ഇത്തവണയും പതിവ് തെറ്റിക്കാതെ...! റമസാന്റെ അവസാന ദിനങ്ങൾ വിശുദ്ധ ഹറമിൽ ചെലവഴിക്കുന്നതിനായി യൂസഫലി ഭാര്യയ്ക്കൊപ്പം മക്കയിൽ, ഉംറ നിർവഹിച്ച ശേഷം മസ്ജിദുൽ ഹറമിൽ പ്രാർഥനയിൽ തുടരും...
വിശുദ്ധ റമദാൻ ആരംഭിച്ചതോടെ മക്കയിലും മദീനയിലുമുള്ള ഹറം പള്ളിയിലേക്ക് തീർഥാടകരുടെ ഒഴുക്ക് തുടരുകയാണ്. ഉംറ നിർവഹിക്കാനും പ്രവാചകനോട് സലാം പറയാനും, റമദാനിലെ പ്രത്യേക പ്രാർഥനകൾക്കുമായി ലക്ഷക്കണക്കിന് തീർഥാടകരാണ് മക്കയിലും മദീനയിലും എത്തുന്നത്. ഇപ്പോൾ പതിവ് തെറ്റിക്കാതെ റമസാന്റെ അവസാന ദിനങ്ങൾ വിശുദ്ധ ഹറമിൽ ചെലവഴിക്കുന്നതിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഭാര്യ സാബിറയും മക്കയിൽ എത്തിയിരിക്കുകയാണ്.
ഉംറ നിർവഹിച്ച ശേഷം മസ്ജിദുൽ ഹറമിൽ പ്രാർഥനയിൽ തുടരും. എല്ലാ വർഷവും റമസാനിലെ അവസാന നാളുകളിൽ മക്കയിൽ എത്താറുണ്ട്. മസ്ജിദുൽ ഹറമിൽ ലക്ഷക്കണക്കിനു വിശ്വാസികൾക്ക് ആത്മീയനിർവൃതിയിൽ മുഴുകാൻ മികച്ച അവസരം ഒരുക്കുന്ന സൗദി അധികൃതരുടെ സേവനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
റമദാനിലും അദ്ദേഹം തന്റെ പുണ്യ പ്രവർത്തികൾ തുടരുകയാണ്.
റമദാനിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച 100 കോടി മീൽസ് പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു പോകുകയാണ്. ലോകത്തിന്റെ പട്ടിണി അകറ്റാൻ ഈ വർഷം പ്രഖ്യാപിച്ച വൺ ബില്യൻ മീൽസ് എൻഡോവ്മെന്റിലേക്കും സഹായപ്രവാഹം തുടരുകയാണ്. പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി 10 ദശലക്ഷം ദിര്‍ഹം (22 കോടി രൂപ) സംഭാവന ചെയ്തു.
മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ് നടപ്പാക്കുന്ന പദ്ധതിയില്‍ അഞ്ച് വര്‍ഷത്തേക്കാണ് യൂസുഫലി സംഭാവന പ്രഖ്യാപിച്ചത്. മനുഷ്യത്വത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയില്‍ യുഎഇ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് സംഭാവന നല്‍കുന്നതെന്ന് യൂസുഫലി പറഞ്ഞു.
ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതി ലോകത്തിനു യു.എ.ഇ. നല്‍കുന്ന മഹത്തായ ഒരു സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് യുഎഇ. അര്‍ഹരായവരെ പിന്തുണയ്ക്കാനും അശരണര്‍ക്ക് ഭക്ഷണം നല്‍കാനുമുള്ള ശ്രമങ്ങളെ പിന്തുണക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇത് മാത്രമല്ല റംസാനോടനുബന്ധിച്ച് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിന് അന്നദാനത്തിനായി 10 ലക്ഷം രൂപ കൈമാറി. റംസാനോടനുബന്ധിച്ചുള്ള വ്രതനാളുകളിലെ അവസാനത്തെ പത്തുദിവസത്തെ അന്നദാനത്തിനുള്ള തുകയാണ് അദ്ദേഹം ശാന്തിഗിരിക്ക് കൈമാറിയത്. ആശ്രമത്തിലെത്തുന്ന സന്ദർശകരുൾപ്പെടെ ദിവസവും 5000ഓളം ആളുകൾക്കാണ് സൗജന്യമായി അന്നദാനം നൽകുന്നത്.
ആശ്രമം സ്‌പിരിച്വൽ സോൺ കോൺഫറൻസ് ഹാൾ അനക്‌സിൽ ഇന്നലെ നടന്ന സൗഹൃദ മീറ്റിംഗിലാണ് ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, ജനറൽ മാനേജർ ( എക്‌സ്‌പോർട്സ് ) മുഹമ്മദ് റാഫി, ഫിനാൻസ് മാനേജർ അനൂപ് വർഗീസ്, പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ എന്നിവർ ചേർന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്ക് ചെക്ക് കൈമാറിയത്.
https://www.facebook.com/Malayalivartha