സൗദി അറേബ്യ പുതിയ മേഖലകളുടെ വരുമാന സാദ്ധ്യതകൾ പരീക്ഷിക്കുകയാണ്. അടുത്ത വർഷം അവസാനത്തോടെ ടൂറിസം മേഖലയിൽ ആയിരിക്കുമെന്ന് സൗദി ടൂറിസം മന്ത്രി .500 ദശലക്ഷം റിയാൽ നീക്കിവച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനം

ലോകത്തിലെ എണ്ണയുത്പാദക രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് സൗദി അറേബ്യയുടെ സ്ഥാനം. എന്നാൽ വരും കാലങ്ങളിൽ പുതിയ മേഖലകളുടെ വരുമാന സാദ്ധ്യതകൾ കൂടി പരീക്ഷിക്കുകയാണ് രാജ്യം. സൗദി അറേബ്യയിലെ പത്തിലൊന്ന് ജോലിയും അടുത്ത വർഷം അവസാനത്തോടെ ടൂറിസം മേഖലയിൽ ആയിരിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് പറഞ്ഞു. വിനോദ സഞ്ചാര മേഖലയിൽ പൗരന്മാരെ പരിശീലിപ്പിക്കാൻ ഏകദേശം 500 ദശലക്ഷം റിയാൽ നീക്കിവെച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഈ രംഗത്തേക്ക് യുവതി യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയാറാക്കിക്കഴിഞ്ഞു. വിവിധ പ്രദേശങ്ങളിലെ ഒമ്പത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും 42 ടൂറിസ്റ്റ് സൈറ്റുകളുടെയും മികവ് കൂട്ടാൻ സർക്കാർ പദ്ധതി തയാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റ് അവതരണത്തിന് ശേഷമുള്ള ഫോറത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ടൂറിസം വികസന നിധിയുടെ പങ്ക് നിസ്തുലമാണ്. വിനോദ സഞ്ചാര മേഖലയിൽ നിക്ഷേപം നടത്താൻ സ്വകാര്യ മേഖലയ്ക്ക് വളരെ കുറഞ്ഞ നിരക്കിൽ ദീർഘകാല വായ്പകൾ നൽകുക എന്നതാണ് ടൂറിസം വികസന നിധി സ്ഥാപിച്ചതിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
2021ൽ മാത്രം 29 പ്രോജക്റ്റുകൾക്ക് 8 ബില്യൺ റിയാൽ മുതൽ മുടക്കിൽ ഫണ്ട് ധനസഹായം നൽകി. ഈ നിക്ഷേപം മൂലം സൗദിയിലെ പുരുഷ- സ്ത്രീകൾക്കിടയിൽ 17,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായതായും അദ്ദേഹം പറഞ്ഞു. അഭ്യന്തര ടൂറിസത്തിൽ ഏറ്റവും ശക്തമായ 10 രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യയെന്നും അൽ ഖത്തീബ് പറഞ്ഞു. ഇത്തരത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് പ്രവാസികൾക്കും പ്രതീക്ഷ നൽകുകയാണ്.
ഇക്കാര്യങ്ങൾ മുൻ നിർത്തി സൗദി അറേബ്യ അടുത്ത വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ . 955 ബില്യൺ റിയാൽ ചെലവും 1045 ബില്യൺ റിയാൽ വരവും പ്രതീക്ഷിക്കുന്ന 90 ബില്യൺ റിയാൽ മിച്ച ബജറ്റാണ് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ അവതരിപ്പിച്ചത്. വിഷൻ 2030 ന് അനുസൃതമായി രാജ്യം സാമ്പത്തിക പരിഷ്കാരങ്ങൾ തുടരുകയാണെന്നും അതിലൂടെ പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷയിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ ചെലുത്താനും മനുഷ്യവികസനത്തിനും സാമ്പത്തിക വൈവിധ്യത്തിന്റെയും വളർച്ചയുടെയും തുടർച്ചയും സാമ്പത്തിക സുസ്ഥിരതയും ലക്ഷ്യമാക്കുന്നതായും പ്രസ്താവിച്ചു.
2021 നേക്കാൾ വരുമാനത്തിൽ 12.4 ശതമാനം വളർച്ച രേഖപ്പെടുത്തുന്ന ബജറ്റ് കരുതൽ ധനം, വികസന ഫണ്ടുകൾ, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവ ശക്തിപ്പെടുത്തും. 2021 ൽ എണ്ണേതര വരുമാനത്തിൽ നിന്ന് 372 ബില്യൺ റിയാലായിരുന്നു രാജ്യം സമാഹരിച്ചത് ഈ വർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള പ്രവർത്തനങ്ങളുടെ പ്രകടന സൂചകങ്ങളിൽ വളർച്ച രേഖപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ എണ്ണേതര ഉൽപ്പാദനം 2022 ൽ 4.8 ശതമാനവും 2023 ലും 2024 ലും 5 ശതമാനവും വളരുമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു.
https://www.facebook.com/Malayalivartha



























