പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ശരിവെച്ച് ദേവനന്ദയുടെ അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; ദുരൂഹതയുടെ കുരുക്കഴിക്കാൻ ഇനി ആന്തരിക രാസപരിശോധനാ ഫലം; ആ ദിവസത്തിനായി ആകാംഷയോടെ കേരളം
കൊല്ലം ഇളവൂരിലെ ആറുവയസുകാരി ദേവനന്ദയുടേത് മുങ്ങിമരണം തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം കണ്ടെത്തുന്നതിന് 18 മുതല്‍ 20 മണിക്കൂര്‍ മുമ്ബ് വരെ മരണം സംഭവിച്ചെക്കാമെന്നും മൃതദേഹം അഴുകി തുടങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമായിരുന്നു. എന്നാല്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ തന്നെയാണ് അന്തിമ റിപ്പോര്‍ട്ടിലും ഉള്ളത്. വയറ്റില്‍ വെള്ളവും ചെളിയും നിറഞ്ഞിരുന്നതായും, മൃതദേഹം കണ്ടെത്തുന്നതിന് 18 മുതല്‍ 20 മണിക്കൂര്‍ മുമ്ബ് വരെ മരണം സംഭവിച്ചിരിക്കാമെന്നും, മൃതദേഹം അഴുകി തുടങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇനി ആന്തരിക രാസപരിശോധനാ ഫലമാണ് ലഭിക്കാനുള്ളത്. ഇതുകൂടി പുറത്തുവന്ന ശേഷമാവും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുക. അതേസമയം, മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഫോറന്‍സിക് സംഘം ഇന്ന് ഉച്ചയോടെ ഇളവൂരിലെത്തി രേഖകള്‍ ശേഖരിക്കും.
അതേസമയം കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത പൂർണമായും മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടുപോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തില്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ ഇപ്പോഴത്തെ തീരുമാനം. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാള്‍ കുട്ടിയെ എടുത്തുകൊണ്ടുപോയാല്‍ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുര്‍ഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പൊലീസ് അതീവ ഗൗരവമായി എടുത്തിട്ടുണ്ട്. വീട്ടിലെ ഹാളില്‍ മൂന്ന് മാസം പ്രായമുള്ള അനുജന്‍ ദേവദത്തിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് അപ്രത്യക്ഷമായത് തുടക്കംമുതല്‍ വലിയ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. കുറഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നതാരാണെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. നേരിയ സംശയമുള്ളവരെ മൊഴിയെടുക്കാനെന്ന നിലയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതില്‍ പൊലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കുട്ടിയുടെ തിരോധാനത്തിന് ശേഷം ഇവരുടെ പെരുമാറ്റം, ഫോണ്‍ കാളുകള്‍, പ്രദേശത്തെ സാന്നിദ്ധ്യം എന്നിവയൊക്കെ അന്വേഷണ സംഘം സസൂക്ഷ്മം വിലയിരുത്തുകയാണ്. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി 100 മീറ്ററോളം ദൂരം നടന്ന് ആറ്റിന്‍കരയില്‍ എത്തിയതെങ്ങനെയെന്നതില്‍ ആദ്യംതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. വീട്ടില്‍ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്. ദേവനന്ദയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചാണ് പൊലീസിന്റെ ട്രാക്കര്‍ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. അതേസമയം ദേവനന്ദ മുന്‍പ് രണ്ട് തവണ വീട്ടില്‍ നിന്നിറങ്ങി നടന്നിട്ടുണ്ടെന്നത് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന് ശേഷം കുട്ടിയ്ക്ക് രക്ഷിതാക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും നല്ല രീതിയില്‍ ഉപദേശം ലഭിച്ചിരുന്നു. പിന്നീട് പക്വതയോടെ മാത്രമാണ് കുട്ടി എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നത്. തിരോധാനത്തിന് തൊട്ട് മുന്‍പ് കുട്ടി അമ്മ ധന്യ തുണി അലക്കുന്നിടത്തേക്ക് ചെന്നിരുന്നു. അവിടെ നിന്ന് ധന്യ വഴക്കുപറഞ്ഞാണ് തിരികെ അയച്ചത്. ഇതിന് ശേഷം ആരുടെയോ സാന്നിദ്ധ്യം വീട്ടില്‍ ഉണ്ടായിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ക്ക് ബലം വയ്ക്കുകയാണ്.പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് - ധന്യ ദമ്ബതികളുടെ മകള്‍ ദേവനന്ദയെ വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെളളിയാഴ്ച രാവിലെയാണ് കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. വാക്കനാട് സരസ്വതീ വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ദേവനന്ദ.
https://www.facebook.com/Malayalivartha