ഒന്നരമാസത്തിലേറെ നീണ്ടുനിന്ന ഉത്സവകാലത്തിന് ഇന്ന് കൊടിയിറക്കം... ന്യൂസീലന്‍ഡും ഇംഗ്ലണ്ടും കലാശക്കൊട്ടിന് ഇന്ന് നേര്‍ക്കുനേര്‍
ഒന്നരമാസത്തിലേറെ നീണ്ടുനിന്ന ഉത്സവകാലത്തിനൊടുവില്‍ ലോഡ്‌സിലെ വിശുദ്ധമണ്ണ് പുതുചാമ്പ്യനെ കാത്തിരിക്കുന്നു. കരുത്തരായ പത്ത് ടീമുകള്‍ മാറ്റുരച്ച പോരാട്ടനാളിനൊടുവില്‍ കിരീടത്തിനായി ഒരുങ്ങി രണ്ടുപേര്‍. ക്രിക്കറ്റിനെ ലോകത്തിന് സമ്മാനിച്ച ഇംഗ്ലണ്ടും അന്റാര്‍ട്ടിക്കയോടു ചേര്‍ന്ന ദ്വീപുരാജ്യമായ ന്യൂസിലന്‍ഡും മുഖാമുഖം. ഇന്നത്തെ പകല്‍പോരാട്ടത്തില്‍ ആരു ജയിച്ചാലും ഏകദിന ക്രിക്കറ്റിന് പുതു ലോകചാമ്ബ്യനാവും. ആസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ്, ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക ടീമുകള്‍ക്കുശേഷമൊരു പുതുലോകചാമ്ബ്യന്‍ ആരെന്ന കാത്തിരിപ്പിന് ഇന്ന് രാത്രിയില്‍ ലോഡ്‌സ് ഉത്തരം നല്‍കും. ഒയിന്‍ മോര്‍ഗന്റെ ഇംഗ്ലണ്ടോ അതോ തുടര്‍ച്ചയായി രണ്ടാം ലോകകപ്പിലും ഫൈനലിലെത്തിയ ന്യൂസിലന്‍ഡോ? കാത്തിരുന്നു കാണാം.
കളികളെല്ലാം ലോകത്തിന് പഠിപ്പിച്ചവരാണ് ഇംഗ്ലീഷുകാര്‍. ക്രിക്കറ്റും ഫുട്ബാളും റഗ്ബിയുമെല്ലാം ജന്മംകൊണ്ട് ഇംഗ്ലീഷുകാരുടെ കളികളാണ്. എന്നാല്‍, ആല്‍ഫ് റംസിയും ബോബി മൂറും നയിച്ച ഫുട്ബാള്‍ ടീം 1966 ഫിഫ ഫുട്ബാള്‍ ലോകകപ്പ് ചൂടിയശേഷം രാജ്യാന്തര തലത്തിലൊരു അംഗീകാരത്തിനുള്ള കാത്തിരിപ്പ് അനന്തമായി തുടരുന്നു. ഗാരി ലിനേകറിനും (1990) ഹാരി കെയ്‌നിനും (2018) സെമിവരെ എത്തിക്കാനേ കഴിഞ്ഞിട്ടുള്ളൂ. വനിത ഫുട്ബാളില്‍ ഇക്കുറി കപ്പിനരികിലെത്തിയെങ്കിലും സെമിയില്‍ വീണു.ക്രിക്കറ്റില്‍ പേരിനൊരു കപ്പുപോലുമില്ലെന്ന സങ്കടം ഫുട്ബാളിനെയും ക്രിക്കറ്റിനെയും നെഞ്ചോടുചേര്‍ക്കുന്ന ഇംഗ്ലീഷുകാര്‍ക്കുണ്ട്. നാലാം തവണയാണ് ഫൈനല്‍ പ്രവേശം. രണ്ടു വട്ടം സെമിയില്‍ മടങ്ങി. രണ്ടാം ലോകകപ്പില്‍ (1975) വെസ്റ്റിന്‍ഡീസിനോടും 1987ല്‍ ആസ്‌ട്രേലിയയോടും 1992ല്‍ പാകിസ്താനോടും തോല്‍ക്കാനായിരുന്നു ഒയിന്‍ മോര്‍ഗന്റെ മുന്‍ഗാമികളുടെ വിധി. ഇക്കുറി ചരിത്രം മാറ്റിയെഴുതി ഫൈനല്‍ കടമ്ബ കടന്നാല്‍ മോര്‍ഗനും ബെയര്‍സ്‌റ്റോയും റൂട്ടും ഉള്‍പ്പെടുന്നവരെ കാത്തിരിക്കുന്നത് ഇതിഹാസപദവി.
