കഠിനാധ്വാനം കൊണ്ട് ജീവിതം കെട്ടിപ്പെടുക്കുന്നതിനിടെ ആ ദുരന്തം, പുതുതായി വീട്ടിലേക്ക് താമസം മാറുക എന്ന വലിയ സ്വപ്നം ബാക്കി, പ്രവാസി ദമ്പതികളെ മരണം കവർന്നെടുത്ത് നാട്ടില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ പാലു കാച്ചലിന് പോകാന്‍ തയാറെടുക്കുന്നതിനിടെ
ദുബൈയിൽ മലയാളി ദമ്പതികളടക്കം 16 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന്റെ ഞെട്ടലിലാണ് പ്രവാസികൾ. ദുബായിലെ ഡ്രീംലൈൻ ട്രാവൽസ് ആൻഡ് ടൂറിസം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ദുബായ് ഖിസൈസിലെ ക്രസന്റ് സ്കൂൾ അധ്യാപികയായ ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരണ് മരിച്ച മലയാളികൾ. അഗ്നിക്കിരയായത് ഇവരുടെ ജീവൻ മാത്രമല്ല, സ്വപ്നങ്ങൾ കൂടിയായിരുന്നു.
ട്രാവല്‍സ് ജീവനക്കാരനായ റിജേഷും സ്‌കൂള്‍ അധ്യാപികയായ ജിഷിയും തങ്ങളുടെ കഠിനാധ്വാനം കൊണ്ട് ജീവിതം കെട്ടിപ്പെടുക്കുന്നതിനിടെയാണ് ഈ ദുരന്തം. ഏതൊരു പ്രവാസിയേയും പോലെ നാട്ടിൽ സ്വന്തമായൊരു വീട് എന്ന സ്വപ്നം മനസിലിട്ട് നടക്കുകയായിരുന്നു ഇവരും. എന്നാൽ അത് യാത്ഥാർത്യമായപ്പോൾ അവരില്ല. നാട്ടില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ പാലു കാച്ചലിനു പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇരുവരെയും മരണം കവര്‍ന്നത്.
വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് അടുത്തിടെ ഇവര്‍ നാട്ടില്‍ പോയി വന്നിരുന്നു. 11 വര്‍ഷം മുന്‍പാണ് റിജേഷും ജിഷിയും വിവാഹിതരായത്. കുട്ടികളില്ല.പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് താമസം മാറുക എന്ന വലിയ സ്വപ്നം ബാക്കി വെച്ചാണ് ഇവര്‍ യാത്രയാകുന്നത് എന്നത് ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ നൊമ്പരപ്പെടുത്തുന്നു.ദുബൈയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലെ ബിൽഡിങ്ങിലുണ്ടായ തീപിടുത്തത്തിൽ 4 ഇന്ത്യക്കാരടക്കം 16 പേരാണ് മരിച്ചത്.
ശനിയഴ്ച്ച ഉച്ചയ്ക്ക് 12 ന് ശേഷമായിരുന്നു താഴത്തെ നിലയിൽ തലാൽ സൂപ്പർ മാർക്കറ്റ് അടക്കം ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന റെസിഡൻഷ്യൽ കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിൽ നിന്ന് തീനാളങ്ങൾ ഉയരുന്നത് സമീപത്ത് താമസിക്കുന്നവർ കണ്ടിരുന്നെങ്കിലും ഇത്രയും വലിയ ദുരന്തമാണെന്ന് ആരും കരുതിയില്ല. ചെറിയ രീതിയിലുള്ള അഗ്നിബാധയായിരിക്കുമെന്ന് കരുതിയാണ്.
വലിയൊരു ശബ്ദമാണ് സംഭവ സ്ഥലത്ത് നിന്ന് ആദ്യം കേട്ടതെന്നും തുടർന്ന് പരിസരത്തെല്ലാം പുക നിറയുകയായിരുന്നുവെന്നും ഇവിടുത്തെ കടകളിൽ ജോലി ചെയ്യുന്നവർ പറഞ്ഞു. തീപിടുത്തത്തിന്റെ വിവരങ്ങൾ പൊലീസ് വൈകിയാണ് പുറത്തുവിട്ടത്. പിന്നീടാണ് അപകടത്തിന്റെ വ്യപ്തി ഇത്രത്തോളമുണ്ടെന്ന് പലരും തിരിച്ചറിഞ്ഞത്. സംഭവമറിഞ്ഞവർ തങ്ങളുടെ പ്രിയപ്പെട്ടവരാരെങ്കിലും ദുരന്തത്തിൽപ്പെട്ടുപോയിട്ടുണ്ടോ എന്നറിയാൻ പരിഭ്രാന്തിയോടെ പലരെയും ഫോൺ വിളിച്ചുകൊണ്ടിരുന്നു.
മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ദുരന്തത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആദ്യ വിവരം. പിന്നീട് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആണെന്നും ഇതിൽ മലയാളി ദമ്പതികളുള്‍പ്പെടെ 4 ഇന്ത്യക്കാരുണ്ടെന്നും വിവരം കൈമാറുകയായിരുന്നു.മലയാളികളടക്കം സാധാരണക്കാരായ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ഏരിയയാണ് ദുബായ് ദെയ്റയില്‍പ്പെടുന്ന ഫ്രിജ് മുറാറും അൽ റാസ് ഏരിയയും. നായിഫിലും മറ്റും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും അവിടങ്ങളിൽ ജോലി ചെയ്യുന്നവരുമായ വലിയൊരു വിഭാഗം ഇവിടെ ബാച്ർലമാരുടെ ഫ്ലാറ്റുകളിലും കുടുംബങ്ങളായും താമസിക്കുന്നുണ്ട്.
ഇവരെ കൂടാതെ, ആഫ്രിക്കക്കാരുടെയും പാക്കിസ്ഥാൻ സ്വദേശികളുടെയും പ്രധാന താമസ കേന്ദ്രമാണിത്. ഡബിൾഡക്കർ കട്ടലുകളിലായി ആറിലേറെ പേർ ഒരു മുറിയിൽ താമസിക്കുന്നുണ്ട്. കെട്ടിട സുരക്ഷാ ആവശ്യകതകൾ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി വക്താവ് വ്യക്തമാക്കി. അപകടകാരണങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ അധികൃതർ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha