അമ്മയുടെ ശസ്ത്രക്രിയ കഴിഞ്ഞ് സാധരണ ജീവിതത്തിലേയ്ക്ക് മടങ്ങി; സഹായ ഹസ്തം നീട്ടി പ്രവാസി... ദുബായിലെ ജോൺസൺ ടെക്നിക്കൽ സർവീസ് സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച്, യുവതി കരണത്ത് അടിച്ച് അപമാനിച്ച സെക്യൂരിറ്റി ജീവനക്കാരൻ റിങ്കു
സ്‌കൂട്ടര്‍ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് യുവതി കരണത്തടിച്ച് അപമാനിച്ച സെക്യൂരിറ്റി ജീവനക്കാരൻ റിങ്കുവിനെ ഓർക്കാത്ത മലയാളികൾ ഇല്ല. മലയാളികൾ ഒന്നടങ്കം പിന്തുണ നൽകിയ ആലപ്പുഴ മാവേലിക്കര സ്വദേശിയായ 29കാരൻ ഒടുവിൽ ദുബായിൽ എത്തി.
പൊതുജനങ്ങളുടെ മുമ്പിൽ അകാരണമായി അപമാനിക്കപ്പെട്ട റിങ്കുവിന്റെ അവസ്ഥയിൽ മനംനൊന്ത് പ്രവാസിയായ കോഴിക്കോട് പന്തീരങ്കാവ് രാമനാട്ടുകര സ്വദേശി ബൈജു ചാലിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോൺസൺ ടെക്നിക്കൽ സർവീസ് (ജെടിഎസ്) എന്ന എൻജിനീയറിങ് സ്ഥാപനത്തിൽ ജോലി നൽകി സഹായിക്കുകയായിരുന്നു. ഇതേ സ്ഥാപനത്തിലെ മാനേജിങ് പാർട്ണറാണ് ബൈജു.
2018 ലായിരുന്നു ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന റിങ്കുവിനെ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കൊയിലാണ്ടി കാവിൽദേശം സ്വദേശി ആര്യ കരണത്ത് അടിച്ചത്. കാർ പാർക്കിങ് ഏരിയയിൽ യുവതി വച്ച സ്കൂട്ടർ ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം നീക്കി വച്ചതിൽ അരിശം പൂണ്ടായിരുന്നു ആളുകൾ നോക്കി നിൽക്കെ റിങ്കുവിനെ മുഖത്തടിച്ചത്.
എന്നാൽ ഇതിനെതിരെ പ്രതികരിക്കാനോ, രോഷാകുലനാകാനോ റിങ്കു മുതിർന്നില്ല. ഇതോടെ സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങി. സംഭവം വൻ വിവാദമാവുകയും ചെയ്തു. ആശുപത്രി അധികൃതരും നാട്ടുകാരും കോളജ് വിദ്യാർഥികളും മാധ്യമങ്ങളും ഇടപെട്ട് പൊലീസിനെ സമീപിച്ച് കേസ് ഫയൽ ചെയ്യുകയും ചെയ്തു.
കോവിഡ് 19 കാരണം കേസിന്റെ വിചാരണ നീണ്ടുപോയെങ്കിലും ആശുപത്രി അധികൃതരുടെ പൂർണ പിന്തുണയോടെ റിങ്കു ജോലിയിൽ തുടർന്നു. നാനാഭാഗങ്ങളിൽ നിന്ന് റിങ്കുവിന് സഹായവാഗ്ദാനങ്ങൾ ഉണ്ടായി. അതിനിടയിലായിരുന്നു ബൈജു ചാലിലിൽ ദുബായിൽ ജോലി വാഗ്‌ദാനം ചെയ്തത്.
ഹോസ്റ്റൽ വാർഡനായിരുന്ന അമ്മയുടെ ഹൃദയ ശസ്ത്രക്രിയ കാരണം ഉടൻ യുഎഇയിൽ ജോലിയിൽ പ്രവേശിക്കാനായില്ല. നല്ല മനസിന്റെ ഉടമകളായ പലരുടെയും സഹായം കൊണ്ട് ശസ്ത്രക്രിയ കഴിഞ്ഞു അമ്മ സാധാരണ ജീവിതത്തിലേക്ക് വന്നതോടെയാണ് ജെടിഎസിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്.
കർണാടകയിൽ മെക്കാനിക്കൽ എന്‍ജിനീയറിങ്ങിന് പഠിച്ച് കൊണ്ടിരുന്ന റിങ്കു കോളജ് ഫീസടക്കാനാകാത്തതിനാൽ പഠനം പാതിവഴിയിലുപേക്ഷിച്ച് നാട്ടിലേയ്ക്ക് വരുകയായിരുന്നു. ഒരു വർഷം കഴിഞ്ഞ് ഹൃദ്രോഗിയായ അമ്മയുടെ ചികിത്സയ്ക്കും മറ്റുമായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനായി ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു. ഇതിനിടയിലായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്.
ദുബായിലെ ജോലിയിൽ പ്രവേശിച്ച റിങ്കു പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിന് സഹായിച്ച ബൈജു ചാലിലിനും ജെടിഎസിനും റിങ്കു നന്ദി പറയുന്നുണ്ട്. റിങ്കുവിന്റെ അവസ്ഥ തന്നെ വേദനിപ്പിച്ചതിനാലാണ് ജോലി വാഗ്ദാനം ചെയ്തതെന്ന് ബൈജു ചാലിൽ പറഞ്ഞു. അമ്മയുടെ ശസ്ത്രക്രിയ കഴിയും വരെ റിങ്കു കാത്തിരുന്നു. റിങ്കുവിന് ജോലി നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ബൈജു പറഞ്ഞു.
https://www.facebook.com/Malayalivartha