കൊച്ചിയിൽ അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശികൾ പിടിയിൽ..‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്..വ്യാജ ആധാർ കാർഡുമായി കേരളത്തിലെത്തിയവരാണ് പിടിയിലായത്..

കൊച്ചിയിൽ അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശികൾ പിടിയിൽ. വ്യാജ ആധാർ കാർഡുമായി കേരളത്തിലെത്തിയവരാണ് പിടിയിലായത്. ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായി ഭീകരവിരുദ്ധ സ്ക്വാഡും എറണാകുളം റൂറൽ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. കേരളം ബംഗ്ലാദേശികളുടെ അനധികൃത താവളമാകുന്ന സംഭവത്തിൽ കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് ഇവർ കൂട്ടത്തോടെ പിടിയിലായത്.മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവർ ഇവിടെ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു.
ആലുവ റൂറൽ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് ആണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഇവിടെ എത്തിയതെന്നാണ് ഇവർ നൽകിയ മൊഴി. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്ന ബംഗ്ലാദേശികൾ രാജ്യത്ത് വിവിധ ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടുന്ന റിപ്പോർട്ടുകൾ തുടർച്ചയായി പുറത്തുവന്നുകൊണ്ടിരിക്കെയാണ് ഇത്രയും പേരെ കൂട്ടത്തോടെ കൊച്ചിയിൽ നിന്ന് പിടികൂടുന്നത്.
ഇവർ എന്തിനാണ് സംഘമായി കൊച്ചിയിലെത്തിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.വടക്കൻ പറവൂരിനടുത്ത് ചില മേഖലകളിൽ ബംഗ്ലാദേശികൾ കൂട്ടത്തോടെ താമസിക്കുന്നതായി സ്‌പെഷൽ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പരിശോധന നടന്നത്.ഇവർക്ക് താമസസൗകര്യമൊരുക്കിയത് ആരെന്നതുൾപ്പെടെ അന്വേഷണ വിധേയമാകും.പിടിച്ചെടുത്ത വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് താമസം തരപ്പെടുത്തിയത് എന്നാണ് സൂചനകൾ. ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു എല്ലാവരും ഉണ്ടായിരുന്നത്.
രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.ബംഗാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ ആധാർ കാർഡ് റാക്കറ്റാണ് ഇവരെ സഹായിച്ചതെന്നാണ് വിവരം. ആദ്യമായിട്ടാണ് സംസ്ഥാനത്ത് നിന്ന് ഇത്രയും ബംഗ്ലാദേശികളെ ഒന്നിച്ച് പിടികൂടുന്നത്.പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊലീസിന്റെ പരിശോധന.
https://www.facebook.com/Malayalivartha

























