ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ തകർപ്പൻ ബാറ്റിംഗ് മികവ്; അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 352 റണ്‍സ് നേടി ഇന്ത്യ
ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ തകർപ്പൻ ബാറ്റിംഗ് മികവാണ് ഇന്ന് കാഴ്ച വച്ചത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 352 റണ്‍സ് നേടി. ധവാന്റെ സെഞ്ചുറിയും രോഹിത്തിന്റെയും കോഹ്ലിയുടെയും അർധ സെഞ്ചുറികളുമാണ് ഇന്ത്യയ്ക്ക് കരുത്തേകിയത്.
ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ ഒരു ടീം നേടുന്ന ഉയർന്ന സ്കോറാണിത്. ഓസീസിനെതിരെ സാവധാനത്തിൽ തുടങ്ങി കൊട്ടിക്കയറുകയായിരുന്നു ഇന്ത്യ. മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും തുടക്കമിട്ട ഓസീസ് പേസ് ആക്രമണത്തെ ശ്രദ്ധയോടെയാണ് ഇന്ത്യൻ ഓപ്പണറുമാരായ രോഹിത് ശർമയും ശിഖർ ധവാനും നേരിട്ടത്.
ഓപ്പണറുമാർ കരുതലോടെ തുടങ്ങിയതോടെ മത്സരത്തിൽ ഒരു ബ്രേക്ക് ത്രൂ ലഭിക്കാൻ 23-ാം ഓവർ വരെ ഓസീസിന് കാത്തിരിക്കേണ്ടിവന്നു. രോഹിത്ത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 70 പന്തിൽ 57 റണ്‍സാണ് രോഹിത്തിന്റെ സന്പാദ്യം. 127 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് രോഹിത്തും ധവാനും ചേർന്ന് പടുത്തുയർത്തത്.
109 പന്തുകൾ നേരിട്ട ധവാൻ 16 ബൗണ്ടറികളോടെയാണ് 117 റൺസാണ് അടിച്ചുകൂടിയത്. ലോകകപ്പിൽ ധവാൻ നേടുന്ന മൂന്നാമത്തെ സെഞ്ചുറിയാണിത്. ഓസ്ട്രേലിയയ്ക്കെതിരെ ധവാൻ നേടുന്ന നാലാമത്തെ സെഞ്ചുറിയും. രോഹിത്തിനു പിന്നാലെ ക്രീസിലെത്തിയ നായകൻ വിരാട് കോഹ്ലിയുടെ വെടിക്കെട്ടാണ് പിന്നീട് കാണുവാൻ സാധിച്ചത്. 77 പന്തിൽ രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 82 റൺസാണ് കോഹ്ലി നേടിയത്. ഹാർദിക് പാണ്ഡ്യയും കോഹ്ലിക്ക് ഉറച്ച പിന്തുണയാണ് നൽകിയത്. വെറും 27 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 48 റൺസാണ് പാണ്ഡ്യ അടിച്ചെടുത്തത്.
പാണ്ഡ്യയ്ക്കു പിന്നാലെ ക്രീസിലെത്തിയ എം.എസ്. ധോണിയും കരുതിവച്ചത് വെടിക്കെട്ട് ബാറ്റിംഗ് തന്നെ. 14 പന്തിൽ 27 റൺസാണ് ധോണി നേടിയത്. മൂന്ന് പന്തിൽ 11 റൺസ് ലോകേഷ് രാഹുലും നേടി. ഓസ്ട്രേലിയയ്ക്കായി മാർക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, കൂൾട്ടർനൈൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
https://www.facebook.com/Malayalivartha