുടി സമ്മാനിച്ച് കോവിഡ് കാലത്ത് പ്രവാസി യുവാവിന്റെ നന്മ. സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കാൻ മഹാമാരിക്കാലത്തെ ഉപയോഗിച്ചത് മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ.സി.മസിൻ മൻസൂറാ(34)ണ്. നിശ്ചയദാർഢ്യം കൊണ്ട് രണ്ടുതവണ കൊറോണ വൈറസിനെ മസിൻ മൻസൂർ തുരത്തുകയും ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആദ്യം കോവിഡ് പോസിറ്റിവായത്.
അബുദാബി എൽഎൽഎച്ച് ആശുപത്രിയിലെ കോവിഡ് കേന്ദ്രത്തിലായിരുന്നു അന്ന് പ്രവേശിക്കപ്പെട്ടത്. നാല് ദിവസം കൊണ്ട് നെഗറ്റീവ് റിസൾട്ട് വന്നു. അഞ്ച് ദിവസത്തിന് ശേഷം വീണ്ടും പരിശോധിച്ചപ്പോഴും ഫലം നെഗറ്റീവ് തന്നെ. പക്ഷെ പിന്നീട് സംഭവിച്ചത് ഒരിക്കൽ കോവിഡ് വന്നവർക്ക് വീണ്ടും വരില്ലെന്ന എന്റെയും കൂടെ ജോലിചെയ്യുന്നവരുടെയും ധാരണ തെറ്റാവുകയായിരുന്നു. ആശുപത്രി വിട്ട് ഒരാഴ്ചയ്ക്ക് ശേഷം കടുത്ത തലവേദനയും ചുമയും കാരണം ഡോക്ടറെ സമീപിച്ചു. വീണ്ടും പരിശോധിച്ചപ്പോൾ ഇന്റർമീഡിയേറ്റ് റിസൾട്ട്, അഥവാ വീണ്ടും പോസിറ്റിവെന്ന് സംശയം!
നേരത്തെ ജോലി ചെയ്തിരുന്ന വിപിഎസ് ഹെൽത്ത് കെയറിന് കീഴിലുള്ള ബുർജീൽ മെഡിക്കൽ സിറ്റിയിലായിലായിരുന്നു ചികിത്സ. അർബുദ ചികിത്സയിൽ സ്പെഷ്യലൈസ് ചെയ്യുന്ന ആശുപത്രി കോവിഡ് ചികിത്സയ്ക്കായി പ്രത്യേക മേഖല സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. അവിടെ ന്യൂമോണിയ മാറാൻ ഉള്ള ട്രീറ്റ്‌മെന്റ് തുടങ്ങി. അപ്പോഴേക്കും മുഴുവൻ ക്ഷീണിച്ചു. ചുമ കഠിനമായി. മാനസികമായി തകർന്നുപോകുമായിരുന്ന എനിക്ക് കരുത്തായത് ഇടയ്ക്കിടെ അസുഖവിവരം അന്വേഷിച്ചുള്ള ഡോക്ടർമാരുടെയും വൈറ്റൽസ് പരിശോധിക്കാൻ വരുന്ന നഴ്സുമാരുടെയും ആശ്വാസവാക്കുകളായിരുന്നു.
അതിനിടെയാണ് യാദൃച്ഛികമായി അർബുദ രോഗത്തെ കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള വീഡിയോകൾ കാണുന്നത്. അർബുദ സ്പെഷ്യാലിറ്റിയുള്ള ഹോസ്പിറ്റലിലാണ് ചികിത്സയിലെന്നതും എന്റെ ഒരു സുഹൃത്ത് ആ മഹാരോഗത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ആളാണെന്നതും വല്ലാതെ ഉള്ളുലച്ചു. ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്നവരുടെ ചിത്രങ്ങളും ഓർമകളും മനസിലെത്തിയപ്പോഴാണ് തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന ചിന്ത തുടങ്ങിയത്. അടുത്ത ദിവസം തന്നെ ഡോക്ടറോട് ഈ കാര്യം ചോദിച്ചപ്പോൾ യുഎയിൽ ലഭ്യമായ എല്ലാ വഴികളും അദ്ദേഹം പറഞ്ഞുതന്നു. ഒന്നാം വരവിലേതു പോലെ നന്നായി വലച്ചു തന്നെയായിരുന്നു കോവിഡ് വിട്ടുപോയത്.
അങ്ങനെ 2020 ജൂണ്‍ 21ന് ആശുപത്രി വിട്ടു. ഇന്റർമീഡിയേറ്റ് റിസൾട്ടിന്റെ മാനസിക സമ്മർദ്ദം ഇത്തവണ ഉണ്ടായില്ലെന്ന് മസിൻ പറയുന്നു. അങ്ങനെ രണ്ടാമതും കോവിഡിനെ തോൽപ്പിച്ച് ആശുപത്രി വിടുമ്പോൾ മനസ്സിൽ ഒരു വലിയ തീരുമാനവും എടുത്തു. സംഭാവന ചെയ്യാനുള്ള നീളമാകുന്നത് വരെ മുടി നീട്ടി വളർത്തണം.
പിന്നാലെ ഡിസംബർ 10ന് ജോലി ഉപേക്ഷിച്ച് ഫെബ്രുവരി 2ന് നാട്ടിലേക്ക് മടങ്ങി. രണ്ട് വട്ടം കോവിഡ് വന്നപ്പോഴും കരകയറാൻ കൂടെ നിന്ന ഈ സമൂഹത്തിന് സാധ്യമായത് തിരികെ നൽകാനായുള്ള ശ്രമങ്ങൾക്ക് ഏറെ വെല്ലുവിളികൾ നേരിടേണ്ടി വന്നു. കോവിഡ് സോൺ ക്ലാസിഫിക്കേഷൻ കാരണം നീട്ടിവളർത്തിയ മുടി ജൂലൈ 28ന് സംഭാവന ചെയ്യാനുള്ള ആഗ്രഹം നടന്നില്ല. മുടി ദാനം നൽകുന്നത് സ്വീകരിച്ചിരുന്നവരിൽ പലരും കോവിഡിനെ തുടർന്ന് ആ ഉദ്യമത്തിൽ നിന്നും പിന്നോട്ട് പോയിരുന്നു.
എങ്കിലും അന്വേഷണങ്ങൾക്കിടെ പ്രതീക്ഷയായ ചിലരെപ്പറ്റിയറിഞ്ഞു. ബന്ധപ്പെട്ടപ്പോൾ, മുടി മുറിച്ച് തങ്ങളുടെ വിലാസത്തിൽ അയച്ചുകൊടുക്കാൻ പറഞ്ഞു. അതനുസരിച്ച് കഴിഞ്ഞ ദിവസം മുടി മുറിച്ചു. അവർ നിര്‍ദേശിച്ച 12 ഇഞ്ചിൽ കൂടുതൽ നീളമുമുണ്ടായിരുന്നുവെന്ന് മസിൻ പറയുന്നു. അർബുദ ആശുപത്രിയിൽ നിന്ന് ലഭിച്ച ഉൾവെളിച്ചം മറ്റുള്ളവർക്ക് അറിവും പ്രചോദനവുമാകുമെങ്കിൽ അത് ഇരട്ടി മധുരമാണെന്നും, പ്രതിസന്ധികളുടെയും അതിജീവനത്തിന്റെയും കോവിഡ് കാലത്ത് തന്റെ എളിയ ഈ ശ്രമം ആർക്കെങ്കിലും ഉപകാരപ്പെട്ടങ്കിൽ ധന്യനായെന്നും മസിൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























