65 മില്യണ്‍ ഡോളര്‍ വെട്ടിച്ച് യൂ എസിൽ നിന്ന് ഇന്ത്യയിലേക്ക് മുങ്ങിയ ഇഫ്തികറിന്റെ കൈയിൽ 200 ഡോളര്‍ പോലും ഇല്ല
കോല്‍ക്കത്ത: നാല്‍പത്തിനാലുകാരനായ ഇഫ്തികര്‍ അഹമ്മദിന്റെ ജീവിതം സിനിമാക്കഥകളെ വെല്ലുന്നത്. അമേരിക്കയിലെ ഓഹരി മേഖലയിൽ തിളങ്ങുന്ന താരം. വാള്‍ സ്ട്രീറ്റിലെ ഉദിച്ചുയരുന്ന താരമായി ഒരവസരത്തില്‍ വിലയിരുത്തപ്പെട്ടിരുന്ന, സംബന്നതയുടെ പര്യായമായ ഇഫ്തികര്‍ ഇപ്പോള്‍ ഇന്ത്യയില്‍ സുഹൃത്തുകളുടെ ദയയില്‍ ജീവിക്കുകയാണ്. കുറഞ്ഞത് 65 മില്യണ്‍ 'മോഷ്ടിച്ചു'വെന്ന് അമേരിക്കന്‍ അധികൃതര്‍ കുറ്റപ്പെടുത്തുമ്പോള്‍ ചികിത്സയ്ക്കു വേണ്ടി 200 ഡോളര്‍ പോലും കൈവശമില്ലെന്ന് ഇഫ്തികര്‍ പറയുന്നു. പ്രമുഖ വെഞ്ച്വര്‍ - കാപ്പിറ്റല്‍ കമ്പനിയായ ഓക് ഇന്‍വെസ്റ്റ്‌മെന്റിന്റെ പാര്‍ട്ട്ണറായിരിക്കവേ 'ഇന്‍സൈഡര്‍ ട്രേഡിംഗ്' നടത്തി ഇഫ്തികര്‍ വന്‍ തുക വെട്ടിച്ചുവെന്നാണ് അമേരിക്കന്‍ അധികൃതര്‍ പറയുന്നത്. കമ്പനിയുടെ ഉള്‍രഹസ്യങ്ങള്‍ മനസിലാക്കിയ ശേഷം ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്ന രീതിയാണിത്.
അമേരിക്കയില്‍ മില്യണ്‍ കണക്കിനു ഡോളര്‍ സമ്പാദിച്ച ഇഫ്തികര്‍ തനിക്കെതിരേ കേസ് ഉയര്‍ന്നതോടെ ഇന്ത്യയിലേക്ക് മുങ്ങി . അമേരിക്കന്‍ അധികൃതര്‍ക്കു പിടികൊടുക്കാതെ കഴിയുന്ന ഇഫ്തികറിന്റെ ഭാര്യയും മൂന്ന് ആണ്‍മക്കളും അമേരിക്കയിലാണ്. നിരവധി സ്ഥാവര ജംഗമ വസ്തുക്കളും, അമേരിക്കന്‍ ബാങ്കുകളിലെ അക്കൗണ്ടുകളിലുള്ള മില്യണ്‍ കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളും മരവിപ്പിച്ച നിലയിലായ ഇഫ്തികര്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്നു.
അമേരിക്കയിലെ എന്റെ ജീവിതവും ഇപ്പോഴത്തെ എന്റെ അവസ്ഥയും ഒരു തരത്തിലും തുലനം ചെയ്യാന്‍ പറ്റുന്നതല്ലെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന് അയച്ച ഇ മെയില്‍ സന്ദേശങ്ങളില്‍ ഇഫ്തികര്‍ പറഞ്ഞു. കൂട്ടുകാരുടെ ദയയിലാണ് താന്‍ കഴിയുന്നതെന്നും, കാന്‍സര്‍ ചികിത്സയ്ക്കു വേണ്ടി 200 ഡോളര്‍ പോലും കൈവശമില്ലെന്നും ഇഫ്തികര്‍ പറയുന്നു. താന്‍ ഒളിച്ചോടിയതല്ലെന്നും, ഇന്ത്യ ഗവണ്‍മെന്റ് പോകാന്‍ അനുവദിക്കുന്ന സമയത്ത് അമേരിക്കയിലേക്കു മടങ്ങുമെന്നും പറയുന്ന ഇഫ്തികര്‍, അമേരിക്കയില്‍ നിന്ന് വളരെ പെട്ടെന്ന് മുങ്ങിയ സാഹചര്യത്തെപ്പറ്റി വാള്‍ സ്ട്രീറ്റ് ജേര്‍ണലിനോട് വിശദീകരിക്കാന്‍ തയാറായില്ല.
