സൗദിയിൽ മഴയോടൊപ്പം അടിച്ചുവീശിയ കാറ്റിൽ കെട്ടിടം ഇടിഞ്ഞ് താഴേക്ക്, പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ പൂർണ്ണമായി തകർന്നു
സൗദി അറേബ്യയിലെ പല പ്രവശ്യകളിലും കഴിഞ്ഞ ദിവസം കനത്ത മഴയാണ് അനുഭവപ്പെട്ടത്. അൽഖസീം പ്രവിശ്യയുടെ പല ഭാഗങ്ങളിലും മഴയും ശക്തമായ കാറ്റും ഉണ്ടായി. അൽഖസീമിൽ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ പെയ്ത മഴയോടൊപ്പം അടിച്ചുവീശിയ കാറ്റിൽ ബുറൈദ നഗരത്തിൽ കെട്ടിടത്തിന്റെ മുകൾനില ഇടിഞ്ഞ് താഴേക്ക് പതിച്ചു.
ഇതോടെ താഴെ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ പൂർണ്ണമായി തകർന്നു. എന്നാൽ ആളൊഴിഞ്ഞ സമയമായതുകൊണ്ട് ആർക്കും പരിക്കില്ല. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ മേഖലയിലാകെ ഇടക്കിടെ മഴ പെയ്യുന്നത് തുടരുകയാണ്.
മാത്രമല്ല കനത്ത മഴയ്ക്കുള്ള സാധ്യത മുന്നിൽ കണ്ട് മക്കയിലും മദീനയിലും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ വൻ തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മുന്നൊരുക്കം. സൗദിയുടെ വിവിധ ഭാഗങ്ങളിൽ വരുന്ന പത്ത് ദിനങ്ങളിലും പൊടിക്കാറ്റ്, മഴ എന്നിവയുൾപ്പെടെ കാലാവസ്ഥാ മാറ്റത്തിന് സാധ്യതയുണ്ട്.
മക്കയിലും മദീനയിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഇവിടങ്ങളിൽ തീർഥാടനത്തിനെത്തുന്ന വിശ്വാസികൾക്ക് പ്രയാസം സൃഷ്ടിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ഹറം കാര്യമന്ത്രാലയ അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha