ഇത് എയർ ഇന്ത്യാ എക്സ്പ്രസിന്റെ സ്ഥിരം പണി, ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള ഇരുന്നൂറോളം യാത്രക്കാരെ ദുരിതത്തിലാക്കിയത് മണിക്കൂറുകൾ, സാങ്കേതിക തകരാർ കാരണം വിമാനം പുറപ്പെടാൻ വൈകിയത് പതിമൂന്ന് മണിക്കൂറിലേറെ

യാത്രക്കാർക്ക് തലവേദയായി മാറിയിരിക്കുകയാണ് എയർ ഇന്ത്യാ എക്സ്പ്രസ്. സാങ്കേതിക തകരാർ കാരണം വിമാനം വൈകുന്നത് പതിവായി മാറുകയാണ്. യുഎഇയിലെ ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പതിമൂന്ന് മണിക്കൂറിലേറെയാണ് പുറപ്പെടാൻ വൈകിയത്. 15ന് വൈകീട്ട് ആറരയോടെ പുറപ്പെടേണ്ട വിമാനം കാലത്ത് എട്ട് മണിയോടെയാണ് യാത്ര തിരിച്ചത്.
ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള ഐ. എക്സ് 742 വിമാനമാണ് ഇരുന്നൂറോളം വരുന്ന യാത്രക്കാരെ ദുരിതത്തിലാക്കിയത്. സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടെ ഇരുന്നൂറോളം വരുന്ന യാത്രക്കാർക്ക് കൃത്യസമയത്ത് തന്നെ ബോർഡിംഗ് പാസ് കൈമാറിയിരുന്നു. വിമാനം ഒരു മണിക്കൂർ വൈകും എന്നാണ് ആദ്യം അറിയിച്ചത്.സാങ്കേതിക തകരാർ പരിഹരിക്കാനുളള നീക്കം തുടരുകയാണെന്നും അറിയിപ്പ് വന്നു.
ബദൽ താമസ സൗകര്യം ഒരുക്കാനോ വിമാനം എപ്പോൾ പുറപ്പെടും എന്നതു സംബന്ധിച്ച് കൃത്യമായ മറുപടി നൽകാനോ ആരും തയാറായില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. രാത്രി പൂർണമായും എയർപോർട്ടിനുളളിൽ തന്നെ യാത്രക്കാർ തങ്ങുകയായിരുന്നു. രാവിലെ എട്ടു മണിയോടെ മാത്രമാണ് വിമാനം പുറപ്പെട്ടത്. ഗൾഫ് സെക്ടറിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പല വിമാനങ്ങളും സാങ്കേതിക തകരാറുള്ളതാമെന്ന ആക്ഷേപം ശക്തമാണ്.
എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ നിസ്സംഗതയും തങ്ങളോടുള്ള നിരുത്തരവാദപരമായ പെരുമാറ്റവും കൂടുതൽ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. മറ്റ് വഴിയൊന്നുമില്ലെങ്കിൽ മാത്രം എയർ ഇന്ത്യ എക്സ്പ്രസ് എന്ന നിലയിലേക്ക് യാത്രക്കാർ എത്തുന്നതായും ട്രാവൽ ഏജൻസികളും പറയുന്നു. പുതിയ വിമാനങ്ങൾ ലഭ്യമാകുന്നതോടെ മാത്രമേ പ്രതിസന്ധി പൂർണമായും പരിഹരിക്കപ്പെടൂ എന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം.
https://www.facebook.com/Malayalivartha