ചങ്ക് തകർന്ന ദിനങ്ങൾ... മണിയ്ക്ക് ഞാന്‍ ചാരായത്തില്‍ വിഷം കലര്‍ത്തി കൊടുത്തു, മദ്യപാനിയാക്കി എന്നിങ്ങനെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ ഒന്നര വര്‍ഷത്തോളം മുറിക്കുള്ളില്‍ അടച്ചിരുന്നു; അന്ന് ആ മരണവാര്‍ത്ത കേട്ടപ്പോള്‍ ഒന്ന് പൊട്ടിക്കരയുവാന്‍ പോലും എനിക്ക് സാധിച്ചില്ല! വീടിന് പുറത്തിറങ്ങാതെ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടവനായി; അന്ന് സംഭവിച്ചത്.. തുറന്ന് പറഞ്ഞ് ജാഫര്‍ ഇടുക്കി
കലാഭവന്‍ മണിയുടെ മരണത്തെ തുടര്‍ന്ന് ധാരാളം ആരോപണങ്ങളാണ് നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ ഉയര്‍ന്നു വന്നത്. ആ കാലത്ത് താന്‍ വലിയ മാനസിക പീഡനങ്ങള്‍ നേരിട്ടുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ . മണിയ്ക്ക് താന്‍ ചാരായത്തില്‍ വിഷം കലര്‍ത്തി കൊടുത്തു, മദ്യപാനിയാക്കി എന്നിങ്ങനെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ ഒന്നര വര്‍ഷത്തോളം മുറിക്കുള്ളില്‍ അടച്ചിരുന്നുവെന്നും സിനിമ മാത്രമല്ല ജീവിതം തന്നെ ഉപേക്ഷിച്ച സ്ഥിതിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങളില്‍ കുടുംബക്കാര്‍ക്കും കടുത്ത വിഷമം ഉണ്ടായി. എന്റെ തറവാട്ടിലെ അംഗങ്ങള്‍ പള്ളിയിലെ മുസലിയാര്‍മാരാണ്. നന്നായി ജീവിക്കണമെന്നാണ് തറവാട്ടിലെ മുതിര്‍ന്നവര്‍ പള്ളിയില്‍ പ്രസംഗിക്കുന്നത്. എന്നാല്‍ കുടുംബത്തില്‍ ഉള്ളവരെ നന്നാക്കിയിട്ടു പോരെ നാട്ടുകാരെ നന്നാക്കുന്നതെന്നായിരുന്നു അവര്‍ കേട്ട ആക്ഷേപങ്ങള്‍. അങ്ങനെ വീടിന്റെ പുറത്തിറങ്ങാതെ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടവനായി മാറി. അത് കൊണ്ട് ഒരു ഗുണം ഉണ്ടായി.
ലോക്ക് ഡൗണ്‍ കാലത്തെ വീട്ടിലിരുപ്പു എന്നെ ബോറടിപ്പിച്ചില്ല. ആ ജീവിതവുമായി ഞാന്‍ നേരത്തെ പൊരുത്തപ്പെട്ടിരുന്നു. എന്റെ ആത്മസുഹൃത്താണ് മണിബായ്. എന്നെ സിനിമയില്‍ എത്തിച്ചതും മണിബായിയാണ് . മിമിക്രിയും പല മെഗാഷോകളും ഞങ്ങള്‍ ഒരുമിച്ചു ചെയ്തിരുന്നു. മണിയെ അവസാനമായി കണ്ടത് ഞാനാണ്. അടുത്ത ദിവസം ഒരു സിനിമ ചെയ്യാനുള്ളതിനാല്‍ വേഗം മണിയോട് പോകാന്‍ ഞാന്‍ പറഞ്ഞു. പതിവിലും സന്തോഷവാനായിരുന്നു അന്ന് മണി.
അടുത്ത ദിവസം മണിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഒന്ന് പൊട്ടിക്കരയുവാന്‍ പോലും എനിക്ക് സാധിച്ചില്ല. ഒരു വശത്ത് കേസന്വേഷണം മറു വശത്ത് ആത്മമിത്രം നഷ്ടപ്പെട്ടതിന്റെ വേദന. മണിയുടെ മരണശേഷം തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയായിരുന്നു ഞാന്‍ അഭിനയിച്ചത്. എന്നാല്‍ മറക്കുവാന്‍ ശ്രമിച്ച പല കാര്യങ്ങളും വീണ്ടും ഓര്‍മ്മയിലേക്ക് തികട്ടി വരാന്‍ തുടങ്ങി. സെറ്റിലുള്ള പലരും മണിയുടെ മരണത്തെ കുറിച്ച് ചോദിക്കുവാന്‍ ആരംഭിച്ചു. അങ്ങനെ ആ സെറ്റില്‍ നിന്നും ഞാന്‍ ഓടി രക്ഷപ്പെട്ടു .
https://www.facebook.com/Malayalivartha