യുഎഇയിൽ വീണ്ടും മഴക്ക് സാധ്യത, പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം, രാജ്യം വേനൽക്കാലത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ താപനില കുറയും

ചെറിയ ഒരിടവേളക്ക് ശേഷം യുഎഇയിൽ വീണ്ടും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിലാണ് ഇന്ന് മഴക്ക് സാധ്യതയുള്ളത്. ഉച്ചയ്ക്ക് ശേഷം മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെളിഞ്ഞ കാലാവസ്ഥയും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും മാറി മാറി വരും. അതിനാൽ ഇന്ന് താപനില പൊതുവെ കുറവായിരിക്കുമെന്നാണ്
കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
അബുദാബിയുടെ ചില ഭാഗങ്ങളിൽ ഇപ്പോൾ പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസും ദുബായിൽ 43 ഡിഗ്രി സെൽഷ്യസുമാണ്. വടക്കുഭാഗത്തുള്ള ചില പ്രദേശങ്ങളിൽ, കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ചില സമയങ്ങളിൽ കാറ്റ് ശക്തമായേക്കാം. ഇത് പൊടിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. രാത്രി പൊതുവെ ഈർപ്പമുള്ളതായിരിക്കും, വെള്ളിയാഴ്ച രാവിലെ വരെ ഇത് തുടർന്നേക്കാം. രാജ്യം വേനൽക്കാലത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ ദിവസം പൊതുവെ തണുപ്പിലേക്ക് നീങ്ങുകയാണ്.
അതേസമയം സൗദിയിൽ ശക്തമായി വീശിയടിച്ച കാറ്റത്ത് മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു. സൗദി തെക്കൻ പ്രവിശ്യയിൽ ദിവസങ്ങളായി ശക്തമായ മഴ തുടരുന്നതിനിടയിലാണ് ഖമീസ് മുശൈത്തിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചത്. ഖമീസ് മുശൈത് ന്യൂ സനാഇയ്യയിൽ യുക്കാലിപ്റ്റസ് മരം കാറ്റിൽ കടപുഴകി വീണ് രണ്ട് വാഹനങ്ങളാണ് തകർന്നത്. കഴിഞ്ഞ ദിവസം ഇടിയും മിന്നലും കനത്ത കാറ്റുമാണ് മേഖലയിൽ അനുഭവപ്പെട്ടത്.
മെക്കാനിക്കൽ വർക്ക്ഷോപ്പിന് മുമ്പിൽ നിർത്തിയിട്ട വാഹനങ്ങളാണ് തകർന്നത്. അപകടത്തിൽ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നൽകിയിരുന്നു. മഴക്കാലത്ത് ആളുകള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ നില്‍ക്കണം.
വെള്ളം കെട്ടിനില്‍ക്കുന്ന തോടുകള്‍ കൂടുന്ന സ്ഥലങ്ങളിലേക്ക് അടുക്കുന്നത് ഒഴിവാക്കണം. അപകടമുണ്ടാക്കുന്നതിനാല്‍ അത്തരം സ്ഥലങ്ങളില്‍ നീന്തുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ അക്കൗണ്ടുവഴി സിവില്‍ ഡിഫന്‍സ് അറിയിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha