ബംഗളൂരു നഗരത്തെ നടുക്കി ഒരു കൊലപാതകം..13 വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ..; പണം ആവശ്യപ്പെട്ട് പിതാവിന് സന്ദേശം, പിന്നാലെ കണ്ടത്..

ഒരു കൊച്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോവുക , പിന്നാലെ ജീവനോടെ കത്തിക്കുക . ബംഗളൂരു നഗരത്തെ നടുക്കി ഒരു കൊലപാതകം .
ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ 13 വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വിജനമായ പ്രദേശത്ത് നിന്ന് കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർഥിയായ നിഷ്ചിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച ട്യൂഷന് പോയി മടങ്ങിവരുമ്പോഴാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പിതാവ് സ്വകാര്യ കോളജിലെ പ്രഫസറാണ്.
രാത്രി ഏഴുമണിയായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം ട്യൂഷൻ സെന്ററിൽ അന്വേഷിച്ചു. സെന്ററിൽനിന്ന് കൃത്യസമയത്ത് പോയതായി ഉടമ അറിയിച്ചു. തിരച്ചിലിനിടെ കുട്ടിയുടെ സൈക്കിൾ അടുത്തുള്ള പാർക്കിൽ നിന്ന് കണ്ടെത്തി. അതിനിടെ മാതാപിതാക്കൾക്ക് അജ്ഞാത വ്യക്തിയിൽനിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കുട്ടിയെ വിട്ടു തരണമെങ്കിൽ 5 ലക്ഷംരൂപ നൽകണമെന്നായിരുന്നു ആവശ്യം. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. തിരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പകുതിയിലേറെയും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബംഗളൂരു റൂറൽ എസ്‌പി സികെ ബാബ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മാതാപിതാക്കൾ വിവരം പൊലീസിൽ അറിയിച്ചു എന്ന് മനസിലാക്കിയ പ്രതികൾ കുട്ടിയെ മർദിച്ച ശേഷം തീയിട്ട് കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ നിഗമനം. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.സംശയം തോന്നിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടിയുടെ വീട്ടിൽ ഡ്രൈവറായിരുന്ന ഗുരുമൂർത്തി, സുഹൃത്ത് ഗോപികൃഷ്‌ണ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച ഇരുവരെയും കാലിൽ വെടിവച്ചാണ് പിടികൂടിയത്. വിശദമായ ചോദ്യംചെയ്യലിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha