ഒമാനിൽ മുസന്ദം ഗവര്‍ണറേറ്റിൽ ബോട്ടുകൾക്ക് തീപ്പിടിച്ച് ഒരാൾ മരിച്ചു, പതിനൊന്ന് പേർക്ക് പരിക്ക്
ഒമാനിൽ 2 പ്രവാസി മലയാളികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നാലെ മറ്റൊരു നടുക്കുന്ന അപകട വാർത്തയാണ് പുറത്തുവരുന്നത്. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിൽ ബോട്ടുകൾക്ക് തീപ്പിടിച്ച് ഒരാൾ മരിച്ചു. പതിനൊന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖസബ് തുറമുഖത്താണ് ഈ നടുക്കുന്ന സംഭവം ഉണ്ടായത്. തീപ്പിടത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
തുറമുഖത്ത് തീരത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ബോട്ടിലാണ് ആദ്യം തീപ്പിടിച്ചത്. പിന്നീട് മറ്റു രണ്ട് ബോട്ടുകളിലേക്ക് തീ പടരുകയായിരുന്നു. അങ്ങനെ മൂന്ന് ബോട്ടുകളിലും തീപിടിച്ചെന്നാണ് റിപ്പോർട്ടുകൾ. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. യുറോപ്യന്‍ വംശജനാണ് അപകടത്തില്‍ മരിച്ചതെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവർക്ക് പ്രാഥമിക ചികിത്സ നല്‍കുകയും വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിന്റെ ചിത്രങ്ങൾ ഒമാൻ റോയൽ പോലീസ് ആണ് പുറത്തുവിട്ടത്. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ്, കോസ്റ്റ് ഗാർഡ് ഡിപ്പാർട്ട്‌മെന്റ്, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ് എന്നിവർ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു.
ഇവരുടെ കൃത്യമായ ഇടപെടൽ കാരണം കൂടുതൽ അപകടങ്ങൾ ഒഴിവായി. മറ്റൊു സംഭവത്തില്‍ ഖസബ് വിലായത്തില്‍ ബോട്ട് അപകടത്തില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 15 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ആരോഗ്യ മന്ത്രാലയത്തിന്റെ ബോട്ടാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയത്. എട്ടു ഒമാനി പൗരന്മാരും ഏഴു വിദേശികളുമാണ് ബോട്ടിലുണ്ടായിരുന്നതെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha