ഉര്‍വശിയെ പത്രങ്ങള്‍ വാര്‍ത്തയാക്കിയത് ഇങ്ങനെ
പത്രപ്രവര്‍ത്തന രംഗം പഴയത് പോലെയല്ല. അടിമുടി മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. അച്ചടിയിലും പ്രസരണത്തിലും വന്ന നവ്യമായ സാങ്കേതിക സൗകര്യങ്ങള്‍, വാര്‍ത്തകളും ദൃശ്യങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കുന്ന ന്യൂ ജനറേഷന്‍ ടെക്‌നോളജികള്‍, നവമാദ്ധ്യമങ്ങളുടെ കടന്നു വരവോടെ വാര്‍ത്തയുടെ സംസ്‌കാരത്തില്‍ വന്ന പുതു ശൈലികള്‍, മാദ്ധ്യമങ്ങള്‍ തമ്മിലുള്ള മത്സരത്തിലൂടെ വാര്‍ത്തയുടെ അവതരണത്തിലും ഗുണനിലവാരത്തിലും വേഗതയിലും വന്ന മാറ്റങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ രണ്ട് പതിറ്റാണ്ട് മുമ്പുള്ള അവസ്ഥയുമായി തട്ടിച്ചു നോക്കിയാല്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായ ഒരു മീഡിയയെയാണ് നമുക്കിപ്പോള്‍ കാണാന്‍ കഴിയുക. ഈ മാറ്റങ്ങളുടെ പെരുമഴക്കാലത്തിനിടയിലും ഒട്ടും മാറാതെ നില്ക്കുന്ന ചില പഹയന്മാരുണ്ട്, തുരുമ്പ് പിടിച്ച ചില രീതികളുണ്ട്, പഴകിപ്പുളിഞ്ഞ ചില ശൈലികളുണ്ട്, അത് ലോകാവസാനം വരെ നിലനില്ക്കുമെന്നാണ് ഇപ്പോഴത്തെ പോക്ക് കണ്ടാല്‍ തോന്നുന്നത്. അവയെക്കുറിച്ച് അല്പം പറയേണ്ടതുണ്ടെന്ന് തോന്നുന്നു.
ഈ കുറിപ്പിന്റെ ആത്മാവിലേക്ക് പെട്ടെന്ന് ആവാഹിച്ചു കയറാന്‍ വേണ്ടി ഇന്നത്തെ പ്രമുഖ മലയാള പത്രങ്ങളില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ നിന്ന് തുടങ്ങാം. പ്രമുഖ നടി ഉര്‍വശി നിയമസഭാ സെക്രട്ടേറിയറ്റില്‍ നടന്ന ഒരു ചടങ്ങില്‍ വെള്ളമടിച്ച് എത്തി പരിപാടി അലമ്പാക്കിയതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. പക്ഷേ റിപ്പോര്‍ട്ടില്‍ ഒരിടത്തും നടിയുടെ പേരില്ല. മാതൃഭൂമി റിപ്പോര്‍ട്ട് തുടങ്ങുന്നത് ഇങ്ങനെ
നിയമസഭയില്‍ നടിയുടെ പ്രസംഗം കുഴഞ്ഞു ; സ്പീക്കര്‍ വേദിവിട്ടു
തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റില്‍ ഇടതു സംഘടനയുടെ വനിതാഫോറത്തിന്റെ വാര്‍ഷികയോഗം പ്രമുഖനടിയുടെ അധികപ്രസംഗത്തില്‍ അലങ്കോലമായി. മദ്യലഹരിയില്‍ നാവുകുഴഞ്ഞ് നടി നിലവിട്ട് പ്രസംഗം തുടങ്ങിയതോടെ മുഖ്യാതിഥിയായിരുന്ന സ്പീക്കര്‍ എന്‍.ശക്തന്‍ വേദി വിടുകയും ചെയ്തു.
മാതൃഭൂമി മാത്രമല്ല, മനോരമയും ഇതേ ശൈലിയിലാണ് റിപ്പോര്‍ട്ട് കൊടുത്തിട്ടുള്ളത്. ചോദ്യമിതാണ്. ഈ റിപ്പോര്‍ട്ടില്‍ നടിയുടെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം? വാര്‍ത്ത വായിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിവരമാണ് ആരാണ് ഒരു പൊതുവേദിയില്‍ ഇങ്ങനെ മദ്യപിച്ചെത്തി അലമ്പുണ്ടാക്കിയത് എന്നത്. കേരളത്തെ മദ്യവിമുക്ത സംസ്ഥാനമാക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും ഘട്ടം ഘട്ടമായ നിയമനടപടികളും പ്രചാരണ പരിപാടികളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സെക്രട്ടേറിയറ്റിനകത്ത് നടന്ന ഒരു പൊതുചടങ്ങില്‍ മദ്യപിച്ചെത്തി പരിപാടി കുളമാക്കാന്‍ സാമൂഹ്യരംഗത്ത് അറിയപ്പെടുന്ന ഒരാള്‍ ശ്രമിച്ചു എന്നത് ഒരു വലിയ വാര്‍ത്ത തന്നെയാണ്. അത് പുരുഷനായാലും സ്ത്രീയായാലും പരസ്യപ്പെടുത്തേണ്ടത് തന്നെയാണ്. പൊതു ചടങ്ങുകളിലും പരിപാടികളിലും മദ്യപിച്ച് എത്തുന്നവര്‍ക്കുള്ള ഫലപ്രദമായ ഒരു മരുന്ന് കൂടിയാണ് ആ വെളിപ്പെടുത്തല്‍. എന്നാല്‍ പത്രങ്ങളും മാദ്ധ്യമങ്ങളും ഇത്തരം വ്യക്തികളെ പ്രമുഖരെന്ന പദപ്രയോഗത്തില്‍ മാത്രം ഒതുക്കി അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ സംരക്ഷിച്ച് നിറുത്തുവാന്‍ ശ്രമിക്കുന്നതിന് പിന്നിലെ ധര്‍മമെന്താണ്? ഇതേ പരിപാടി വീണ്ടും ആവര്‍ത്തിച്ചാലും നാലാളറിയാതെ പത്രങ്ങള്‍ തങ്ങളെ സംരക്ഷിച്ചു കൊള്ളും എന്ന സന്ദേശം ഇത്തരക്കാര്‍ക്ക് നല്കുകയാണോ?
ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇന്ന് ഫെയ്‌സ് ബുക്കില്‍ കണ്ട രസകരമായ ഒരു കമന്റ് ഇതാണ്. കേരളത്തിലെ ഒരു പ്രമുഖനഗരത്തിലെ പ്രമുഖസ്ഥാപനത്തിന്റെ പ്രമുഖ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രമുഖനടി കുഴഞ്ഞു. പ്രമുഖരായ സദസ്യര്‍ കുഴഞ്ഞു വീണു മരിഞ്ഞു. ഇങ്ങനെ ഒരു സ്റ്റാന്‍ഡേര്‍ഡ് ന്യൂസ് ടെമ്പ്‌ലേറ്റ് ഉണ്ടാക്കിവച്ചാല്‍ മതി. അപ്പോപ്പിന്നെ, ജേര്‍ണലിസ്റ്റ് കൊച്ചന്മാര്‍ക്കും കാരണവന്മാര്‍ക്കും ഒട്ടും പേടിക്കണ്ടല്ലോ (വിശ്വ പ്രഭ)
പേര് വെളിപ്പെടുത്താന്‍ മടിക്കേണ്ട ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാവാറുണ്ട് എന്നത് സത്യമാണ്. അത്തരം അവസരങ്ങളില്‍ പ്രമുഖ വ്യക്തിയെന്നോ പ്രശസ്ത താരമെന്നോ പറഞ്ഞു കൊണ്ട് വാര്‍ത്ത കൊടുക്കേണ്ടി വരും. ഉദാഹരണത്തിന് പ്രമുഖയായ സോളാര്‍ വിവാദ നായിക ഒരു വെടി പൊട്ടിച്ചു എന്നിരിക്കട്ടെ. കേരളത്തിലെ അറിയപ്പെടുന്ന ഒരു പൊതുപ്രവര്‍ത്തകനേയോ സിനിമാ താരത്തെയോ രാഷ്ട്രീയ നേതാവിനെയോ ബന്ധപ്പെടുത്തി ഒരു ലൈംഗിക ആരോപണം അവര്‍ ഉന്നയിച്ചു എന്ന് കരുതുക. അപ്പോള്‍ ആ ആരോപണത്തിന്റെ നിജസ്ഥിതി നമുക്കറിയില്ലാത്തതിനാല്‍ വാര്‍ത്ത കൊടുക്കുമ്പോള്‍ ആരോപിതനായ വ്യക്തിയുടെ അഭിമാനത്തെ അല്പം കണക്കിലെടുക്കണം.
