കോട്ട കെട്ടാനുള്ള കോപ്പു കൂട്ടിയത് പാലക്കാട്ടു രാജാവ്, കോട്ട അറിയപ്പെടുന്നത് ടിപ്പുവിന്റെ കോട്ടയെന്ന്... കഥകളുറങ്ങുന്ന പാലക്കാടന്‍ കോട്ട
പാലക്കാട് കോട്ട അറിയപ്പെടുന്നതു ടിപ്പുവിന്റെ കോട്ടയെന്നാണെങ്കിലും ടിപ്പു കുഞ്ഞായിരുന്ന കാലത്തേ കോട്ടകെട്ടാനുള്ള കോപ്പു കൂട്ടിയത് പാലക്കാട്ടു രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചനാണ്. രാവണോത്ഭവം ആട്ടക്കഥയുടെ കര്‍ത്താവായ കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയാണത്രെ സ്ഥാനമുറപ്പിച്ചത്.
ജ്യോതിശാസ്ത്രത്തിലും തച്ചുശാസ്ത്രത്തിലും വിദഗ്ധനായ പിഷാരടി ഇട്ടിക്കൊമ്പിയുടെ സുഹൃത്തായിരുന്നു. ഇതിനിടെ ഇട്ടിക്കൊമ്പി അച്ചന്‍ സാമൂതിരിയുമായി കോമ്പിയായി. അപ്പോഴാണു മൈസൂര്‍ രാജാവിന്റെ സേനാനായകനായിരുന്ന ഹൈദരാലിയെ സഹായത്തിനു വിളിച്ചത്. പിന്നെ കോട്ട കെട്ടണമെന്ന് അദ്ദേഹത്തെക്കാള്‍ നിര്‍ബന്ധം ഹൈദരാലിക്കായി.
ഫ്രഞ്ചുകാരനായ എന്‍ജിനീയറായിരുന്നു കോട്ടയുടെ ശില്‍പിയെന്നു ചരിത്രം പറയുന്നു. തറക്കല്ലിടല്‍ നടത്തിയത് ഹൈദറുടെ വലംകയ്യായ മുഖ്റം അലി ആയിരുന്നു. അതിവിശേഷമാണ് ഇതിന്റെ വാസ്തുവിദ്യയെന്നാണ് പ്രഫ. എം.ജി. ശശിഭൂഷണ്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വേനലിലും വെള്ളം തളംകെട്ടി നില്‍ക്കുന്ന കരിങ്കല്‍ക്കെട്ടുകളോടുകൂടിയ കിടങ്ങ് ചാടിക്കടക്കാന്‍ വിദഗ്ധനായ കുതിരപ്പടയാളിക്കു പോലും കഴിയില്ല. ഇന്നും ഇതു മണ്ണു വീണു മൂടാതെ കിടക്കുന്നു.
1766-ലാണു കോട്ടയുടെ നിര്‍മാണം പൂര്‍ത്തിയായതെന്നു പുരാവസ്തു വകുപ്പിന്റെ രേഖകളില്‍ പറയുന്നു. മക്കയുടെ ദിക്കു നോക്കി പടിഞ്ഞാറോട്ടു പണിത വാതിലും അകത്തെ മതില്‍ക്കെട്ടിലെ ആഗ്ര കോട്ടയ്ക്കു സമാനമായ മേല്‍ക്കവരങ്ങളും ഇസ്ലാമിക രീതിയിലാണ്. എന്നാല്‍ പ്രവേശന കവാടത്തിലെ സ്തംഭം, തോരണം എന്നിവയില്‍ ഹൈന്ദവകലയുടെ മുദ്രയുണ്ട്.
കോട്ട പണികഴിഞ്ഞപ്പോള്‍ സേനാനായകനില്‍ നിന്നു മൈസൂര്‍ രാജാവായി വളര്‍ന്നിരുന്നു ഹൈദരാലി. അയാള്‍, തന്നെ ക്ഷണിച്ചുവരുത്തിയ ഇട്ടിക്കൊമ്പി അച്ചനെ തടവിലാക്കി ശ്രീരംഗത്തേക്കു കൊണ്ടുപോയി. ഹൈദറിന്റെ പ്രതാപകാലം കഴിഞ്ഞപ്പോഴാണ് മകന്‍ ടിപ്പു സുല്‍ത്താന്‍ കോട്ടയിലെത്തുന്നത്. ഇക്കാലത്ത് രണ്ട് ഇംഗ്ലിഷ്- മൈസൂര്‍ യുദ്ധങ്ങളില്‍ കോട്ട നിര്‍ണായക പങ്കുവഹിച്ചു. 1784-ല്‍ കേണല്‍ ഫുള്ളര്‍ട്ടന്റെ നേതൃത്വത്തില്‍ നടത്തിയ 11 ദിവസത്തെ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ കോട്ട പിടിച്ചടക്കി. ഇംഗ്ലിഷുകാര്‍ സാമൂതിരിയുടെ ഭടന്മാരെ കോട്ടയുടെ കാവലേല്‍പ്പിച്ച് മടങ്ങിയെങ്കിലും വൈകാതെ ടിപ്പു അവരെ തുരത്തി വീണ്ടും ആധിപത്യമുറപ്പിച്ചു.
കൊച്ചി രാജാവ് രാമവര്‍മ ശക്തന്‍ തമ്പുരാനുമായി ടിപ്പു കൂടിക്കാഴ്ച നടത്തിയതും തന്നോടു വിധേയത്വം കാണിക്കണമെന്നാവശ്യപ്പെട്ടു തിരുവിതാംകൂറിലെ ധര്‍മരാജാവിനു കത്തയച്ചതും ഇതേ കോട്ടയില്‍ വച്ചാണെന്നു ചരിത്രം പറയുന്നു. പിന്നീട് മൈസൂര്‍ സൈന്യം ഹൈദരി എന്നു പേരുള്ള നാണയം അടിക്കാനുള്ള കമ്മട്ടമായും കോട്ടയെ ഉപയോഗിച്ചു.
ഇവിടെ വച്ച് മച്ചാട്ടിളയത് ടിപ്പുവിന്റെ ജാതകം കുറിച്ചതിനെപ്പറ്റിയുള്ള കഥ പ്രസിദ്ധമാണ്. ടിപ്പു സ്വര്‍ണച്ചങ്ങലയില്‍ ബന്ധിച്ച ഒരു തത്തയെ മച്ചാട്ടിളയതിനെ കാണിച്ചു. എന്നിട്ട് എപ്പോഴാണ് ആ തത്തയുടെ മരണം എന്നു പ്രവചിക്കാന്‍ മച്ചാട്ടിളയതിനോടാവശ്യപ്പെട്ടു. മരണം ഉടനില്ലെന്നായിരുന്നു മറുപടി. ഇതുകേട്ട ടിപ്പു ജ്യോതിഷിയെ പരിഹസിച്ച് വാളെടുത്ത് തത്തയെ ഒറ്റവെട്ട്. വെട്ടുകൊണ്ടതു ചങ്ങലയില്‍. ചങ്ങല മുറിഞ്ഞു തത്ത പറന്നുപോയി. ടിപ്പുവിന് ഇളയതിനെ വിശ്വാസമായി. അങ്ങനെ സ്വന്തം ജാതകവും കുറിപ്പിച്ചത്രേ.
പാലക്കാട് കോട്ടയില്‍ താമസിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന ഇളയതിന്റെ വാക്കു കേട്ടാണത്രെ ടിപ്പു പിന്നീടു സ്ഥലം കാലിയാക്കിയത്. പടനായകരെ തുരത്താന്‍ എപ്പോഴും തോക്കു വേണമെന്നില്ല. ചിലപ്പോള്‍ വാക്കും മതിയാവും.
https://www.facebook.com/Malayalivartha