പട്ടാപകൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; ആലപ്പുഴയെ നടുക്കി തുരുതുരെ യുവാവിനെ വെട്ടി: തിരുവനന്തപുരം സ്വദേശികൾ വിറപ്പിച്ചത് മണിക്കൂറുകൾ...

ആലപ്പുഴ ബസ് സ്റ്റാൻഡ് പരിസരത്ത് പട്ടാപകൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം. കണ്ണൂർ താഴെചൊവ്വയിൽ റിയാസി (25)നാണ് കുത്തേറ്റത്. കാലിനും പിൻഭാഗത്തും തുടയിടുക്കുകളിലുമായി ഏഴു കുത്തുകളുണ്ട്. തിരുവനന്തപുരം വഞ്ചിയൂർ വടക്കേചമ്പടിയിൽ വീട്ടിൽ വിഷ്ണുലാൽ (25), കല്ലയം ശിവാലയം വീട്ടിൽ സിബി (23) എന്നിവരെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. വൈകീട്ട് ആറുമണിയോടെയായിരുന്നു നഗരമധ്യത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ ഏറ്റുമുട്ടിയത്. യുവാവിനെ നാട്ടുകാർ നോക്കി നിൽക്കെ തുരുതുരെ കുത്തുകയുമായിരുന്നു. മയക്കുമരുന്നു കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങളും ഇതിനിടയിൽ ഉയർന്നിരുന്നു.
ഇതുൾപ്പെടെയുള്ള മറ്റിടപാടുകൾ പോലീസ് അന്വേഷിച്ച് വരികയാണ്. സാമൂഹികമാധ്യമത്തിൽ പെൺകുട്ടിയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി റിയാസിനെ വിളിച്ചുവരുത്തുകയായിരുന്നു. റിയാസ് സുഹൃത്തിനൊപ്പമാണ് ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ റിയാസ് തന്നെ സിനിമയ്ക്ക് പറഞ്ഞയച്ചു.
തുടർന്ന്, സ്റ്റാൻഡിലെത്തുമ്പോഴാണ് തിരുവനന്തപുരം സ്വദേശികൾ ആക്രമിച്ചത്. പോലീസും ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും ഇടപെട്ട് പിടിച്ചുമാറ്റി. പരിക്കേറ്റ റിയാസിനെ ഉടൻതന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha