ഇത് വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കും...! കടുത്ത ചൂടില്‍ അല്‍പ്പനേരം പോലും കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കരുത്, കര്‍ശന നിര്‍ദ്ദേശവുമായി അബൂദബി പൊലീസ്, ഇത്തരത്തിൽ ചെയ്താൽ മാതാപിതാക്കള്‍ക്ക് പത്തുലക്ഷം ദിര്‍ഹം പിഴയും പത്തുവര്‍ഷം തടവും ശിക്ഷ

കടുത്ത വേനൽ ചൂടിൽ വലയുകയാണ് യു.എ.ഇ. ഈ അവസരത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അബൂദബി പൊലീസ്. കടുത്ത ചൂടില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്തുപോകരുതെന്ന കര്‍ശന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കടയില്‍ പോകുന്നതിനും മറ്റുമായി അല്‍പനേരത്തേക്ക് പോലും മാതാപിതാക്കള്‍ കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കുന്നത് വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കും.
ഇങ്ങനെ കാറിനുള്ളില്‍ അടക്കപ്പെടുന്ന കുട്ടികളുടെ ഇടപെടല്‍ മൂലം കാര്‍ മുന്നോട്ടുനീങ്ങി അപകടത്തില്‍പെടാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ വാഹനത്തിനുള്ളിലെ ചൂടുമൂലം അവര്‍ക്ക് ശ്വാസമെടുക്കാനാവാതെ മരണം വരെ സംഭവിക്കാനും ഇടയുണ്ട്. മോഷ്ടാക്കളും ഇത്തരം സാഹചര്യങ്ങളെ മുതലെടുത്തേക്കാം. വേനല്‍ക്കാലത്ത് ചൂടായിക്കിടക്കുന്ന വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പോവുന്നതിന്‍റെ അപകടം ബോധ്യപ്പെടുത്താന്‍ അബൂദബി പൊലീസ് വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
ഉറങ്ങുന്ന കുട്ടിയെ കാറില്‍ തനിച്ചാക്കി ഷോപ്പിങ് മാളിലേക്ക് കയറിപ്പോവുന്ന പിതാവിന്‍റെ വിഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.ഇത്തരത്തിൽ കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പോകുന്ന മാതാപിതാക്കള്‍ക്ക് പത്തുലക്ഷം ദിര്‍ഹം പിഴയും പത്തുവര്‍ഷം തടവും ശിക്ഷ ലഭിച്ചേക്കുമെന്നും പൊലീസ് വ്യക്തമാക്കി. കുട്ടികളെ അപകടങ്ങളില്‍ നിന്നു കാക്കുന്നതില്‍ മാതാപിതാക്കള്‍ക്കു നിര്‍ണായക ഉത്തരവാദിത്തമാണുള്ളത്.
അധികം ചൂടില്ലാത്ത ദിവസമാണെങ്കില്‍കൂടി വാഹനത്തില്‍ അടച്ചിടപ്പെടുന്ന കുട്ടികള്‍ക്ക് ഉള്ളില്‍ അനുഭവപ്പെടുന്ന ചൂട് 47 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയര്‍ന്നേക്കും. ഇതവരുടെ ജീവന്‍ അപായത്തിലാകുന്നതിന് വരെ കാരണമാകുമെന്നും പൊലീസ് പറഞ്ഞു.ദുബൈ പൊലീസിന്‍റെ കണക്കുകള്‍ പ്രകാരം 2020ല്‍ മാത്രം 53 കുട്ടികളെയാണ് ഇങ്ങനെ കാറുകളില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പോയത്. 2021ലെ ആദ്യ ഏഴുമാസത്തിനിടെ 39 കുട്ടികളെയാണ് അടച്ചിട്ട കാറുകളില്‍ നിന്ന് രക്ഷിച്ചത്.
അതേസമയം സൗദിയിലെ താപനില അനുദിനം വര്‍ധിക്കുന്നതിനാല്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുതെന്ന് സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പ് നൽകി പവര്‍ ബാങ്കുകള്‍, ഫോണ്‍ ബാറ്ററികള്‍, എയ്‌റോസോള്‍, സിഗരറ്റ് ലൈറ്ററുകള്‍, സുഗന്ധദ്രവ്യങ്ങള്‍, ഗ്യാസ് സിലിണ്ടറുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ കുപ്പികള്‍ തുടങ്ങിയവ പൊട്ടിത്തെറിക്കാനോ തീപിടിക്കാനോ കാരണമാകുമെന്നതിനാല്‍ സുരക്ഷക്കായി വാഹനങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം.
ഏറ്റവും അപകടകരമായ ഇനങ്ങളില്‍ ഒന്നാണ് ഹാന്‍ഡ് സാനിറ്റൈസര്‍. അതില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഡാഷ്‌ബോര്‍ഡില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന വിധത്തില്‍ വെച്ചാല്‍ വളരെ വേഗം തീപിടിക്കും. കാറുകളില്‍ ഗുണനിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ പൊട്ടിത്തെറിച്ച് കേടുപാടുകള്‍ക്കും പരിക്കുകള്‍ക്കും കാരണമായ നിരവധി കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സൗദി നാഷനല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ബുധനാഴ്ച രാജ്യത്തെ പല സ്ഥലങ്ങളിലും കടുത്ത ചൂട് അനുഭവപ്പെട്ടു. വാദി അല്‍ദവാസറും അല്‍-അഹ്‌സയും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. 47 ഡിഗ്രിക്കും 48 ഡിഗ്രിക്കും ഇടയിലാണ് ചൂട്. നജ്‌റാനിലെ ആകാശം മേഘാവൃതമായിരുന്നു.
സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മഴ പെയ്തു.കടുത്ത ചൂട് ഈയാഴ്ച റിയാദിലെ നഗരവാസികള്‍ക്ക് അസ്വാസ്ഥ്യമുണ്ടാക്കി. ചുട്ടുപൊള്ളുന്ന റോഡുകളില്‍ കാറിന്റെ ടയറുകള്‍ ഉരുകിയതായി റിപ്പോര്‍ട്ടുണ്ട്. ഈയാഴ്‌ച റിയാദിലെ പരമാവധി താപനില 45 ഡിഗ്രിയാണ്. ഉഷ്ണതരംഗം വാരാന്ത്യം വരെ തുടരും. മക്ക മേഖലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























