സൗദിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച ആറ് പേരുടെ അവയവങ്ങൾ 13 പേർക്ക് പുതുജീവനായി, അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബങ്ങൾക്ക് പ്രശംസ
ടെലിവിഷനിൽ പലപ്പോഴും നമ്മൾ കണ്ടിട്ടുള്ള ഒരു മനോഹര പരസ്യം ഉണ്ട്. ‘മുറിയിൽ വാതിൽ അടച്ചിട്ടു മകന്റെ ഫോട്ടോയിലേക്കു നോക്കി അവന്റെ ചുവന്ന ഹെഡ്സെറ്റ് വച്ച് ഇരിക്കുന്ന ഒരമ്മ. വാതിലിൽ അച്ഛൻ തട്ടി വിളിക്കുമ്പോഴും പുറത്തേക്കു വരാൻ വിസമ്മതിച്ച് ആ അമ്മ മുറിക്കുള്ളിൽതന്നെ ഇരിക്കുന്നു. സാവകാശം മുറി തുറന്ന് അച്ഛൻ അകത്തു വരികയും ‘അവളെ നീയൊന്നു കണ്ടു നോക്ക്’ എന്ന് പറയുകയും ചെയ്യുമ്പോൾ സമ്മതിക്കാനാവാതെ അമ്മ അവിടെതന്നെ ഇരിക്കുകയാണ്.
അടുത്ത നിമിഷം തന്നെ കോളിങ് ബെല്ലിന്റെ ശബ്ദം കേൾക്കുന്ന അച്ഛൻ വാതിൽ തുറക്കുമ്പോൾ ഒരു പെൺകുട്ടി വാതിലിനു മുന്നിൽ നിൽക്കുന്നതായാണ് കാണുന്നത്. അവളുടെ കൈയിൽ ഒരു ബോക്സും ഉണ്ട്. അകത്തേക്ക് കയറി വരുന്ന അവളെ അമ്മ തികച്ചും മനസ്സില്ലാമനസ്സോടെ ആണ് എതിരേൽക്കുന്നത്. തന്റെ കൈയിലിരുന്ന ബോക്സ് അവൾ അമ്മയുടെ നേരെ നീട്ടുകയാണ്. അത് മേടിച്ചു നോക്കുമ്പോൾ അതിന്റെ മുകളിൽ "സ്നേഹപൂർവമ സ്വന്തം മകൻ" എന്നൊരു ലേബൽ കാണുന്നു. ആകാംഷയോടെ തുറന്നു നോക്കുമ്പോൾ ഒരു സ്റ്റെതസ്കോപ് ആണ് അതിന്റെ അകത്തു നിന്നും കിട്ടുന്നത്.
അമ്മ അതെടുത്തു ചെവിയിൽ വയ്ക്കുകയും മറുഭാഗം ആ പെൺകുട്ടിയുടെ ഹൃദയത്തിനോട് ചേർത്തുവയ്ക്കുകയും ചെയ്യുന്നു. വികാരനിർഭരമായ ആ നിമിഷത്തിൽ പൊട്ടി കരയുന്ന അമ്മയോട് അവൾ പറയുന്ന വാക്കുകൾ ആണ് ഏറ്റവും ശ്രദ്ധേയം "ഇനി എപ്പോൾ വേണമെങ്കിലും അമ്മക്ക് മോനോട് സംസാരിക്കാമല്ലോ" വെറുമൊരു പരസ്യം മാത്രമാണെങ്കിലും അവയവ ദാനത്തിന്റെ മനോഹാരിത അത്രയധികം ഉയർത്തിക്കാട്ടിയ ഒരു പരസ്യ ചിത്രമായിരുന്നു അത്. ഇനിയൊരിക്കലും തിരികെ വരാത്ത തന്റെ മകന്റെ ഹൃദയമിടിപ്പ് വീണ്ടും കേൾക്കുമ്പോൾ ഒരു അമ്മയ്ക്ക് ഉണ്ടാവുന്ന വികാരം പറഞ്ഞറിയിക്കാനാവാത്തതാണ്.ജീവന്റെ ആ തുടിപ്പ് എന്നും അവർക്കൊരു ആശ്വാസം തന്നെയായിരിക്കും എന്നതിൽ സംശയം വേണ്ട.
ഇപ്പോൾ സൗദിയിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ മസ്തിഷ്‌ക മരണം സംഭവിച്ച ആറു പേരുടെ അവയവങ്ങൾ 13 രോഗികൾക്ക് പുതുജീവൻ നൽകി. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കളുടെ അനുമതി നേടിയെടുക്കുന്നതിൽ സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ വിജയിച്ചതോടെയാണിത്. മസ്തിഷ്‌ക മരണം സംഭവിച്ചവരിൽ നിന്ന് നീക്കം ചെയ്ത അവയവങ്ങൾ സൗദി രോഗികളിലാണ് മാറ്റിവെച്ചത്. അഞ്ചു പേരിൽ വൃക്കകളും അഞ്ചു പേരിൽ കരളുകളും മൂന്നു പേരിൽ ശ്വാസകോശങ്ങളുമാണ് മാറ്റിവെച്ചത്.
മെഡിക്കൽ മുൻഗണനാക്രമം അനുസരിച്ച്, നീതി ഉറപ്പു വരുത്തിക്കൊണ്ടു തന്നെ മെഡിക്കൽ ധാർമികത പാലിച്ചാണ് അവയവങ്ങൾ രോഗികളിൽ മാറ്റിവെച്ചതെന്ന് സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ ജനറൽ ത്വലാൽ അൽഖൗഫി പറഞ്ഞു. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബങ്ങളെ ത്വലാൽ അൽഖൗഫി പ്രശംസിച്ചു.
മസ്തിഷ്‌ക മരണം സംഭവിച്ച ഒരു ദാതാവിന്, അവയവങ്ങളുടെ തകരാർ അവസാന ഘട്ടത്തിലായി കഷ്ടപ്പെടുന്ന എട്ട് ആളുകളുടെ ജീവൻ വരെ രക്ഷിക്കാനാകും..ഹൃദയം, കരൾ, വൃക്കകൾ, ശ്വാസകോശം, പാൻക്രിയാസ് തുടങ്ങിയ സുപ്രധാന അവയവങ്ങൾ തകരാറിലാകുന്നവർക്ക് അവയെ മാറ്റിവയ്ക്കാവുന്നതാണ്. പല സ്വീകർത്താക്കൾക്കും സാധാരണ ജീവിതശൈലിയിലേക്ക് മടങ്ങാറുമുണ്ട്.
https://www.facebook.com/Malayalivartha