കുടിയേറ്റ സ്വപ്നങ്ങളുമായി ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍ ഉപരിപഠനത്തിന് എത്തിയ സുമുഖനായ ഇഫ്തികര്‍ പഠന ശേഷം ആദ്യം ചേര്‍ന്നത് ഗോള്‍ഡ്മാന്‍ സാക്‌സ് ഗ്രൂപ്പിലാണ്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന വെഞ്ച്വര്‍ - കാപ്പിറ്റല്‍ കമ്പനിയായ ഓക് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ പാര്‍ട്ട്ണറായി 2004 ലാണ് ഇഫ്തികര്‍ എത്തുന്നത്. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമുള്ള ഇഫ്തികര്‍ വാള്‍ സ്ട്രീറ്റില്‍ വളരെ പെട്ടെന്ന് ശ്രദ്ധേയനായി. 1.1 മില്യണ്‍ ഡോളറിന്റെ ഇന്‍സൈഡര്‍ ട്രേഡിംഗ് നടത്തിയതിന്റെ പേരില്‍ 2015 ഏപ്രിലില്‍ അറസ്റ്റു ചെയ്തതോടെയാണ് ഇഫ്തികറിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്. കമ്പനിയില്‍ അദ്ദേഹം നടത്തിയിട്ടുള്ള നിക്ഷേപങ്ങളെപ്പറ്റി തുടര്‍ന്ന് അന്വേഷണമുണ്ടായി. കൃത്രിമ മാര്‍ഗത്തിലൂടെ കമ്പനിയെയും, നിക്ഷേപകരെയും ഇഫ്തികര്‍ വഞ്ചിച്ചിരുന്നുവെന്ന് ഓക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് പറയുന്നു. ഇന്‍സൈഡര്‍ ട്രേഡിംഗ് നടത്തിയതിനും, കൃത്രിമം കാണിച്ചതിനും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും, സെക്യൂരിറ്റീസ് ആന്‍ഡ് എകസ്‌ചേഞ്ച് കമ്മീഷന്റെയും നിയമ നടപടികള്‍ ഇഫ്തികര്‍ നേരിടുന്നു. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ആസ്തികള്‍ മരവിപ്പിച്ച റെഗുലേറ്റര്‍മാരുടെ നടപടിക്കെതിരേ ഇഫ്തികര്‍ പോരാട്ടം നടത്തി വരികയാണ്.
അറസ്റ്റിലായി ഒരു മാസം കഴിഞ്ഞപ്പോള്‍ ഇഫ്തികര്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. 22 വയസു വരെ ജീവിച്ച മാതൃരാജ്യത്തേക്കുള്ള മടക്കം അത്ര എളുപ്പമായിരുന്നില്ല. ഇഫ്തികറിന്റെ അമേരിക്കന്‍ പാസ്‌പോര്‍ട്ട് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. അമേരിക്കന്‍ പൗരത്വം എടുത്തതോടെ 2008 ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ സാധുത നഷ്ടപ്പെട്ടിരുന്നു. ഈ പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ രേഖ കാന്‍സല്‍ ചെയ്തിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന അവസാന പേജ് കീറിക്കളഞ്ഞ ശേഷം പാസ്‌പോര്‍ട്ട് ഉപോയഗിച്ചാണ് ഇഫ്തികര്‍ കോല്‍ക്കത്ത വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഇന്ത്യന്‍ അധികൃതര്‍ സംഭവം മനസിലാക്കിയതോടെ 60 ദിവസത്തേക്ക് ഇഫ്തികറിനെ തടങ്കലില്‍ പാര്‍പ്പിക്കുകയുണ്ടായി. നിയമസാധുതയില്ലാത്ത രേഖയുമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് ഇഫ്തികര്‍ ക്രിമിനല്‍ കുറ്റം നേരിടുകയാണ്. ഈ കേസില്‍ ഇഫ്തകറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍, തന്റെ കക്ഷി നിരപരാധിയാണെന്നും, അദ്ദേഹത്തിനെതിരേ അമേരിക്കയില്‍ ഉന്നിയിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും കോടതിയില്‍ പറഞ്ഞു.
