ഈ കളിയും ഇന്ത്യ നേടും ...
ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യക്കെതിരെ തുടക്കത്തിലെ പാക്കിസ്ഥാന് തിരിച്ചടി. ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയാവുമെന്ന് കരുതിയ മുഹമ്മദ് ആമിറിന് പിച്ചിലെ ഡേയ്ഞ്ചര്‍ സോണിലൂടെ നടന്നതിന് അമ്പയര്‍ രണ്ട് തവണ മുന്നറിയിപ്പ് നല്‍കി. ഇനിയും ഒരു തവണ കൂടി ഇതാവര്‍ത്തിച്ചാല്‍ മത്സരത്തില്‍ പന്തെറിയുന്നതില്‍ നിന്ന് ആമിറിന് വിലക്കും.
മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് ആമിറിന് അമ്പയര്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയത്. അഞ്ചാം ഓവറിലെ നാലാം പന്തിലും ആമിര്‍ പന്തെറിഞ്ഞശേഷം ഡെയ്ഞ്ചര്‍ സോണിലൂടെ നടന്നതോടെ അമ്പയര്‍ ബ്രൂക്സ് ഒക്സംഫോര്‍ഡ് രണ്ടാം മുന്നറിയിപ്പും നല്‍കി. ഇതോടെ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് അമ്പയറുടെ അടുത്തെത്തി കാര്യങ്ങള്‍ വിശദീകരിച്ചു.
രണ്ടാം മുന്നറിയിപ്പും ലഭിച്ചതോടെ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് അമീറിനെ പിന്‍വലിച്ചു വഹാബ് റിയാസിനെ ആക്രമണിത്തിന് നിയോഗിക്കുകയും ചെയ്തു. ഇന്ത്യക്ക് വെല്ലുവിളിയാവുമെന്ന് കരുതിയ ആമിറിനെ തുടക്കത്തിലേ പിന്‍വലിക്കേണ്ടി വന്നത് പാക്കിസ്ഥാന് തിരിച്ചടിയാണ്. ആമിറിനെതിരെ കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കളിച്ചത്. നാലോവറില്‍ ഒരു മെയ്ഡ് ഇന്‍ അടക്കം എട്ടു റണ്‍സ് മാത്രമെ ആമിര്‍ വിട്ടുകൊടുത്തിട്ടുള്ളു
ലോകകപ്പില്‍ ഒരിക്കല്‍പോലും ഇന്ത്യ പാക്കിസ്ഥാനെതിരെ തോറ്റിട്ടില്ല എന്നതാണ് ചരിത്രം...ലോകകപ്പില്‍ ഇരുവരും ഇതുവരെ ഏറ്റുമുട്ടിയത് ആറു തവണ. ആറു തവണയും ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുമുണ്ട് . ഈ ലോകകപ്പില്‍ ഇന്ത്യക്കെതിരെ വിജയം നേടുമെന്ന വെല്ലുവിളിയോടെയാണ് പാക്കിസ്ഥാന്‍ എത്തിയിരിക്കുന്നത് . ക്രിക്കറ്റിലെ ഏക്കാലത്തെയും ബദ്ധവൈരികള്‍ ഏറ്റുമുട്ടുന്ന മത്സരത്തിന് മഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഡ്‌ഫോര്‍ഡാണ് വേദിയായിട്ടുള്ളത്
ലോകകപ്പില്‍ ഇന്ത്യയും പാക്കിസഥാനും ആദ്യമായി ഏറ്റുമുട്ടുന്ന ലോകകപ്പ് മത്സരം 1992 മാര്‍ച്ച് നാലിനായിരുന്നു . അഞ്ചാം ലോകകപ്പ് ടൂര്‍ണമെന്റിൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഇന്ത്യയും ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാനും സിഡ്‌നിയിലാണ് ഏറ്റുമുട്ടിയത്. 49 ഓവറില്‍ ഇന്ത്യ നേടിയത് 216 റണ്‍സ്. വിക്കറ്റുകള്‍ പൊടുന്നനെ പോയതോടെ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ പ്രതീക്ഷ നാലാമനായി ഇറങ്ങിയ മിയാന്‍ദാദിലായിരുന്നു. അന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ കീപ്പര്‍ കിരണ്‍ മൊറെ മൂന്നു പേരെയാണ് പിടിച്ചു പുറത്താക്കിയത്.
ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു മൊറെ. വിക്കറ്റിന് പിന്നില്‍ നിന്ന് മോറെയുടെ അമിതാവേശത്തിനെതിരെ അംപയര്‍ ഡേവിഡ് ഷെപ്പേഡിനോട് മിയാന്‍ദാദ് പരാതിപ്പെടുകയും ചെയ്തു
സച്ചിന്റെ ലെഗ്‌സൈഡിലൂടെയുള്ള പന്ത് മിയാന്‍ദാദിന്റെ ബാറ്റില്‍ ഉരസിയശേഷമാണ് താന്‍ പിടിച്ചത് എന്ന് ധരിച്ച് മൊറെ ചാടിക്കൊണ്ട് ആര്‍ത്തുവിളിച്ചത് മിയാന്‍ദാദിനെ ചൊടിപ്പിച്ചു. പൊതുവേ പൊക്കം കുറഞ്ഞ മൊറെയുടെ ചാട്ടം അനുകരിച്ചുകൊണ്ട് മിയാന്‍ദാദ് മോശമായ രീതിയില്‍ മൊറെയെ അനുകരിച്ചു. അതാണ് ചരിത്രത്തില്‍ ഇടം നേടിയ തവളച്ചാട്ടം. ഏറെ വൈകാതെ മിയാന്‍ദാദ് ശ്രീനാഥിന്റെ പന്തില്‍ പുറത്തുമായി. ഇന്ത്യ 43 റണ്‍സിന് ജയിച്ചു.
ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട മത്സരമായിരുന്നു 2003 ലെ ലോകകപ്പ്. സച്ചിന്‍ അക്തര്‍ പോരാട്ടം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് തന്നെ .
2003ലെ ലോകകപ്പില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ പാഠം പഠിപ്പിക്കും എന്നു വീമ്പിളക്കിയ ശുഐബ് അക്തറിനെ ഒരോവര്‍ കഴിഞ്ഞപ്പോഴേ ക്യാപ്റ്റന്‍ വഖാര്‍ യൂനിസ് ബൗണ്ടറി ലൈനില്‍ ഒളിപ്പിച്ചു. ശുഐബിന്റെ ആദ്യ പന്തില്‍ സച്ചിന്‍ ഒന്നും ചെയ്തില്ല.
അടുത്ത പന്തില്‍ ബാറ്റ് ഉടവാള്‍ പോലെ ഉയര്‍ത്തി വീശി – തേഡ്മാനു മുകളിലൂടെ സിക്സ്. അടുത്ത പന്ത് സ്‌ക്വയര്‍ലെഗിലൂടെ ഫോര്‍. അടുത്തത് നേരെ… ശുഐബിന്റെ ആദ്യ ഓവറില്‍ 18 റണ്‍സ്. കളിയുടെ ഫലം അവിടെ തീരുമാനമായിരുന്നു. ഒടുവില്‍ ശുഐബ് തന്നെ സച്ചിന്റെ വിക്കറ്റെടുത്തു.
പക്ഷേ ഇടത്തേക്കാലിന്റെ പേശിക്കേറ്റ പരുക്കുമൂലം കാലനക്കാന്‍ വയ്യാതെ നിന്ന സച്ചിന്റെ തലയ്ക്കു നേരെ ബൗണ്‍സര്‍ എറിയേണ്ടി വന്നു റാവല്‍പിണ്ടി എക്സ്പ്രസിന് അതു നേടാന്‍. സച്ചിന്‍ 98 റണ്‍സ് നേടിയ മല്‍സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചു.
ഇന്നത്തെ മത്സരത്തിലും ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ
https://www.facebook.com/Malayalivartha