സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി

സൗദി അറേബ്യയില്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന തീവ്രമായ ഫീല്‍ഡ് പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 22,931 നിയമലംഘകരെ പിടികൂടിയതായി മന്ത്രാലയം ഇന്ന് (ശനിയാഴ്ച) അറിയിച്ചു. നടന്നുവരുന്ന സംയുക്ത പരിശോധനയില്‍ വിവിധ നിയമലംഘനങ്ങളിലായി കുടുങ്ങിയവരുടെ കണക്കുകള്‍ ഇനി പറയുന്നതാണ്. ഇഖാമ നിയമലംഘകര്‍ 17,181 പേരും അതിര്‍ത്തി സുരക്ഷാ നിയമലംഘകര്‍ 3,931 പേരും തൊഴില്‍ നിയമലംഘകര്‍ 1,819 പേരുമാണ്.
അതിര്‍ത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 1,635 പേരെയും സുരക്ഷാ സേന പിടികൂടി. ഇതില്‍ 29 ശതമാനം യമന്‍ സ്വദേശികളും, 68 ശതമാനം എത്യോപ്യക്കാരും, മൂന്ന് ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. കൂടാതെ, അതിര്‍ത്തി കടന്ന് നിയമവിരുദ്ധമായി പുറത്തേക്ക് പോകാന്‍ ശ്രമിച്ച 40 പേരെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
നിയമലംഘകര്‍ക്ക് താമസം, ജോലി, ഗതാഗത സൗകര്യങ്ങള്‍ എന്നിവ ഒരുക്കിക്കൊടുത്ത 36 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റക്കാര്‍ക്ക് 15 വര്‍ഷം വരെ തടവും, 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാം. കൂടാതെ, നിയമലംഘനത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും കുറ്റവാളികളുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യും. ഇത് രാജ്യത്തിെന്റ അന്തസിനെയും സത്യസന്ധതയെയും ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കുമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.
നിലവില്‍ 2,95,664 നിയമലംഘകര്‍ക്കെതിരെ വിവിധ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതില്‍ 26,714 പുരുഷന്മാരും 2,850 സ്ത്രീകളും ഉള്‍പ്പെടുന്നു. യാത്രാ രേഖകള്‍ ശരിയാക്കുന്നതിനായി 21,133 പേരെ വിവിധ എംബസികളിലേക്ക് മാറ്റി. യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി 3,285 പേരെ കൈമാറി. നടപടികള്‍ പൂര്‍ത്തിയാക്കി 7,761 പേരെ ഇതിനോടകം സ്വന്തം നാടുകളിലേക്ക് നാടുകടത്തി.
https://www.facebook.com/Malayalivartha