കോല്‍ക്കത്ത, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലുള്ള സുഹൃത്തുകളുടെ അടുത്ത് മാറി മാറി താമസിച്ചു വരികയാണെന്ന് ഇഫ്തികര്‍ പറയുന്നു. ഗ്രീന്‍വിച്ചിലെ എട്ട് ബെഡ്‌റൂമുള്ള ഒരു മാളികയും, മാന്‍ഹട്ടനിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളും, മില്യണ്‍ കണക്കിന് ഡോളറിന്റെ സ്വര്‍ണാഭരണങ്ങളുമുള്‍പ്പെടെ ഇഫ്തികറിന്റെ 74 മില്യണ്‍ ഡോളറിന്റെ ആസ്തി കണക്റ്റിക്കട്ട് കോടതി മരവിപ്പിച്ചിരുന്നു. ഇന്ത്യയിലെ കേസ് പരമാവധി വൈകിപ്പിച്ച് അമേരിക്കയിലേക്കു മടങ്ങുന്നത് പരമാവധി നീട്ടാനാണ് ഇഫ്തികര്‍ ശ്രമിക്കുന്നതെന്ന് അമേരിക്കന്‍ അധികൃതര്‍ പറയുന്നു.
ഇഫ്തികറിനെ മടക്കി കൊണ്ടുവരുന്നതിന് അമേരിക്കന്‍ അധികൃതര്‍ ശ്രമം തുടങ്ങുമെന്നാണ് സൂചന. വാള്‍ സ്ട്രീറ്റില്‍ വന്‍കിടക്കാര്‍ക്കാരുടെ വന്‍ നിക്ഷേപങ്ങളില്‍ നിര്‍ണായക തീരുമാനം എടുത്തിരുന്ന ഇഫ്തികര്‍ ഹൈദരാബദില്‍ അനാഥ കുട്ടികള കണക്കും, ഇംഗ്ലീഷും സൗജന്യമായി പഠിപ്പിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്നു. തന്റെ മൂന്ന് ആണ്‍മക്കളെയുമാണ് ഇവരിലൂടെ കാണുന്നതെന്ന് അദ്ദേഹം പറയുന്നു. ഇഫ്തികറിന്റെ ഭാര്യ ശാലിനി ഗോള്‍ഡ്മാന്‍ സാക്‌സില്‍ എക്‌സിക്യൂട്ടീവായിരുന്നു. ഇവര്‍ക്കെതിരേ ഒരു കള്ളപ്പണ കേസ് ചുമത്തിയിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിച്ചു. മക്കളെ വളര്‍ത്തുന്നതിലും പുതിയൊരു ജോലി കണ്ടെത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളിലും ശാലിനി വ്യപൃതയാണെന്ന് അവരുടെ അഭിഭാഷകന്‍ പറയുന്നു. കുടുംബത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ടി വരുന്നതാണ് തന്നെ ഏറെ വിഷമിപ്പിക്കുന്നതെന്ന് ഇഫ്തികര്‍ പറഞ്ഞു.
ഫീസ് നല്‍കാന്‍ പറ്റാത വന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ കോടതിയില്‍ ഇഫ്തികറിനു വേണ്ടി ഹാജരായിരുന്ന അഭിഭാഷകന്‍ ജഡ്ജിയുടെ അനുമതിയോടെ പിന്മാറിയിരുന്നു. ഇപ്പോള്‍ ഇഫ്തികര്‍ കോടതിയില്‍ സ്വയം വാദിക്കുകയാണ്. 2013 ല്‍ ഉമിനീര് ഗ്രന്ഥിയില്‍ കാന്‍സര്‍ രോഗബാധയുണ്ടായതിന് കൊര്‍ണേല്‍ മെഡിക്കല്‍ സെന്ററില്‍ ഇഫ്തകര്‍ ചികിത്സ തേടിയിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ വീണ്ടും പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഈ വര്‍ഷം വീണ്ടും ചികിത്സ തേടി. ആശുപത്രി ചെലവുകള്‍ക്കായി 3000 ഡോളര്‍ തന്റെ ആസ്തിയില്‍ നിന്ന് വിട്ടു തരണമെന്ന് അഭ്യര്‍ഥിച്ച് കണക്റ്റിക്കട്ട് കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ എതിര്‍ക്കുകയായിരുന്നു. കൂടുതല്‍ ഫണ്ട് തേടി വീണ്ടും അപേക്ഷ വരുമെന്നായിരുന്നു അവരുടെ വാദം. ഏതായാലും കോടതി 200 ഡോളര്‍ റിലീസ് ചെയ്യാന്‍ അനുവദിച്ചു. ഈ പണം താന്‍ ചികിത്സ തേടിയ ആശുപത്രിയില്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇഫ്തികര്‍ പറയുന്നു. അനേക മില്യണ്‍ ഡോളര്‍ കൈകാര്യം ചെയ്തിരുന്ന ഇഫ്തികര്‍ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന ദുരവസ്ഥ ഇതു വിളിച്ചോതുന്നു.
https://www.facebook.com/Malayalivartha