അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ

കുഞ്ഞുമോളുടെ ആ കളിചിരികളും പൊട്ടിച്ചിരികളും ഒരുനോക്കു കണ്ടവരാരും മനസ്സിൽനിന്നു മായ്ക്കില്ല. കൊതിതീരും മുൻപേ വിടപറഞ്ഞുപോയ ആ മാലാഖക്കുട്ടിയെ അവസാനമായി ഒരുനോക്കു കാണാൻ ഒഴുകിയെത്തിയത് നൂറുകണക്കിനു പ്രവാസികളാണ്. ഷാർജയിലെ ഫോറൻസിക് ലബോറട്ടറി പരിസരം പ്രവാസലോകത്തിന്റെ വിങ്ങിപ്പൊട്ടലുകൾക്കും കണ്ണീരിനും സാക്ഷിയായി.
ഈ മാസം 24ന് ഷാർജ അൽ നബ്ബയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ അപ്പാർട്മെന്റിൽ നിന്ന് വീണ് കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെയും മുർഷിദയുടെയും ഏക മകൾ സഫ മുബാറക് (7) മരിച്ച ദാരുണസംഭവം പ്രവാസലോകത്തിന് ഉണങ്ങാത്ത മുറിവായി മാറിയിരിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 2ന് ഷാർജ മുഗൈദർ ദൈദ്-അൽ റിഫാ റോഡിലെ ഫോറൻസിക് ലബോറട്ടറിയിൽ നടന്ന ചടങ്ങിൽ കുഞ്ഞുമോളുടെ മുഖം കാണാൻ ബന്ധുക്കളും കുടുംബസുഹൃത്തുക്കളും പ്രവാസികളുമടക്കം വൻ ജനവലിയാണ് എത്തിയത്. പ്രാർഥനകളോടെയും ഹൃദയം നുറുങ്ങുന്ന സങ്കടത്തോടെയുമാണ് പ്രവാസി സമൂഹം കൊച്ചുസഫയ്ക്ക് യാത്രയയപ്പ് നൽകിയത്.
ദുബായിൽ നിന്ന് ഇന്ന് രാത്രി 11.45-ന് മംഗളൂരുവിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ജന്മനാട്ടിലെ വീട്ടിനടുത്തുള്ള പള്ളി ഖബർസ്ഥാനിൽ മൃതദേഹം അടക്കം ചെയ്യും. നാട്ടിലെ കല്യാണത്തിരക്കുകളിലെ കളിചിരികളും ഓടിയടിച്ച് നടന്ന് കുറുമ്പ് കാട്ടിയ സന്തോഷങ്ങളും കഴിഞ്ഞ് വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാരെ കാണാനുള്ള ആകാംക്ഷയോടെ കാത്തിരുന്ന ആ ഏഴുവയസ്സുകാരിയുടെ വിയോഗം ഒരു കുടുംബത്തിന്റെ പ്രകാശമാണ് എന്നെന്നേക്കുമായി കെടുത്തിക്കളഞ്ഞത്.
രാവിലെ 9ന് പിതാവ് മുബാറക് പാർക്കിങ്ങിൽ കിടന്ന കാർ മാറ്റിയിടാനായി താഴേക്കിറങ്ങിയ അഞ്ചേ അഞ്ചു മിനിറ്റിനുള്ളിലായിരുന്നു വിധി ആ കൊച്ചുജീവനെ കവർന്നെടുത്തത്. മാതാവ് മുർഷിദ ഈ സമയം ജോലിസ്ഥലത്തായിരുന്നു. ഉറക്കമുണർന്ന സഫ അച്ഛനെ തിരക്കി സ്ലൈഡിങ് ജനൽ തുറന്ന് പുറത്തേക്ക് നോക്കാൻ ശ്രമിച്ചപ്പോൾ ബാലൻസ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ പതിനൊന്നോടെ ആ ജീവൻ പൊലിഞ്ഞു.
അജ്മാനിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ സഫയുടെ വേർപാടിൽ, ദുബായ് ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ മുബാറക്കും റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മുർഷിദയും താങ്ങാനാകാത്ത ആഘാതത്തിലാണ്. എട്ടു വർഷമായി ഷാർജയിൽ താമസിക്കുന്ന ഈ ദമ്പതികളുടെ ഏക പ്രതീക്ഷയും തണലുമായിരുന്നു കുഞ്ഞുസഫ. ഉറ്റ മകളുടെ ഓർമകളിൽ കഴിയുന്ന ഈ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ തളർന്നിരിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.
https://www.facebook.com/Malayalivartha























