സൗദിയിൽ വരും ദിവസങ്ങളിൽ പെരുംമഴ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വരെ കനത്ത മഴയോടൊപ്പം ശക്തമായ കാറ്റും ആലിപ്പഴ വർഷത്തിനും സാധ്യത...! വിവിധ ഗവർണറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സൗദിയിൽ വീണ്ടും കനത്തമഴയ്ക്കുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പാണ് പുറത്തുവരുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വരെ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇടത്തരമോ, ശക്തമോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മക്കയിലെ സ്കൂളുകൾക്കും, ജുമൂം, ബഹറ, അൽ കാമിൽ എന്നീ ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഫ് ലൈൻ ക്സാസുകൾ ഉണ്ടായിരിക്കില്ലെന്ന് മക്ക വിദ്യാഭ്യാസ വിഭാഗം അറിയിച്ചു
മക്ക പ്രവിശ്യയിൽ മക്ക, ജിദ്ദ, റാബിഗ്, തായിഫ്, അൽ ജുമും, അൽ കാമിൽ, ഖുലൈസ്, അൽ ലൈത്ത്, കുൻഫുദ, അർദിയാത്ത്, അദം മീസാൻ എന്നീ പ്രദേശങ്ങളിലാണ് മഴക്ക് സാധ്യതയുളളത്.തിങ്കളാഴ്ച മുതൽ വടക്കൻ മദീന പ്രവിശ്യയിലെ അൽ-മഹ്ദ് , വാദി ഫറഹ്, ഹനാകിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് മിതമായ തോതിൽ മഴ വ്യാപിക്കാനിടയുണ്ട്.
കൂടാതെ വടക്കൻ അതിർത്തിയിലെ റഫ്ഹ, ഹായിൽ മേഖലയിലെ ഹായിൽ, ബഖ, ഗസാല, ഷനാൻ എന്നീ പ്രദേശങ്ങളിലും മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദ് മേഖലയിൽ മജ്മഅ, സുൽഫി,അൽ ഗാത്, ശഖ്റ, റമ, എന്നിവിടങ്ങളിലും അസീറിലെ അൽ നമസ്, ബൽഖർൻ, മജാരിദ, മഹായിൽ, ബാരിഖ്, തനുമ, ബാറക് എന്നിവിടങ്ങളിലും ജസാൻ മേഖലയിലെ ഫൈഫ, ഖൗബ, അർദ, ഹറൂബ്, ഹാരിത്, ദാഇർ എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കുന്നുണ്ട്. അൽ ബഹ മേഖലയിൽ അൽ ബഹ, ബൽജുറഷി, അൽ-ഖുറ, ഖിൽവ, മഖ്‌വ എന്നിവിടങ്ങളിലും ഇടത്തരം മുതൽ കനത്ത മഴ പെയ്യാനിടയുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റും ആലിപ്പഴ വർഷവും പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, സൗദിയില്‍ ശൈത്യം കടുക്കുകയാണ്. സൗദിയുടെ വിവിധ ഭാഗങ്ങൾ ഡിസംബർ 20 മുതൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും. ഡിസംബർ 21ന് സൗദി ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രിക്ക് സാക്ഷ്യം വഹിക്കും.രാജ്യത്ത് ശൈത്യം കടുത്ത പിന്നാലെ മുന്നറിപ്പുമായി ആരോഗ്യ മന്ത്രാലയ അധികൃതർ രംഗത്തെത്തി. പകര്‍ച്ചവ്യാധി മുന്നറിപ്പാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്.
രാജ്യത്ത് ഇത്തവണ കാലാവസ്ഥാജന്യ രോഗങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് മാരകമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. പ്രതിരോധ കുത്തിവയ്പുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക മാത്രമാണ് പോംവഴിയെന്നും മന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത് ശൈത്യം ശക്തമായതോടെ കാലാവസ്ഥാജന്യ രോഗങ്ങള്‍ ശക്തമാകാന്‍ ഇടയുള്ളതായി സൗദി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം പ്രകടമാകുന്ന പകര്‍ച്ചവ്യാധികളുടെ ലക്ഷണങ്ങള്‍ മാരകമായി മാറുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍അബ്ദുല്‍ ആലി പറഞ്ഞു.
പനിയുള്‍പ്പെടെയുള്ള അസുഖങ്ങള്‍ മരണത്തിന് വരെ കാരണമാകുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പുള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക മാത്രമാണ് പോംവഴി. വാക്‌സിന്‍ സ്വീകരിച്ചവരില്‍ 80 ശതമാനം വരെ രോഗപ്രതിരോധം സാധ്യമാകുന്നതായും അദ്ദേഹം വിശദീകരിച്ചു. ആശുപത്രി അത്യാഹിത വിഭാഗങ്ങളില്‍ ദിനേന എത്തുന്ന അസുഖ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതര്‍ മാസ്‌ക ധരിക്കണം. പുറത്തിറങ്ങിയുള്ള സഞ്ചാരം ഒഴിവാക്കണം. ശീതക്കാറ്റും മഴയും കൊള്ളുന്നത് പരമാവധി കുറക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























