പശ്ചിമേഷ്യ യുദ്ധത്തിലേക്ക്: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിലും ബഹ്റൈനിലും സ്ഫോടനം...

പശ്ചിമേഷ്യ യുദ്ധഭീതിയിൽ. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'ക്ക് പിന്നാലെ ഗൾഫ് മേഖലയിൽ ഇറാൻ മിസൈൽ ആക്രമണം തുടങ്ങി. യുഎസ് സൈനിക താവളങ്ങളുള്ള ബഹ്റൈൻ, ഖത്തർ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. അൽപസമയം മുൻപാണ് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ പ്രത്യാക്രമണം ഉണ്ടായത്.
ബഹ്റൈൻ: യുഎസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമായ ബഹ്റൈനിലെ ജുഫൈറിൽ നിരവധി സ്ഫോടനങ്ങൾ നടന്നു. താവളത്തിന് പരിസരത്ത് നിന്ന് കറുത്ത പുക ഉയരുന്നത് ദൃശ്യമാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പൗരന്മാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി.
യുഎഇ: തലസ്ഥാനമായ അബുദാബിയിൽ വൻ സ്ഫോടനം റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഒരാൾ മരിച്ചതായി റോയിട്ടേഴ്സ് സ്ഥിരീകരിച്ചു. ഖത്തർ: ഖത്തറിലെ അൽ ഉദൈദ് എയർബേസ് ലക്ഷ്യമാക്കി വന്ന രണ്ട് മിസൈലുകളെ പാട്രിയറ്റ് പ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്തു. ജനങ്ങൾ സൈനിക താവളങ്ങൾക്ക് അടുത്ത് പോകരുതെന്നും ഷെൽട്ടറുകളിൽ കഴിയണമെന്നും ഖത്തർ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കുവൈത്ത്: കുവൈത്തിലും സ്ഫോടന ശബ്ദം കേട്ടതിന് പിന്നാലെ രാജ്യവ്യാപകമായി അപായ സൈറണുകൾ മുഴങ്ങുകയാണ്.
ഇറാന്റെ പ്രതികരണം: തങ്ങളുടെ ലക്ഷ്യങ്ങൾക്ക് ഇനി നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വരാനിരിക്കുന്നത് തടയാൻ തയ്യാറെടുത്തുകൊള്ളാനുമാണ് ഇറാന്റെ ഭീഷണി. മേഖലയിലെ വ്യോമപാതകൾ പലയിടത്തും അടച്ചു. വിമാന സർവീസുകൾ താറുമാറായിരിക്കുകയാണ്. പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് എംബസികൾ നിർദ്ദേശിച്ചു.
https://www.facebook.com/Malayalivartha























