പരീക്ഷകള്‍ നടക്കട്ടെയെന്ന് സുപ്രീം കോടതി; പരിക്ഷ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍; പരീക്ഷ നടത്തിപ്പിക്കില്ലെന്ന് പ്രതിപക്ഷം; നട്ടം തിരിയുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും; നീറ്റ് ജെഇഇ പരീക്ഷകള്‍ക്കായി കേന്ദ്രം ചിലവഴിക്കുന്നത് 13 കോടി രൂപ
കോവിഡിനെ പേടിച്ച് ഇനി എത്രക്കാലം. കോവിഡിനൊപ്പം ജീവിക്കാന്‍ ലോകാരോഗ്യ സംഘടന ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഭയം എന്നതാണ് ജനങ്ങളും സര്‍ക്കാരും എന്തിന് പ്രതിപക്ഷത്തിന്റെ കൂടി പ്രശ്‌നം. ഒപ്പം കോവിഡ് കാലത്തും രാഷ്ട്രീയം സജീവമാണ്. നീറ്റ്, ജെഇഇ പരീക്ഷകള്‍ മാത്രമല്ല അവസാന വര്‍ഷ യു.ജി.സി പരീക്ഷകള്‍ നടത്താനും സുപ്രീം കോടതി ഉത്തരവിട്ടു. ഇത് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണുതാനും. എന്നാല്‍ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിക്ഷകള്‍ നടത്തുന്നത് സുരക്ഷിതമായിരിക്കില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. അത് ശരിയുമാണ്. പക്ഷേ ഇനിയും പരീക്ഷ നടത്താതിരുന്ന വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകുന്നത് ഒരു അധ്യാന വര്‍ഷമാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് ഇത് വലിയ വെല്ലുവിളി സൃഷ്ടിക്കും. ഒരു പക്ഷേ കോവിഡിനെക്കാള്‍ വലിയ പ്രതിസന്ധിയായിരിക്കും അത്. ഈ സാഹചര്യത്തിലാണ് കോടതി പരീക്ഷ നടത്താന്‍ അനുമതി നല്‍കിയത്.
നീറ്റ് ജെഇഇ പരീക്ഷകള്‍ക്കുള്ള അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് ജെ.ഇ.ഇ പരീക്ഷ. സെപ്റ്റംബര്‍ 13 നാണ് നീറ്റ് പരീക്ഷ. ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി അധികമായി 13 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കാനൊരുങ്ങുന്നത്. കോവിഡ് വ്യാപനത്തിനു ശേഷം ദേശീയ തലത്തില്‍ നടത്തുന്ന ആദ്യ പരീക്ഷയെന്ന പ്രത്യേകതയും ഇതിനുണ്ട്. രണ്ട് പരീക്ഷകള്‍ക്കുമായി 660 കേന്ദ്രങ്ങളാണ് ഉള്ളത്. 10 ലക്ഷത്തോളം മാസ്‌ക്, 10 ലക്ഷം ജോഡി ഗ്ലൗസുകള്‍, 6600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 1300 ല്‍ അധികം തെര്‍മല്‍ സ്‌കാനറുകള്‍ തുടങ്ങിയ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 3300 ശുചീകരണ തൊഴിലാളികളെയും സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പിനായി മാത്രം 13 കോടി രൂപയാണ് വകമാറ്റുന്നത്.
അതേസമയം, നീറ്റ് ജെഇഇ പരീക്ഷകള്‍ക്കെതിരായി ഏഴ് സംസ്ഥാനങ്ങള്‍ സംയുക്തമായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് ശ്രദ്ധേയമായി. കോണ്‍ഗ്രസ് ഭരിക്കുന്നതടക്കം ഏഴ് സംസ്ഥാനങ്ങളാണ് മന്ത്രിമാരുടെ പേരില്‍ സംയുക്തമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പശ്ചിമബംഗാള്‍ സര്‍ക്കാരും ഈ അണിയില്‍ ചേരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവയും, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുമാണ് കോടതിയിലെത്തിയിരിക്കുന്നത്. എന്‍ഡിഎ സഖ്യകക്ഷിയായ അണ്ണാഡിഎംകെയും നീറ്റ്, ജെഇഇ പരീക്ഷയ്ക്ക് എതിരാണ്. തമിഴ്‌നാട്ടിലിപ്പോള്‍, പ്രവേശന പരീക്ഷകള്‍ നടത്താന്‍ അനുയോജ്യമായ സാഹചര്യമല്ല എന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ഇത്തവണ നീറ്റ് ഒഴിവാക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും പളനിസ്വാമി പറയുന്നു.
നീറ്റ്, ജെ.ഇ.ഇ. പരീക്ഷ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ രാവിലെ 11നാണ് പ്രതിഷേധം. സാമൂഹിക മാധ്യമങ്ങളിലൂടെ 'സ്പീക്ക് അപ്പ് ഫോര്‍ സ്റ്റുഡന്റ് സേഫ്റ്റി' എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രചാരണവും നടത്തും. എന്‍.എസ്.യു.ഐ. ദേശീയ അധ്യക്ഷന്‍ നീരജ് കുന്ദന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരവും നടക്കുന്നുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. ഇന്നലെ തുടങ്ങിയ എന്‍.എസ്.യു.ഐയുടെ സത്യഗ്രഹ സമരവും തുടരുകയാണ്.
സെപ്റ്റംബര്‍ 30ന് അകം യുജിസി ഉത്തരവ് അനുസരിച്ച് എല്ലാ സര്‍വകലാശാലകളും അവസാനവര്‍ഷപരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തവിട്ടത്. പരീക്ഷകള്‍ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കുകയും ചെയ്തു. സംസ്ഥാനങ്ങള്‍ക്ക് യുജിസി ഉത്തരവ് മറികടന്ന് സംസ്ഥാനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ പാസ്സാക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പരീക്ഷ മാറ്റിവയ്ക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് യുജിസിയുടെ അനുമതി തേടാമെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബഞ്ചിന്റെതാണ് വിധി. യുജിസി തീരുമാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്. യുജിസി സംസ്ഥാനങ്ങളുടെ ആവശ്യം തള്ളിയാല്‍, പരീക്ഷ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രീംകോടതി. നേരത്തേ തമിഴ്‌നാട് എല്ലാ അവസാനവര്‍ഷ യുജി, പിജി പരീക്ഷകള്‍ക്കും റജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളെ ഓള്‍ പാസ് ആയി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു. പരീക്ഷാഫീസ് അടച്ചിട്ടുണ്ടെങ്കില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും കോഴ്‌സ് ഭേദമില്ലാതെ പാസ്സാക്കാനായിരുന്നു തീരുമാനം. എല്ലാ കോഴ്‌സുകള്‍ക്കും ഇത് ബാധകവുമായിരുന്നു. ഈ തീരുമാനം സുപ്രീംകോടതിയുടെ ഉത്തരവോടെ റദ്ദായി.
കോവിഡ് സാഹചര്യം പരിഗണിച്ച് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 31 വിദ്യാര്‍ത്ഥികളും യുവസേന നേതാവ് ആദിത്യതാക്കറെ ഉള്‍പ്പടെയുള്ളവരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്താണ് പരീക്ഷ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതെന്നാണ് യുജിസി സുപ്രീംകോടതിയെ അറിയിച്ചത്. പരീക്ഷ നടത്താനായി കോളേജുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അനുമതി നല്‍കിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha