ബ്രിട്ടനില്‍ നിലവില്‍ വരുന്ന പുതിയ ബെനഫിറ്റ് പരിധി മൂന്ന് ലക്ഷത്തോളം കുട്ടികളെ ബാധിക്കും; കുടുംബങ്ങള്‍ക്ക് ആഴ്ചയില്‍ 115 പൗണ്ടിലധികം നഷ്ടപ്പെടും; ലണ്ടനില്‍ പരിധി 23,000 ലണ്ടന് പുറത്ത് 20,000 പൗണ്ടും
അടുത്ത ആഴ്ച പ്രാബല്യത്തില്‍ വരുന്ന പുതിയ ബെനഫിറ്റ് പരിധിയെ തുടര്‍ന്ന് ഒരു ലക്ഷത്തോളം വരുന്നകുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. ചില കുടുംബങ്ങള്‍ക്ക് ആഴ്ചയില്‍ 115 പൗണ്ടോളം നഷ്ടപ്പെടാനിടയാകും. കുടുംബങ്ങള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന സാമൂഹിക സുരക്ഷാ പേമെന്റുകള്‍ക്ക് പരിധി നിശ്ചയിക്കാന്‍ ഗവണ്‍മെന്റെടുത്ത വിവാദ തീരുമാനത്തെ ഏറെ ചർച്ചയായിരുന്നു .
തലസ്ഥാനമായ ലണ്ടനില്‍ ബെനഫിറ്റിനുള്ള പരിധി 23,000 പൗണ്ടും ലണ്ടന് പുറത്ത് 20,000 പൗണ്ടുമായിരിക്കും. മുന്‍ ചാന്‍സലറായ ജോര്‍ജ് ഒസ്‌ബോണായിരുന്നു പുതിയ പരിധികള്‍ പ്രഖ്യാപിച്ചിരുന്നത്. അടുത്ത തിങ്കളാഴ്ചയാണ് നിലവില്‍ വരുന്നത്. ക്രിസ്മസിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വരുന്ന ഈ നിയന്ത്രണം നിരവധി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കും.
ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൗസിംഗ് (സിഐഎച്ച്) ഇത് സംബന്ധിച്ച പുതിയ പഠനത്തിൽ ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതലാളുകളെ ഈ പരിഷ്‌കാരം പ്രതികൂലമായി ബാധിക്കുമെന്നു മുന്നറിയിപ്പേകുന്നു. കുടുംബങ്ങളോട് നീതി പുലര്‍ത്തുന്ന രീതിയില്‍ ബെനഫിറ്റ് പരിധി മാറ്റുമെന്ന് കഴിഞ്ഞ മാസം ടോറി കോണ്‍ഫറന്‍സില്‍ വച്ച് പ്രധാനമന്ത്രി തെരേസ മേയ് നടത്തിയ വാഗ്ദാനത്തിന് തികച്ചും വിരുദ്ധമായ നീക്കമാണ് ഇപ്പോള്‍ നടപ്പിലാക്കാനൊരുങ്ങുന്നതെന്ന് പലരും ആരോപിക്കുന്നുണ്ട്.പുതിയ പരിഷ്‌കാരം പ്രതീക്ഷിക്കുന്നതിനേക്കാള്‍ കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സിഐഎച്ച് ചീഫ് എക്‌സിക്യൂട്ടീവായ ടെറി അലാഫറ്റ് മുന്നറിയിപ്പേകുന്നത്. അതിനെ തുടര്‍ന്ന് കൂടുതല്‍ പേര്‍ക്ക് വീടുകള്‍ വാങ്ങാനാവാത്ത സ്ഥിതിയുണ്ടാകുമെന്നും അത് ഇപ്പോള്‍ തന്നെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന അഫോര്‍ഡബിലിറ്റി പ്രശ്‌നത്തെ കൂടുതല്‍ രൂക്ഷമാക്കുമെന്നും ടെറി ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴുള്ള പരിധികള്‍ കാരണം തന്നെ അത് 20,000കുടുംബങ്ങളെ ബാധിക്കുന്നുണ്ടെന്നും പുതിയ പരിഷ്‌കാരത്തിലൂടെ അത് ഒരു ലക്ഷത്തോളം പേരെ കൂടി അധികമായി ബാധിക്കുമെന്നും തല്‍ഫലമായി പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളുടെ എണ്ണം 116,000 ആയി ഉയരുമെന്നും സിഐഎച്ച് കണ്ടെത്തിയിട്ടുണ്ട്. ഈ കുടുംബങ്ങളിലെല്ലാം കൂടി മൊത്തത്തില്‍ 319,000 കുട്ടികളാണുള്ളത്. ഇവര്‍ക്ക് ആഴ്ചയില്‍ 115 പൗണ്ട് വരെ പുതിയ പരിഷ്‌കാരത്തിലൂടെ നഷ്ടപ്പെടാനിടയാകും..ഇതിലൂടെ അവരുടെ വീട്ട് ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതരാവുകയും ജീവിതനിലവാരം താഴുകയും ചെയ്യുന്നതാണ്.
മൂന്ന് കുട്ടികളുള്ള ഒരു കുടുംബത്തിന് വീട്ട് ചെലവിനുള്ള തുകയില്‍ നിന്നും 50.80 പൗണ്ട് കുറയുന്നതാണ്. മൂന്ന് ബെഡ്‌റൂം പ്രോപ്പര്‍ട്ടിക്ക് ലീഡ്‌സില്‍ ആഴ്ചയില്‍ വാടക 151.50 പൗണ്ടാണ്. 2013ല്‍ നിലവില്‍ കൊണ്ടു വന്ന വാര്‍ഷിക ബെനഫിറ്റ് പരിധിയായ 26,000 പൗണ്ട് അഥവാ ആഴ്ചയില്‍ 500 പൗണ്ട് കാരണം ഇപ്പോള്‍ തന്നെ 20,000 കുടുംബങ്ങള്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.പുതിയ കുറഞ്ഞ പരിധി നടപ്പിലാകുന്നതോടെ ഇത് ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണുണ്ടാകുന്നത്. ബ്രെക്‌സിറ്റ് വോട്ടിനെ തുടര്‍ന്ന് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ അടുത്ത വര്‍ഷം മന്ദഗതിയിലാകുമെന്ന പ്രവചനത്തിന് പുറമെയാണീ മുന്നറിയിപ്പും കൂടുതല്‍ ആശങ്കയുയര്‍ത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha