കണ്ണീരായി മിൻസ, കനത്ത ചൂട് താങ്ങാനായില്ല, ഖത്തറിൽ സ്കൂൾ ബസിൽ ഉറങ്ങിപ്പോയി മലയാളി ബാലികയ്ക്ക് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം, പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും...!
വേനൽക്കാലത്ത് കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകരുതെന്ന് നിരന്തരം മുന്നറിയിപ്പുകൾ നൽകാറുണ്ട് ഗൾഫ് രാഷ്ട്രങ്ങൾ. കുട്ടികളെ കാറുകളില്‍ ഇരുത്തിയിട്ട് പോയാൽ ലക്ഷങ്ങൾ പിഴയിനത്തിൽ അടയ്ക്കേണ്ടതായി വരും. ഇത്തരം സംഭവങ്ങളിലൂടെ കുട്ടികള്‍ക്ക് പരിക്ക് പറ്റാനും മരണം വരെ സംഭവിക്കാനും സാധ്യതയുള്ളതിനാലാണ് ഇത്തരത്തിൽ നടപടികളും മുന്നറിയിപ്പുകളും.
എന്നാൽ അത്തരത്തിൽ ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടർന്ന് മരണപ്പെട്ടിരിക്കുകയാണ്. പിറന്നാൾ ദിനത്തിലാണ് കെജി1 വിദ്യാർഥിനിയായ മിൻസയ്ക്ക് ദാരുണ മരണം സംഭവിച്ചത്. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകളാണ് മിൻസ. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയാണ്.
രാവിലെ സ്കൂൾ ബസിൽ പോയ കുട്ടി ബസിനുള്ളിൽ സീറ്റിൽ ഉറങ്ങിപ്പോയതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം.
ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു ജീവനക്കാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽ വക്ര ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷം മിൻസയുടെ മൃതദേഹം കോട്ടയം ചിങ്ങവനത്തേക്കു കൊണ്ടുപോകും. മിൻസയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
ചിത്രരചനാ രംഗത്തും ഡിസൈനിങ് മേഖലയിലും ശ്രദ്ധേയനായ മിൻസയുടെ അച്ഛൻ അഭിലാഷും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു അഭിലാഷ്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
അതേസമയം അബുദബിയിൽ കുട്ടികളെ കാറുകളില്‍ ഇരുത്തിയിട്ട് പോയാൽ ലക്ഷങ്ങൾ പിഴയിനത്തിൽ അടയ്ക്കേണ്ടത്. ഇത്തരത്തിൽ വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നവർക്ക് 5000 ദിര്‍ഹം പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടതായിവും. ഇത്തരം സംഭവങ്ങളിലൂടെ കുട്ടികള്‍ക്ക് പരിക്ക് പറ്റാനും മരണം വരെ സംഭവിക്കാനും സാധ്യതയുള്ളതിനാലാണ് അബുദബി പൊലീസ് കര്‍ശന നടപടി എടുക്കുന്നത്.
വേനല്‍ക്കാലത്ത് കുട്ടികളെ വാഹനങ്ങളില്‍ ശ്രദ്ധിക്കാതെ വിടുന്നത് അപകടകരമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച യു.എ.ഇയിലെ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ദേശീയ വാര്‍ത്താ ബുള്ളറ്റിനിടെ, അബുദബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹമദ് അല്‍ ഇസൈ പറഞ്ഞു.
https://www.facebook.com/Malayalivartha