ഇനിയില്ലെങ്കില്‍ പിന്നെയില്ല എന്നായിരുന്നു സ്വന്തം മണ്ണില്‍ ലോകകപ്പിനൊരുങ്ങുമ്പോള്‍ ആരാധകരും മാധ്യമങ്ങളും ടീമിനെ ഓര്‍മിപ്പിച്ചത്. 2015ലെ വന്‍ തകര്‍ച്ചയുടെ പാഠവുമായി നാലുവര്‍ഷം മുമ്ബ് തുടങ്ങിയ കഠിനാധ്വാനഫലമാണ് ഓള്‍റൗണ്ട് മികവുള്ള ടീമിന്റെ പിറവി. ജേസണ്‍ റോയും ബെയര്‍സ്‌റ്റോയും നല്‍കുന്ന ഓപണിങ്ങിന് കോണ്‍ക്രീറ്റ് ബലം. മധ്യനിരയില്‍ ജോ റൂട്ട്, ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, ഓള്‍റൗണ്ട് മികവുമായി ക്രിസ് വോക്‌സ് എന്നിവരുടെ ബാറ്റിങ് നിര. ബൗളിങ്ങില്‍ ജൊഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ്, ലിയാം പ്ലങ്കറ്റ് പേസ് നിര, സ്പിന്‍ മികവുമായി ആദില്‍ റാഷിദും. ഓള്‍റൗണ്ട് മികവിലാണ് ഇംഗ്ലണ്ടിന്റെ കുതിപ്പ്.
പ്രാഥമിക റൗണ്ടില്‍ പാകിസ്താനോടും ശ്രീലങ്കയോടും ആസ്‌ട്രേലിയയോടും അപ്രതീക്ഷിതമായി വഴങ്ങിയ തോല്‍വി മാറ്റിനിര്‍ത്തിയാല്‍ എന്തുകൊണ്ടും കപ്പ് സ്വന്തമാക്കാന്‍ കെല്‍പുള്ളവര്‍. സെമിയില്‍ ഓസീസിനെതിരെ നേടിയ ആധികാരിക ജയംതന്നെ സാക്ഷ്യം. ഫെയ്മസ് ഫൈവ് എന്ന വിളിപ്പേരുകാരായ മുന്‍ നിര (ബെയര്‍സ്‌റ്റോ, ജേസണ്‍, റൂട്ട്, ബട്‌ലര്‍, സ്‌റ്റോക്‌സ്) ഫോമിലായാല്‍ നാലാം ഫൈനലില്‍ ഇംഗ്ലണ്ട് വിധിമാറ്റിയെഴുതുമെന്ന് ആരാധകര്‍ക്കും ഉറപ്പ്.
നാലു വര്‍ഷം മുമ്പ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആസ്‌ട്രേലിയക്കു മുന്നില്‍ കൈവിട്ട കിരീടം വീണ്ടെടുക്കാനാണ് കിവികളുടെ പടപ്പുറപ്പാണ്. അന്ന്, സമ്മര്‍ദഭാരത്തില്‍ 183 റണ്‍സിന് വീണുപോയപ്പോള്‍ ഏഴു വിക്കറ്റിനാണ് തോറ്റത്. ഇക്കുറി സന്തുലിത ടീമുമായാണ് യാത്ര. സെമിയില്‍ ഇന്ത്യയെ തോല്‍പിച്ച ശൈലിതന്നെ കിവികള്‍ക്ക് മാനസിക മുന്‍തൂക്കം നല്‍കുന്നു. റണ്‍റേറ്റിന്റെ മികവിലാണ് സെമിയിലെത്തിയതെങ്കിലും ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യക്കെതിരെ ചാമ്ബ്യന്‍ ഫേവറിറ്റെന്ന നിലയിലാണ് കളിച്ചത്.
ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്‌ലറും തന്നെ പ്രതീക്ഷ. എന്നാല്‍, ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും ഹന്റെി നികോള്‍സും ക്ഷീണമാണ്. മധ്യനിരയില കോളിന്‍ ഗ്രാന്‍ഡ്‌ഹോമും ടോം ലതാമും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. ബൗളിങ്ങാണ് വിശ്വസനീയം.
https://www.facebook.com/Malayalivartha