മക്ക കിസ്‌വ എന്താണെന്ന് അറിയാമോ? സൗദി സർക്കാരിന്റെ കീഴിലുള്ള മക്കയിലെ കിസ്വ ഫാക്ടറിയുടെ ചരിത്രവും പ്രാധാന്യവും വിശദമായി നോക്കാം...
കിസ്വ നിർമാണ ഫാക്ടറിയുടെ ചരിത്രവും പ്രാധാന്യവും വിശദീകരിച്ച് ഫാക്ടറി മേധാവി അഹമ്മദ് ബിൻ മുസാഹിദ് അൽ സുവൈരി. ഫാക്ടറി സന്ദർശിച്ച സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾക്കും സംഘത്തിനും ഫാക്ടറിയിൽ സ്വീകരണം നൽകിയതിനിടെയാണ് ഫാക്ടറിയുടെ കിസ് വ നിർമാണ പ്രവർത്തനങ്ങളും ചരിത്രവും അഹമ്മദ് ബിൻ മുസാഹിദ് അൽ സുവൈരി വിശദീകരിച്ചത്. ഇസ് ലാമിലെ ഏറ്റവും പുണ്യഗേഹമായ കഅബയെ പൊതിയുന്ന കറുത്ത പട്ടും സ്വർണനൂൽ തുണിയുമാണ് കിസ്വ.
എല്ലാ വർഷവും ഹജ് തീർഥാടന സീസണിൽ ഇത് മാറ്റിക്കൊണ്ടിരിക്കും. സൗദി സർക്കാരിന്റെ കീഴിലുള്ള മക്കയിലെ കിസ്വ ഫാക്ടറിയിലാണ് കിസ്വ നിർമിക്കുന്നത്. മക്കയിലെ കിസ് വ ഫാക്ടറിക്ക് സമ്പന്നമായ ചരിത്രമുണ്ട്. ആദ്യകാല ഇസ് ലാമിക കാലഘട്ടത്തിൽ ഖലീഫ ഉമർ ഇബ്‌നുൽ ഖത്താബിന്റെ ഭരണ കാലത്താണ് ഇത് സ്ഥാപിതമായത്. നൂറ്റാണ്ടുകളായി കഅബയെ മൂടുന്ന തുണിയായ കിസ് വയുടെ നിർമാണത്തിന് സൗദി സർക്കാർ വൻ തുകയാണ് വകയിരുത്തുന്നത്.
കിസ് വ ഫാക്ടറി ഒരു ചെറിയ വർക്ക്ഷോപ്പായിട്ടാണ് ആദ്യം സ്ഥാപിതമായതെങ്കിലും പിന്നീട് വലിയ തോതിലുള്ള പ്രവർത്തനമായി വളർന്നു. ഉൽപാദന പ്രക്രിയയും വർഷങ്ങളായി നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പഴയ കാലങ്ങളിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്നിരുന്ന കോട്ടൺ, സിൽക്ക് തുടങ്ങിയ ലളിതമായ തുണിത്തരങ്ങൾ ഉപയോഗിച്ചാണ് കിസ്വ നിർമിച്ചിരുന്നത്. ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഉപയോഗിച്ചിരുന്ന പഴയ കിസ്വയുടെ ഭാഗങ്ങൾ, ഖാലിദ് രാജാവിന്റെ കാലത്തു പൂർണമായും 250 കിലോ ഗ്രാം തങ്കത്തിൽ നിർമിച്ച കഅബയുടെ വാതിൽ എന്നിവ ഉൾപ്പെടെ കഅബയുമായി ബന്ധപ്പെട്ട പല പുരാതന വസ്തുക്കളും ഫാക്ടറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ആധുനിക കാലത്ത് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉയർന്ന നിലവാരമുള്ള പട്ടിൽ നിന്നാണ് കിസ് വ നിർമിക്കുന്നത്. പട്ടു കഷ്ണങ്ങളാക്കി മുറിച്ച് സ്വർണം, വെള്ളി നൂലുകൾ കൊണ്ട് എംബ്രോയ്ഡറി ചെയ്തു തുന്നിച്ചേർത്ത് പൂർണമായ കഅബയുടെ ആവരണം ഉണ്ടാക്കുക എന്നിവയാണ് കിസ് വ നിർമിക്കുന്ന പ്രക്രിയ. കിസ്‌വ ഫാക്ടറി മക്കയിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്തവുമായ ഫാക്ടറികളിൽ ഒന്നാണ്. ഇത് ലോകമെമ്പാടുമുള്ള മുസ് ലിംകൾ വളരെ ആദരവോടെയാണ് കാണുന്നത്.
