പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും, വ്യാജമെന്ന് കണ്ടെത്തിയാൽ കൈപ്പറ്റിയ ശമ്പളത്തോടൊപ്പം കോടതി നിശ്ചയിക്കുന്ന പിഴയും ഈടാക്കും, കർശന നടപടികളിലേക്ക് കുവൈത്ത്
പ്രവാസികൾക്ക് ജോലി സംബന്ധമായി കർശനമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കുവൈത്ത്. മതിയായ രേഖകളും സർട്ടിഫിക്കേറ്റുകളും സമർപ്പിച്ച ശേഷമാണ് ഒരോ പ്രവാസിയും യോഗ്യതയുടെ അടിസ്ഥാനത്തിൽ നിശ്ചിത തസ്തികയിൽ തൊഴിലെടുക്കുന്നത്.എന്നാൽ ഇത്തരത്തിൽ സർട്ടിഫിക്കേറ്റുകൾ പരിശോധിക്കുമ്പോൾ വ്യാജമെന്ന് കണ്ടെത്തിയാൽ ഇനി നിങ്ങളുടെ ശമ്പളം തിരിച്ച് പിടിക്കും.
വ്യാജ ബിരുദത്തിലൂടെ കുവൈത്തിൽ പ്രവേശിച്ചവരുടെ ശമ്പളമാണ് ഇത്തരത്തിൽ തിരിച്ച് പിടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.പ്രാദേശിക ദിനപ്പത്രമായ അല്‍ ഖബസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതുപ്രകാരം പതിനായിരക്കണക്കിന് സ്വദേശികളുടെയും വിദേശികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും.
പ്രധാനമായും വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളായിരിക്കും ഈ രീതിയില്‍ സ്‌ക്രൂട്ടിനിക്ക് വിധേയമാക്കുക. ആദ്യഘട്ട പരിശോധനയില്‍ ഏതെങ്കിലും രീതിയിലുള്ള പൊരുത്തക്കേടുകളോ സംശയാസ്പദമായ കാര്യങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് അയക്കും.
ഇവിടെ നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുക. ഇതിനായി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്ന യൂനിവേഴ്‌സിറ്റുകളുമായും മറ്റ് സ്ഥാപനങ്ങളുമായും ബന്ധപ്പെടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഹൈസ്‌കൂള്‍ മുതല്‍ ഡിഗ്രിതലം വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഈ രീതിയില്‍ പരിശോധിക്കും.
സര്‍ട്ടിഫിക്കേറ്റ് സൂക്ഷ്മ പരിശോധന നടത്തി വ്യാജമാണെന്ന് സ്ഥിരീകരിച്ചാല്‍ പ്രവാസികൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. കൈപ്പറ്റിയ ശമ്പളത്തോടൊപ്പം കോടതി നിശ്ചയിക്കുന്ന പിഴയും ഇവരിൽ നിന്ന് ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരായ സ്വദേശികളുടെയും വിദേശികളുടെയും ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന നടപടി തുടങ്ങി.
നിലവിലുള്ളവരുടെയും പുതുതായി ജോലിയില്‍ പ്രവേശിച്ചവരുടെയും രേഖകള്‍ പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംശയമുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിനു കൈമാറും. വ്യാജമാണെന്ന് കണ്ടെത്തിയാല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറണം. ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച് ഇയാള്‍ വാങ്ങിയ മുഴുവന്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇതോടെ സര്‍ക്കാരിന് തിരികെ നല്‍കേണ്ടിവരുമെന്നും അധികൃതരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
അടുത്തിടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ശമ്പള വര്‍ധനവ് നേടിയ ഒരു സ്വദേശി ജീവനക്കാരിയെ കോടതി മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. മന്ത്രാലയത്തിലെ പ്രമുഖ സ്ഥാനത്തിരിക്കുന്ന ശെയ്ഖ് കുടുംബത്തില്‍ പെട്ടവരായിരുന്നു ജീവനക്കാരി. വ്യാജ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവര്‍ നേടിയ 1.5 ലക്ഷം ദീനാര്‍ തിരികെ നല്‍കാനും പിഴയായി 1.5 ലക്ഷം ദിനാര്‍ കൂടി നല്‍കാനും കോടതി വിധിക്കുകയുണ്ടായി.എന്തായാലും വളരെ നിർണായകമായ ഒരു തീരുമാനത്തിലേക്കാണ് കുവൈത്ത് കടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha