ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ....! മസ്‌കത്തിൽ റോഡിലേക്ക് പാറ ഇടിഞ്ഞുവീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍, വിവിധ ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നിലിനും സാധ്യത

ന്യൂനമർദത്തെ തുടർന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. രാവിലെ മുതല്‍ അന്തരീക്ഷം മേഘാവൃതമായിരുന്നു. ഉച്ചയോടെ തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നു. ന്യൂനമർദത്തെ തുടർന്ന് ഒമാനിൽ പലയിടത്തും കനത്ത മഴ പെയ്തത് വാഹനയാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്.കാറ്റും ശക്തമായിരുന്നു. ശക്തമായ മഴയെ തുടർന്നു വാദികള്‍ നിറഞ്ഞൊഴുകി. വിവിധ ഇടങ്ങളിലെ വാദികളില്‍പ്പെട്ടു വാഹനങ്ങള്‍ ഒലിച്ചുപോയി. ആലിപ്പഴവും പെയ്തു.
സുവൈഖ്, ഖാബൂറ, ഖുറിയാത്ത്, ആമിറാത്ത്, സുഹാര്‍, അവാബി, റുസ്താഖ്, സമാഇല്‍, ജഅലാന്‍ ബനീ ബൂ അലി, ഇസ്‌കി തുടങ്ങിയ പ്രദേശങ്ങളിലാണു ശക്തമായ മഴ ലഭിച്ചത്. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ റോഡിലേക്കു പാറ ഇടിഞ്ഞുവീണു വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ആമിറാത്ത്-ഖുറിയത്ത് റോഡിലാണ് പാറ ഇടിഞ്ഞ് അപകടമുണ്ടായത്. ആര്‍ക്കും പരുക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. വിവിധ ഗവര്‍ണറേറ്റുകളില്‍ ചെവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നിലിനും സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ഹജര്‍ പര്‍വതനിരകളിലും സമീപ പ്രദേശങ്ങളിലും ദോഫാര്‍, അല്‍ വുസ്ത തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലുമകയിരിക്കും മഴ ലഭിക്കുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം മക്കയിലും മദീനയിലും ഇന്ന് കനത്ത മഴ പെയ്തു. ഇന്ന് പുലർച്ചെ മുതലാണ് മക്കയിൽ മഴയാരംഭിച്ചത്. ഏറിയും കുറഞ്ഞും ഇന്ന് മഴ തുടരും. റമദാൻ അവസാനിക്കാറായതോടെ പ്രതിദിനം പത്ത് ലക്ഷത്തോളം പേരാണ് മക്കയിലും മദീനയിലുമായി എത്തുന്നത്. റമദാൻ അവസാന പത്തിലേക്ക് കടക്കാനിരിക്കെ വൻ തിരക്കിലാണ് ഹറം മേഖല. മദീനയിലും മഴ പെയ്തിറങ്ങി. ഇവിടെയും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. മഴയെ തുടർന്നുണ്ടാകാവുന്ന ആരോഗ്യ പ്രയാസങ്ങൾ മുന്നിൽ കണ്ട് മെഡിക്കൽ സംഘങ്ങളും ഹറമിൽ സജീവമാണ്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസം സൗദിയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ സ്‌കൂളുകൾക്കാണ് വിദ്യാഭ്യാസ വകുപ്പ് അവധി നൽകിയത്. അധ്യാപകരും ജീവനക്കാരും വിദ്യാലയങ്ങളിൽ എത്തേണ്ടതില്ല. ക്ലാസുകൾ ഓൺലൈനായി നടക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















