നിമിഷപ്രിയയെ കേന്ദ്രവും കൈവിട്ടു... അമ്മയെ കാത്ത് ഏഴുവയസ്സുകാരി; നിമിഷയെ രക്ഷിക്കാനുള്ള എല്ലാവഴികളും അടഞ്ഞ് നിസ്സഹായരായി ബന്ധുക്കള്‍

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയെ രക്ഷിക്കാനുള്ള എല്ലാവഴികളും അടഞ്ഞ് നിസ്സഹായരായിരിക്കുകയാണ് ബന്ധുക്കള്‍. നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
നയതന്ത്രതലത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി നടപടി. 2017ല്‍ യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധ ശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ നല്‍കിയ ഹര്‍ജി യമനിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്രതലത്തില്‍ നേരിട്ട് ഇടപെടാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം നല്‍കിയുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതോടെ ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് 2016 മുതല്‍ യമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്കുണ്ട്. അതിനാല്‍ നിമിഷപ്രിയയുടെ ബന്ധുക്കള്‍ക്കോ അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ക്കോ യമനിലേക്ക് പോകാന്‍ കഴിയുന്നില്ല.ഇക്കാരണത്താല്‍ യമന്‍ പൗരന്റെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബ്ലഡ് മണി സ്വീകരിക്കാമെന്ന് യമന്‍ പൗരന്റെ ബന്ധുക്കള്‍ അറിയിച്ചാലും, ആ പണം നിലവില്‍ കൈമാറാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും ഹര്‍ജിയില്‍ വിശദീകരിച്ചു.
2017 ജൂലൈ 25നാണ് യെമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന വ്യക്തിയായിരുന്നു തലാല്‍. തുടര്‍ന്ന് നിമിഷയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് ഒടുവില്‍ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷ കോടതിയെ ബോധിപ്പിച്ചത്.
വധശിക്ഷ ശരിവച്ചുകൊണ്ടുള്ള വിധി വരുന്നതു വരെ നിമിഷയ്ക്ക് ശിക്ഷായിളവ് ലഭിക്കുമെന്നായിരുന്നു ഭര്‍ത്താവിന്റെയും ഏഴു വയസുകാരി മകളുടെയും പ്രതീക്ഷ. അത് അവസാനിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയായിരുന്നു അവരിലുണ്ടായിരുന്നത്. എന്നാല്‍ ആ വഴിയും ഇപ്പോള്‍ അടഞ്ഞിരിക്കുകയാണ്. ഇനി ഇക്കാര്യത്തില്‍ ഒരേയൊരു പ്രതീക്ഷ മാത്രമേയുള്ളു. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലില്‍ കേസ് എത്തിക്കുക എന്നുള്ളത് മാത്രമാണത്.
യെമന്‍ പ്രസിഡന്റ് ഉള്‍പ്പടെ അംഗങ്ങളായ സമിതിയാണ് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍. നിയമ നീതി സംവിധാനങ്ങള്‍ സ്വതവേ ദുര്‍ബലമായ യെമനില്‍ ഗോത്ര നിയമങ്ങളാണ് ഇപ്പോഴും വിധി നിര്‍ണ്ണയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ പ്രസ്തുത കേസ് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലില്‍ എത്തിയാലും വിധി എന്താകുമെന്ന ആശങ്കയും നിയമവിദഗ്ദര്‍ പങ്കുവയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