മക്കയിലെത്തുന്ന വിവിധ രാജ്യ നേതാക്കളും പണ്ഡിത ശ്രേഷ്ഠരും കിസ് വ ഫാക്ടറി സന്ദർശിക്കുക പതിവാണ്. അവരെ സ്വീകരിക്കുന്നതിന് പ്രത്യേക സ്വീകരണ മുറിയും, അവർക്ക് കിസ്വ തുന്നുന്നതിന്നുള്ള സൗകര്യവും ഫാക്ടറിയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്നു. പ്രതിവർഷം 25 കിസ് വ തോതിൽ ഉത്പാദിപ്പിക്കുന്നു. ഓരോന്നിനും ഏകദേശം 670 കിലോഗ്രാം ഭാരവും 14 മീറ്റർ ഉയരവും 47 മീറ്റർ ചുറ്റളവുമുണ്ട്.
ലോകോത്തര ഗുണനിലവാരമുള്ള സ്വർണ, വെള്ളി നൂലുകൾ കൊണ്ട് എംബ്രോയ്ഡറി ചെയ്ത കറുത്ത പട്ടിന്റെ ഒന്നിലധികം കഷ്ണങ്ങൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. കിസ് വയിൽ ഖുർആൻ വാക്യങ്ങളും മറ്റ് ഇസ് ലാമിക വാക്യങ്ങളും എഴുതാൻ ജർമൻ നിർമിത സ്വർണവും വെള്ളിയും കൊണ്ടുള്ള നൂൽ ഉപയോഗിക്കുന്നു. മുസ് ലിം സമുദായത്തിന്റെ ഐക്യത്തിന്റെ പ്രതീകമായാണ് കഅബയും അതിനെ ആവരണം ചെയ്യുന്ന കിസ് വയും കണക്കാക്കപ്പെടുന്നത്.
വിശുദ്ധ ഉംറ നിർവഹിക്കാനെത്തിയ മുസ് ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ കഅബയെ പുതയ്ക്കുന്ന മക്കയിലെ പ്രശസ്തമായ കിസ്വ നിർമാണ ഫാക്ടറി സന്ദർശിക്കുകയായിരുന്നു. തങ്ങളുടെ മകൻ സയ്യിദ് സിദ്ധീഖലി ശിഹാബ് തങ്ങളും ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, മറ്റു കെ.എം.സി.സി പ്രവർത്തകരോടൊപ്പം ഫാക്ടറിയിലെത്തിയ തങ്ങളെ ഫാക്ടറി മേധാവി അഹമ്മദ് ബിൻ മുസാഹിദ് അൽ സുവൈരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചു.
ഫാക്ടറിയുടെ കിസ്വ നിർമാണ പ്രവർത്തനങ്ങളും ചരിത്രവും അഹമ്മദ് ബിൻ മുസാഹിദ് അൽ സുവൈരി തങ്ങൾക്ക് വിശദീകരിച്ചു കൊടുത്തു. കിസ്വ തുന്നുന്നതിനുള്ള സൗകര്യവും ഒരുക്കി. തങ്ങൾ തുന്നിയ ഭാഗം അടുത്ത തവണ കഅബയെ പുതപ്പിക്കുന്ന കിസ് വയിൽ ഉൾപ്പെടുത്തുമെന്ന് ഫാക്ടറി മേധാവി പറഞ്ഞു.എ.കെ.ബാവ, ജാഫർ കുറ്റൂർ, ഹബീബ് കല്ലൻ, നൗഷാദ് ചേറൂർ, അൻവർ സാദത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha