കുവൈത്തിൽ ഇടിയോട് കൂടിയ കനത്തമഴ, വിവിധ ഭാഗങ്ങളിൽ വെള്ളം കയറി, റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് കാരണം നിരവധി വാഹനങ്ങള്‍ മണിക്കൂറുകൾ റോഡില്‍ കുടുങ്ങി, ചില അണ്ടർപാസ് വേകൾ ട്രാഫിക്ക് വിഭാഗം അടച്ചു

യുഎഇയും സൗദിക്കും പിന്നാലെ കുവൈത്തിലും കനത്തമഴ. ചെവ്വാഴ്ച്ച ഇടിയോട് കൂടിയ കനത്തമഴയാണ് രാജ്യത്ത് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ച മുതൽ പെയ്ത് തുടങ്ങിയ കനത്ത മഴയിൽ കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയ നിലയിലാണ്.റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് കാരണം നിരവധി വാഹനങ്ങള്‍ മണിക്കൂറുകളാണ് റോഡില്‍ കുടുങ്ങിയത്. രക്ഷാ പ്രവര്‍ത്തനവുമായി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്.
വഫ്രയിലെ ജനവാസ മേഖലയിലെ മഴവെള്ളക്കെട്ടിൽ വാഹനം കുടുങ്ങിയകിനെ തുടർന്ന് അമ്മയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി.പുലർച്ച മുതൽ ആകാശം മൂടിക്കെട്ടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്തിരുന്നു. മണിക്കൂറുകളോളം നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി.
മുൻകരുതലായി റോഡിലെ അണ്ടർപാസ് വേകളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങൾ നേരത്തെ ഒരുക്കിയിട്ടുണ്ടെങ്കിലും ചില അണ്ടർപാസ് വേകൾ ട്രാഫിക്ക് വിഭാഗം അടച്ചു. ചില റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ മഴ തുടരുന്നതിനാല്‍ ജനങ്ങളോട് ജാഗ്രത പുലർത്താനും വേണ്ട മുൻകരുതലെടുക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ഇടിമിന്നലോടുകൂടിയ മഴ അടുത്ത മണിക്കൂറുകളിൽ കൂടി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.അടിയന്തര സഹായം ആവശ്യമുള്ളവർ 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.യുഎഇയിൽ താപനില ക്രമാതീതമായി കുറഞ്ഞ് തുടങ്ങിയിരിക്കുകായാണ്.
അതിനാൽ കനത്ത മൂടൽ മഞ്ഞാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.രാജ്യത്ത് പലയിടത്തും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിരിക്കുകയാണ്. കനത്ത മൂടൽ മഞ്ഞ് കാഴ്ചപരിധി കുറയ്ക്കുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് ഇത് വലിയൊരു പ്രതിസന്ധിയാണ്.
സുരക്ഷിതമായി വാഹനമോടിക്കാനുള്ള ജാഗ്രതാ നിർദ്ദേശം അധികൃതർ നൽകിയിരുന്നു. മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ താമസക്കാർക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകിയിട്ടുണ്ട്.
കനത്ത മഴയ്ക്ക് പിന്നാലെ സൗദി അറേബ്യ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. സൗദിയുടെ വിവിധ ഭാഗങ്ങൾ ഡിസംബർ 20 മുതൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും. ഡിസംബർ 21ന് സൗദി ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രിക്ക് സാക്ഷ്യം വഹിക്കും. ഇതിന് പിന്നാലെ മുന്നറിപ്പുമായി അധികൃതർ രംഗത്തെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് വൈകിയാണ് ശീതക്കാറ്റ് എത്തുന്നത്.
ശീതക്കാറ്റ് വൈകിയതിനാൽ വൈകിയാണ് ഇത്തവണ തണുപ്പ് എത്തുന്നത്. കിഴക്കൻ പ്രവിശ്യയിലും റിയാദിലും മഴയെത്താത്തതും തണുപ്പ് വൈകാൻ കാരണമായി. സൗദിയുടെ വടക്ക് പടിഞ്ഞാറൻ മേഖലയാണ് തണുപ്പിലേക്ക് പ്രവേശിച്ചത്. ഇതിന് പിന്നാലെ ഒരു മാസത്തോളം കഠിനമാകും തണുപ്പെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഹാഇൽ തബൂക്ക് അൽ ജൗഫ് വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നീ ഭാഗങ്ങളിൽ താപ നില കുറഞ്ഞു തുടങ്ങി. റിയാദിലും ദമ്മാമിലും ഈ മാസം 20 മുതൽ കടുത്ത തണുപ്പെത്തും.
https://www.facebook.com/Malayalivartha

























