തകിടം മറിഞ്ഞ് കാലാവസ്ഥ...! യുഎഇയിൽ ഓറഞ്ച്...യെല്ലോ അലേർട്ടുകൾ, ഈ എമിറേറ്റുകളിൽ കനത്ത ജാഗ്രത
യുഎഇയിൽ പലയിടത്തും അസ്ഥിര കാലാവസ്ഥ തുടരുകയാണ് . ദുബായ്, റാസൽഖൈമ എന്നിവയുൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചതായി നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി, എൻസിഎം റിപ്പോർട്ട് ചെയ്തു. ദുബായിലെ ഹത്ത, റാസൽഖൈമയിലെ ഖാട്ട് എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് കനത്ത മഴ റിപ്പോർട്ട് ചെയ്യുകയും ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിക്കുകയും ചെയ്തു.
അബുദാബി, ഫുജൈറ, ഷാർജ, അൽഐൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഇടത്തരം മഴ പെയ്തു. മാത്രമല്ല, ദുബായിലെയും മറ്റ് എമിറേറ്റുകളിലെയും ചില ഭാഗങ്ങളിൽ പൊടിക്കാറ്റും വീശുന്നുണ്ട്. അതിനാൽ പ്രതികൂല കാലാവസ്ഥ മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇത് ചില പ്രദേശങ്ങളിൽ പൊടിയും മണലും ഉയർത്തും. ഇത് തിരശ്ചീന ദൃശ്യപരത 2,000 മീറ്ററിൽ താഴെയായി കുറയ്ക്കുന്നതുമാണ്. പ്രതികൂല കാലാവസ്ഥയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കാനും സുരക്ഷിതമായി വാഹനമോടിക്കാനും വിവിധ എമിറേറ്റുകളിലെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. വാഹനമോടിക്കുന്നവർ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധി പാലിക്കണം. പൊടിയും വീശുന്നതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുകയും വേഗത കുറയ്ക്കുകയും വേണം. അസ്ഥിര കാലാവസ്ഥ ഇന്ന് വൈകിട്ട് 6 വരെ തുടരുമെന്നാണ് എൻസിഎം വ്യക്തമാക്കുന്നത്. മഴയുള്ള കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർക്കായി അതോറിറ്റി സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.അതേസമയം, ക്ലൗഡ് സീഡിങ് വഴിയാണ് രാജ്യത്ത് മഴ വർധിപ്പിക്കാൻ അധികൃതർ ശ്രമിക്കുന്നത്. മഴ കൂടുതൽ ലഭിക്കുന്നതിന് രാജ്യം പിന്തുടരുന്ന ക്ലൗഡ് സീഡിങ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ഒരുങ്ങളും നടക്കുന്നുണ്ട്.
ഇതിനായി പുതിയ ഹൈടെക് വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് യുഎഇ. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചു. പുതിയ അത്യാധുനിക വിമാനങ്ങൾ വാങ്ങാനായി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാലിഡസ് എയ്‌റോസ്പേസുമായി എൻ.സി.എം കരാറിൽ ഒപ്പു വെച്ചിരിക്കുന്നത്.
ക്ലൗഡ് സീഡിങിനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ വലിയ അളവിൽ ഉൾകൊള്ളാൻ ശേഷിയുള്ള ടർബോപ്രോപ് വിമാനമായ ഡബ്ല്യൂ എക്സ്- 80 ആണ് വാങ്ങാൻ പദ്ധതിയിടുന്നത്. ഇതിൽ അത്യാധുനിക സംവിധാനങ്ങളും സുരക്ഷാ ഉപകരണങ്ങളും സജീകരിച്ചിട്ടുണ്ട്. നിലവിൽ കിംഗ് എയർ സി-90 മോഡൽ വിമാനങ്ങളാണ് എൻ.സി.എം. ഉപയോഗിക്കുന്നത്.
ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങളിൽ നിർണായക ചുവടുവെപ്പായാണ് പുതിയ കരാറിനെ എൻ.സി.എം കാണുന്നത്. പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനോടൊപ്പം രാജ്യത്ത് ജലസുരക്ഷയിൽ നേട്ടങ്ങൾ കൈവരിക്കുന്നതിനും പുതിയ പങ്കാളിത്തം സഹായകരമാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha