വലിയ ശബ്ദം...പിന്നാലെ കനത്ത പുക, കെട്ടിടത്തിൽ തീഗോളങ്ങൾ, ദുബൈയിൽ മലയാളി ദമ്പതികളടക്കം 16 പേരുടെ മണത്തിനിടയാക്കിയ അഗ്നിബാധയിൽ വിറങ്ങലിച്ച് പ്രവാസികൾ
ദുബൈയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലെ ബിൽഡിങ്ങിലുണ്ടായത് വൻ തീപിടുത്തമാണ്. മലയാളി ദമ്പതികളടക്കം 16 പേരുടെ മരണത്തിനിടയാക്കിയ അഗ്നിബാധയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇവിടുത്തെ മലയാളികൾ. കെട്ടിടത്തിൽ നിന്ന് തീനാളങ്ങൾ ഉയരുന്നത് സമീപത്ത് താമസിക്കുന്നവർ കണ്ടിരുന്നെങ്കിലും ഇത്രയും വലിയ ദുരന്തമാണെന്ന് ആരും കരുതിയില്ല.
ചെറിയ രീതിയിലുള്ള അഗ്നിബാധയായിരിക്കുമെന്നാണ് കരുതിയത് . വലിയൊരു ശബ്ദമാണ് സംഭവ സ്ഥലത്ത് നിന്ന് ആദ്യം കേട്ടതെന്നും തുടർന്ന് പരിസരത്തെല്ലാം പുക നിറയുകയായിരുന്നുവെന്നും ഇവിടുത്തെ കടകളിൽ ജോലി ചെയ്യുന്നവർ പറഞ്ഞു. തീപിടുത്തത്തിന്റെ വിവരങ്ങൾ പൊലീസ് വൈകിയാണ് പുറത്തുവിട്ടത്. പിന്നീടാണ് അപകടത്തിന്റെ വ്യപ്തി ഇത്രത്തോളമുണ്ടെന്ന് പലരും തിരിച്ചറിഞ്ഞത്.
സംഭവമറിഞ്ഞവർ തങ്ങളുടെ പ്രിയപ്പെട്ടവരാരെങ്കിലും ദുരന്തത്തിൽപ്പെട്ടുപോയിട്ടുണ്ടോ എന്നറിയാൻ പരിഭ്രാന്തിയോടെ പലരെയും ഫോൺ വിളിച്ചുകൊണ്ടിരുന്നു. മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ദുരന്തത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആദ്യ വിവരം. പിന്നീട് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആണെന്നും ഇതിൽ മലയാളി ദമ്പതികളുള്‍പ്പെടെ 4 ഇന്ത്യക്കാരുണ്ടെന്നും വിവരം കൈമാറുകയായിരുന്നു.
മലയാളികളടക്കം സാധാരണക്കാരായ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ഏരിയയാണ് ദുബായ് ദെയ്റയില്‍പ്പെടുന്ന ഫ്രിജ് മുറാറും അൽ റാസ് ഏരിയയും. നായിഫിലും മറ്റും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും അവിടങ്ങളിൽ ജോലി ചെയ്യുന്നവരുമായ വലിയൊരു വിഭാഗം ഇവിടെ ബാച്ർലമാരുടെ ഫ്ലാറ്റുകളിലും കുടുംബങ്ങളായും താമസിക്കുന്നുണ്ട്. ഇവരെ കൂടാതെ, ആഫ്രിക്കക്കാരുടെയും പാക്കിസ്ഥാൻ സ്വദേശികളുടെയും പ്രധാന താമസ കേന്ദ്രമാണിത്.
ഡബിൾഡക്കർ കട്ടലുകളിലായി ആറിലേറെ പേർ ഒരു മുറിയിൽ താമസിക്കുന്നുണ്ട്. കെട്ടിട സുരക്ഷാ ആവശ്യകതകൾ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി വക്താവ് വ്യക്തമാക്കി. അപകടകാരണങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ അധികൃതർ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
ശനിയഴ്ച്ച ഉച്ചയ്ക്ക് 12 ന് ശേഷമായിരുന്നു താഴത്തെ നിലയിൽ തലാൽ സൂപ്പർ മാർക്കറ്റ് അടക്കം ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന റെസിഡൻഷ്യൽ കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്. ദുബായിലെ ഡ്രീംലൈൻ ട്രാവൽസ് ആൻഡ് ടൂറിസം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ദുബായ് ഖിസൈസിലെ ക്രസന്റ് സ്കൂൾ അധ്യാപികയായ ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരണ് മരിച്ച മലയാളികൾ.
രണ്ട് പേർ തമിഴ് നാട് സ്വദേശികളാണ്. തീ പിടിത്തമുണ്ടായ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരാണ് തമിഴ് നാട് സ്വദേശികൾ എന്നാണ് വിവരം. പാക്കിസ്ഥാൻ, നൈജീരിയ, സുഡാൻ സ്വദേശികളാണ് മരിച്ച മറ്റുള്ളവർ. മൃതദേഹങ്ങൾ ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
https://www.facebook.com/Malayalivartha