അത്തരം സന്ദര്‍ഭങ്ങളില്‍ അയാളുടെ പേരിന് പകരം ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് എന്നോ, പ്രമുഖ താരം എന്നോ നല്‍കാം. അങ്ങനെ നല്‍കുന്നതാണ് ആ സാഹചര്യത്തിലെ നൈതിക സമീപനം. സംശയത്തിന്റെ ആനുകൂല്യം നല്കുന്നതോടൊപ്പം ആരോപണം തെറ്റായിരുന്നുവെങ്കില്‍ അദ്ദേഹത്തിനും കുടുംബത്തിനും മക്കള്‍ക്കും സംഭവിക്കുമായിരുന്ന മാനഹാനിയില്‍ ആ റിപ്പോര്‍ട്ട് എഴുതിയ ആള്‍ക്കും പ്രസിദ്ധീകരിച്ച മാദ്ധ്യമത്തിനും പങ്കുണ്ടാവില്ല.
ഐസ് ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ലൈംഗിക ആരോപണവുമായി റജീന ആദ്യം സമീപിച്ചത് ഏഷ്യാനെറ്റിനെയായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ വാര്‍ത്തയുടെ നിജസ്ഥിതിയെക്കുറിച്ച് സംശയം തോന്നിയതിനാല്‍ അവര്‍ അത് ബ്രേക്കിംഗാക്കി ആഘോഷിക്കാന്‍ നിന്നില്ല. അതൊരു സമീപനമാണ്. ആ സമീപനത്തെ ആദരിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യാവിഷന്‍ റജീനയെ ബ്രേക്ക് ചെയ്തതോടെ ഏഷ്യാനെറ്റടക്കം ആ വാര്‍ത്ത കൊടുക്കുവാന്‍ നിര്‍ബന്ധിതരായി എന്നത് വേറെ കാര്യം. കേസും കോടതിയും തെളിവുകളുമൊക്കെയായി വികസിച്ച ഐസ് ക്രീം വിവാദത്തിന്റെ നാള്‍വഴികളിലെ കാര്യമല്ല, വാര്‍ത്ത പുറത്തു വന്ന ആദ്യ ദിവസത്തെ റിപ്പോര്‍ട്ടിങ് രീതിയെക്കുറിച്ചും ഏഷ്യാനെറ്റ് എടുത്ത സമീപനത്തിന്റെ നൈതിക പ്രാധാന്യത്തെയുമാണ് ഇവിടെ ഉദാഹരിച്ചത്.
എന്നാല്‍ ഇവിടെ വിഷയം അതല്ല. നടി മദ്യപിച്ച് വന്ന് പരിപാടി അലമ്പാക്കിയത് നാട്ടുകാര്‍ നേരിട്ട് കണ്ടതാണ്. ആള്‍ ആരാണെന്നത് എല്ലാവര്‍ക്കും വ്യക്തമായി അറിയുന്നതാണ്. സംശയത്തിന്റെ ഒരു കണിക പോലും അവിടെയില്ല. പരിപാടിയില്‍ പ്രസംഗിക്കാന്‍ വന്ന ശേഷം സുബോധമില്ലാതെ ഇതെന്താ പരിപാടിയെന്ന് പരസ്യമായി ചോദിച്ചെന്നും ആ റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. നടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടി നിവൃത്തിയില്ലാതെ സംഘാടകര്‍ക്ക് മറ്റൊരു വ്യക്തിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കേണ്ടി വന്നു. കാര്യങ്ങളെല്ലാം അത്ര മാത്രം സ്പഷ്ടമാണെന്നര്‍ത്ഥം. അങ്ങനെയിരിക്കെ ആ പേര് മറച്ചു വെക്കേണ്ട ഒരാവശ്യവുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha