അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെ പുത്തന്‍ സൂര്യോദയം; യശ്വസി ജയ്‌സ്വാള്‍, ക്രിക്കറ്റ് പ്രാന്ത് തലയ്ക്ക് പിടിച്ച് നാടുവിട്ടിറങ്ങിയത് പത്താം വയസില്‍!
ഏഷ്യാകപ്പില്‍ ഇന്ത്യയുടെ സീനിയര്‍ ടീമിനു പിന്നാലെ അനിയന്മാരും കപ്പുയര്‍ത്തി. ഇന്ത്യന്‍ നിരയില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയത് യശ്വസി ജയ്‌സ്വാളെന്ന താരമായിരുന്നു. ഫൈനലില്‍ ലങ്കയ്ക്ക് എതിരെ ടോപ് സ്‌കോറര്‍ ജയ്‌സ്വാളായിരുന്നു. താരത്തിന്റെ 85 റണ്‍സോടെയാണ് ഫൈനലില്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. ടൂര്‍ണമെന്റില്‍ ആകെ 318 റണ്‍സ് 79.50 എന്ന ആവറേജില്‍ ജയ്‌സ്വാള്‍ നേടിയിരുന്നു.
പ്രതികൂല സാഹചര്യങ്ങളെ പൊരുതി തോല്‍പ്പിച്ചാണ് ജയ്‌സ്വാള്‍ ടീമില്‍ ഇടം കണ്ടെത്തിയത്. കളിയോടുള്ള താല്‍പര്യം കാരണം പത്താം വയസില്‍ സ്വന്തം വീടുവിട്ട് അമ്മാവന്റെ വീട്ടില്‍ താമസമാക്കി. ഗ്രാമത്തില്‍ ചെറിയൊരു ഹാര്‍ഡ് വെയര്‍ ഷോപ്പ് നടത്തുകയാണ് ജയ്‌സ്വാളിന്റെ പിതാവ് ഭൂപേന്ദ്ര ജെയ്‌സ്വാള്‍. ഗ്രാമത്തില്‍ നിന്നാല്‍ തന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ അവസാനിക്കുമെന്ന് മനസിലാക്കിയതോടെയാണ് താരം മുംബൈയിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പോകുന്നത്.
പക്ഷെ മുംബൈയില്‍ ജയ്‌സ്വാളിനെ കാത്തിരുന്നത്് വിചാരിച്ച പോലെ സുഖകരമായ ഒരു ജീവിതമായിരുന്നില്ല. ദാദറില്‍ നിന്നും മൈതാനത്തേക്ക് ദിവസവും യാത്ര ചെയ്യുന്നത് വലിയ ദുഷ്‌കരമായിരുന്നു. അതിനാല്‍ കല്‍ബാദേവിലുള്ള ഡെയറിയിലേക്ക് താമസം മാറാന്‍ ജയ്‌സ്വാള്‍ തീരുമാനിച്ചു. എന്നാല്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഡയറിയിലെ ജോലിയില്‍ ശ്രദ്ധിക്കാനായില്ല. ഒരു ദിവസം താമസസ്ഥലത്ത് തിരികെ എത്തിയപ്പോള്‍ തന്റെ സാധനങ്ങള്‍ റൂമിന് പുറത്ത് കിടക്കുന്നതാണ് കണ്ടത്.
തലചായിക്കാനുള്ള മാര്‍ഗവും അടഞ്ഞതോടെ എന്ത് ചെയ്യണം എന്നറിയാതെ നിന്ന ജയ്‌സ്വാളിന്റെ മുന്നിലേക്ക് ദൈവത്തെ പോലെയാണ് മുസ്ലിം യുണൈറ്റഡ് ക്ലബ്ബിലെ ഇമ്രാന്‍ എത്തിയത്. ആസാദ് മൈതാനത്തിന് സമീപം ഒരു ടെന്റ് കെട്ടി അതില്‍ താമസിക്കാന്‍ ജയ്‌സ്വാളിന് ഇമ്രാന്‍ നിര്‍ദേശം നല്‍കി.
അക്കാലത്ത് അവനോട് ഞങ്ങള്‍ വീട്ടിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു ക്രിക്കറ്റ് താരമാകാതെ നാട്ടിലേക്ക് വരില്ലെന്നായിരുന്നു അവന്റെ മറുപടി. ടെന്റില്‍ താമസിക്കുന്നത് അവന് സന്തോഷമായിരുന്നു. ഗ്രൗണ്ടില്‍ തന്നെ താമസിക്കുമ്പോള്‍ എല്ലാം വളരെ എളുപ്പമാണ്, എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ക്രിക്കറ്റ് കാണാന്‍ കഴിയും എന്നൊക്കെയാണ് ടെന്റിലെ ജീവിതത്തെക്കുറിച്ച് അവന്‍ തന്നോട് പറഞ്ഞതെന്ന് ജയ്‌സ്വാളിന്റെ അമ്മ പറയുന്നു.
എന്നാല്‍ അവിടെയും ചിലവിനുള്ള പണം കണ്ടെത്തണമായിരുന്നു. ഒരു ഭക്ഷണശാലയില്‍ പണിയെടുക്കാന്‍ താരം തീരുമാനിച്ചു. പ്രാക്ടീസ് ഇല്ലാത്ത നേരങ്ങളില്‍ ടേബിള്‍ തുടച്ചും പാത്രം കഴുകിയും മറ്റ് പണിയെടുത്തുമെല്ലാം അവന്‍ പണമുണ്ടാക്കി. പലപ്പോഴും ഒപ്പം കളിക്കുന്നവര്‍ ഭക്ഷണം കഴിക്കാനായി അവിടെ എത്തുമായിരുന്നു. എന്നാലും അതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവനു മുന്നിലുണ്ടായിരുന്നില്ല.
പിന്നീട് അവസരങ്ങള്‍ ലഭിക്കാതായതോടെ ഗ്രാമത്തിലേക്ക് മടങ്ങാന്‍ ജയ്‌സ്വാള്‍ തീരുമാനിച്ചു. ഇതിനിടെയാണ് പരിശീലകന്‍ ജ്വാലസിംഗ് താരത്തെ കാണുന്നത്. അവന്റെ ബാറ്റിംഗ് തന്നെ ഏറെ ആകര്‍ഷിച്ചിരുന്നുവെന്നാണ് ജ്വാലാസിംഗ് പറഞ്ഞത്. എനിക്കവനെ സഹായിക്കണമായിരുന്നു. കാരണം അവന്റെ ജീവിതം എന്റേതിനു തുല്യമായിരുന്നു. ഞാന്‍ യുപിയില്‍ നിന്ന് മുംബൈയിലെത്തിയത് ക്രിക്കറ്റ് കളിക്കാനായിരുന്നു. അതുകൊണ്ട് എനിക്കറിയാം എന്തെല്ലാം പ്രതിസന്ധികളെയാണ് അവന്‍ നേരിട്ടതെന്ന്. അവന്‍ ടെന്റിലാണ് കഴിഞ്ഞത്, തോട്ടക്കാരുടെയും പണിക്കാരുടെയും ഒപ്പം. അവന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ഞാന്‍ കൂടെ കൂട്ടുകയായിരുന്നു, ജ്വാലസിംഗ് പറഞ്ഞു.
പിന്നീട് ജയ്‌സ്വാളിന്റെ താമസം ജ്വാലാസിംഗിന്റെ ഒപ്പമായി. എ ഡിവിഷന്‍ ബോളര്‍മാരെപോലും വളരെ അനായാസമായി താരം നേരിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടാണ് ജ്വാല അവനെ ഒപ്പം കൂട്ടിയത്. പിന്നീട് ഹാരിസ് ഷീല്‍ഡ് ടൂര്‍ണ്ണമെന്റില്‍ കളിച്ച ജയ്‌സ്വാള്‍ ലോക റെക്കോര്‍ഡ് നേടിയ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. പുറത്താകാതെ 319 നേടുകയും ബോളിങ്ങില്‍ 99 റണ്‍സ് വിട്ടുകൊടുത്ത് 13 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത താരത്തിന്റെ പേരിലാണ് സ്‌കൂള്‍ ക്രിക്കറ്റ് മത്സരത്തിലെ ഉയര്‍ന്ന റണ്‍സിന്റെയും വിക്കറ്റിന്റെയും റെക്കോര്‍ഡ്.
https://www.facebook.com/Malayalivartha