പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ദുബായ് പോലീസിന്റെ കസ്‌റ്റഡിയിൽ; അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായത് കടുത്ത ജാമ്യവ്യവസ്‌ഥകളോടെ... രാമചന്ദ്രന്റെ മോചനത്തിന് തടസമായി നിന്നിരുന്ന ബാങ്കുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിനു വഴങ്ങിയത് സൂരിയുടെ ഇടപെടലിൽ

ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ അറ്റ്ലസ് രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ഒടുവിലാണ് ഇപ്പോള്‍ മോചിതനായിരിക്കുന്നത്. മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിൽ ഏറ്റവും വലിയ വേദന ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതായിരുന്നെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍.
എന്നാൽ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായതു കടുത്ത ജാമ്യവ്യവസ്‌ഥകളോടെയാണ്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിര്‍ദേശപ്രകാരം യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരിയുടെ അവസരോചിത നീക്കങ്ങളാണു കര്‍ശന ജാമ്യവ്യവസ്‌ഥയിലെങ്കിലും മോചനം സാധ്യമാക്കിയത്.
സൂരിയുടെ ഇടപെടലിനെത്തുടര്‍ന്നു രാമചന്ദ്രന്റെ മോചനത്തിനു തടസമായി നിന്നിരുന്ന ബാങ്കുകള്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിനു വഴങ്ങി. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഇതുസംബന്ധിച്ച തീരുമാനം ബാങ്കുകള്‍ കൈക്കൊണ്ടത്. എന്നാല്‍, രാമചന്ദ്രനു വായ്‌പ നല്‍കിയിരുന്ന രണ്ട് ഇന്ത്യക്കാരുടെയും പാകിസ്‌താനിയുടെയും ധനകാര്യ സ്‌ഥാപനങ്ങള്‍ കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിനെ എതിര്‍ത്തു.
സുഷമാ സ്വരാജും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം നിലപാടു കടുപ്പിച്ചതോടെ ഇന്ത്യക്കാര്‍ വഴങ്ങി. പാകിസ്‌താന്‍ സ്വദേശിയുടെ എതിര്‍പ്പുമൂലം രാമചന്ദ്രന്റെ മോചനം മൂന്നു മാസത്തിലേറെ വീണ്ടും നീണ്ടു. രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയും പ്രവാസി സംഘടനകളും നടത്തിയ ഇടപെടല്‍ ഒടുവില്‍ പാകിസ്‌താന്‍ സ്വദേശിയുടെ മനസുമാറ്റി. ജയില്‍മോചിതനായ രാമചന്ദ്രന്‍ ബാങ്കുകളുടെ കടം വീട്ടാനുള്ള നടപടികള്‍ തുടങ്ങി.
ആസ്‌തികളില്‍ ഉടന്‍ വിറ്റഴിക്കാന്‍ കഴിയുന്നവ വിറ്റ് 100 കോടി രൂപയോളം ബാങ്കുകളുടെ വായ്‌പാ തിരിച്ചടവിലേക്കു നല്‍കണമെന്നാണു വ്യവസ്‌ഥ. ഇതു പാലിച്ചാല്‍ മാത്രമേ അദ്ദേഹത്തിനു യു.എ.ഇ. വിടാന്‍ സാധിക്കൂ. അതുവരെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ദുബായ് പോലീസിന്റെ കസ്‌റ്റഡിയിലായിരിക്കും.
ജയിലിലായതിനു പിന്നില്‍ കണ്ണടച്ചു വിശ്വസിച്ച ചിലരുടെ ചതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ മോചിതനായശേഷം തന്നെ സന്ദര്‍ശിച്ച കുടുംബ സുഹൃത്ത് ശ്യാമയോടാണു രാമചന്ദ്രന്‍ മനസു തുറന്നത്. വിശ്വസിച്ച ചിലര്‍ ചതിച്ചെങ്കിലും ആരോടും വിദ്വേഷമില്ല. ജനങ്ങള്‍ക്കിടെ ജീവിച്ച താന്‍ ജയിലിലായപ്പോള്‍ കരയിലെത്തിച്ച മീനിന്റെ അവസ്‌ഥയിലായി. ആദ്യകാലത്ത് തുണയായി നിന്നവര്‍പോലും ജയില്‍വാസം നീണ്ടതോടെ തിരിഞ്ഞു നോക്കാതായി.
ആരും വരാതിരുന്നപ്പോഴും തന്നെക്കാണാന്‍ പതിവായി ജയിലിലെത്തിയത് ഭാര്യ ഇന്ദിരയായിരുന്നു. സന്ദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ പലപ്പോഴും മണിക്കൂറുകള്‍ കാത്തുനിന്നശേഷം നിരാശയോടെ ഇന്ദിരയ്‌ക്കു മടങ്ങേണ്ടി വന്നിട്ടുണ്ട്. ഫോണ്‍ വിളിക്കും നിയന്ത്രണമുണ്ടായിരുന്നു. അഞ്ചോ പത്തോ മിനിറ്റു മാത്രമേ ഫോണില്‍ സംസാരിക്കാന്‍ അനുമതിയുള്ളൂ. ചില ഉദ്യോഗസ്‌ഥര്‍ 15 മിനിറ്റ് അനുവദിക്കും. മോചനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഇന്ദിരയെന്ന ഇന്ദുവിനുള്ളതാണ്. രാഷ്‌ട്രീയ-സാംസ്‌കാരിക-കലാ രംഗത്തെ അനവധി പ്രമുഖര്‍ തന്റെ മോചനത്തിനായി പ്രയത്നിച്ചിട്ടുണ്ട്. കടം വീട്ടാന്‍ ഉറപ്പു നല്‍കിയ വ്യവസായ ഗ്രൂപ്പുകളോടുംനന്ദിയുണ്ട്.
https://www.facebook.com/Malayalivartha