ഉംറ നിർവഹിച്ച് മടങ്ങവെ ബസ് മറിഞ്ഞു, അപകടത്തിൽ ഒരാൾ മരിച്ചു...41 പേർക്ക് പരിക്ക്, ചിലരുടെ നില ഗുരുതരം
സൗദിയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ത്വാഇഫിലെ അൽസൈൽ റോഡിൽ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചത് ഏഷ്യക്കാരിയാണെന്നാണ് വിവരം. പരിക്കേറ്റവരെ എല്ലാം ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
എന്നാൽ ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഉംറ നിർവഹിച്ച് മക്കയിൽ നിന്ന് മടങ്ങുകയായിരുന്നു സംഘം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ടതാണോ അതോ സ്ക്വിഡായതാണോ അപകട കാരണം എന്നത് വ്യക്തമല്ല.
അതേസമയം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം സൗദിയിൽ ഉണ്ടായത്. രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളടക്കം അഞ്ച് പേരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
ഉംറ നിർവഹിക്കാനായി പുറപ്പെട്ടതായിരുന്നു കുടുംബങ്ങൾ വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖന്‍സ, മൂന്ന് വയസുള്ള മകള്‍ മറിയം രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രി (24), ഭാര്യ സുമയ്യ, നാല് വയസുള്ള അമ്മാര്‍ എന്നിവരാണ് മരിച്ചത്.
ഹൈദരാബാദ് സ്വദേശിയായ അഹ്മദ് അബ്ദുറഷീദിനൊപ്പം ഗർഭിണിയായ ഭാര്യ ഖൻസ, മകൾ മറിയം എന്നിവരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിലെ സികാർ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രിയോടൊപ്പം ഭാര്യ സുമയ്യ, മകൻ അമ്മാർ അഹ്മദ് എന്നിവരുമുണ്ടായിരുന്നു. അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖൻസയും മകൾ മറിയവും അപകടസ്ഥലത്തുതന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ അഹ്മദ് അബ്ദുറഷീദ് അപകടനില തരണം ചെയ്തിട്ടില്ല. ഷാഹിദ് ഖത്രിയും ഭാര്യയും മകനും മരിച്ചു. ഷാഹിദും മകനും അപകട സ്ഥലത്തും ഭാര്യ സുമയ്യ ആശുപത്രയിലുമാണ് മരിച്ചത്. ഒരു കാറിലാണ് ഇരുകുടുംബങ്ങളും വ്യാഴാഴ്ച പുലർച്ചെ മക്കയിലേക്ക് പുറപ്പെട്ടത്. എന്നാൽ യാത്ര തുടങ്ങി അധികം കഴിയും മുമ്പ് എതിർവശത്തുനിന്ന് വന്ന കാറുമായി ഇവരുടെ കാർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha