ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട യുവിയ്ക്ക് പിറന്നാൾ ആശംസകൾ !
യുവരാജ് സിംഗ് എന്ന കായിക താരത്തെ കുറിച്ച് ഒരു ഇൻട്രൊഡക്ഷന്റെയും ആവിശ്യമില്ല എന്നതാണ് സത്യം. പ്രതിഭയും കളിമികവും കണക്കുകളും നോക്കിയാൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഏകദിന താരങ്ങളിൽ ഒരാളാണ് യുവരാജ്. സച്ചിൻ തെൻഡുൽക്കറിന് ശേഷം ഇത്രയധികം ആരാധകപ്രീതി നേടിയ മറ്റൊരു കളിക്കാരനുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് ഉത്തരം. അത്കൊണ്ട് തന്നെയാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ട് പോലും യുവി ഇന്നും ആവേശമായി കായികപ്രേമികൾക്ക് മുന്നിൽ നിലകൊള്ളുന്നത്. ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ 19-ാം വയസിലാണ് ക്രിക്കറ്റ് ലോകം യുവരാജ് സിംഗ് എന്ന ഇടംകൈയ്യനെ ശ്രദ്ധിച്ചു തുടങ്ങിയത്.
2000 ജനുവരിയിൽ ശ്രീലങ്കയിൽ നടന്ന ഐസിസി അണ്ടർ-19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ചതും യുവരാജിന്‍റെ ഒറ്റയാൾ പോരാട്ടം. മുഹമ്മദ് കൈഫ് നായകനായ ടീമിലെ സൂപ്പർ ഹീറോയായിരുന്നു യുവരാജ്. ആതിഥേയരായ ശ്രീലങ്കയെ തോല്പിച്ച് ഇന്ത്യ കന്നി കിരീടം നേടിയതിന് പുറമേ യുവരാജ് പ്ലെയർ ഓഫ് ദ ടൂർണമെന്‍റായും തെരഞ്ഞെടുക്കപ്പെട്ടു. അധികം കാത്തിരിക്കേണ്ടി വന്നില്ല. അതേവർഷം ഒക്ടോബറിൽ തന്നെ ഇന്ത്യൻ ടീമിലേയ്ക്ക് വിളിയെത്തി. കെനിയയിലെ നെയ്റോബി വേദിയായ ഐസിസി നോക്കൗട്ട് ടൂർണമെന്‍റിനുള്ള ടീമിലാണ് യുവരാജിനെ ഉൾപ്പെടുത്തിയത്. അരങ്ങേറ്റ മത്സരത്തിൽ കെനിയയ്ക്കെതിരേ യുവരാജ് ബാറ്റ് ചെയ്യുന്നതിന് മുൻപ് ഇന്ത്യ ജയിച്ചു.
എന്നാൽ കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന രണ്ടാം മത്സരത്തിൽ യുവരാജ് കൊടുങ്കാറ്റായി. 84 റണ്‍സ് നേടിയ യുവിയുടെ മികവിൽ ഇന്ത്യ ഓസീസിനെ 20 റണ്‍സിന് തോല്പിച്ചു. മാൻ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കിയ യുവിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല.2011ല്‍ 28 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയപ്പോള്‍ അത് യുവരാജിന്റെ ലോകകപ്പ് ആയി മാറി. നാല് അര്‍ദ്ധ സെഞ്ചുറികളും ഒരു സെഞ്ചുറിയും ഉള്‍പ്പെടെ 362 റണ്‍സും 15 വിക്കറ്റും നേടിയാണ് യുവി ഇന്ത്യന്‍ ടീമിനെ ചരിത്ര നേട്ടത്തിലെത്തിച്ചത്. ഒപ്പം ഒരു ലോകകപ്പില്‍ മൂന്നൂറിലേറെ റണ്‍സും 15 വിക്കറ്റും നേടിയ ഏക ഓള്‍റൗണ്ടര്‍ എന്ന പദവിയും യുവി സ്വന്തമാക്കി. ലോകകപ്പിലെ നാല് മത്സരങ്ങളില്‍ യുവി മാന്‍ ഓഫ് ദ മാച്ചായപ്പോള്‍ ടൂര്‍ണമെന്റിലെ താരമായി മറ്റാരെയും ചിന്തിക്കേണ്ടി വന്നില്ല.
ലോകകപ്പിലെ ഹീറോയായി മാറിയ യുവിയെ മാധ്യമങ്ങളും നിരൂപകരും വാനോളം പുകഴ്ത്തുന്ന കാലമായിരുന്നു പിന്നീട്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആരാധകരെ ദുഃഖത്തിലാഴ്ത്തിയ ആ വാര്‍ത്ത പുറത്തു വന്നു. തങ്ങളുടെ പ്രിയപ്പെട്ട യുവിയെ ശ്വാസകോശ അര്‍ബുദം പിടികൂടിയെന്നതായിരുന്നു അത്. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം 2012ല്‍ യുവി തിരികെയെത്തിയെങ്കിലും കോശങ്ങളെ ബാധിച്ച അപൂര്‍വ അര്‍ബുദ അണുക്കളെ തിരിച്ചറിഞ്ഞതോടെ വീണ്ടും ചികിത്സയിലായി.ഒരു വർഷത്തോളം തുടർന്ന ചികിത്സകൾക്ക് ശേഷം യുവി മടങ്ങിയെത്തിയെങ്കിലും ഫോം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് നമ്മൾ കേട്ട വാർത്ത ഇന്ത്യ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായിരുന്ന യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു എന്നാണ് .
2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആണ് യുവി ഏകദിനങ്ങളില്‍ അവസാനമായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. 2017ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടി20 മത്സരം...എന്നാലും ഇപ്പോഴും യുവിയെ സ്നേഹിക്കുന്നവർക്ക് യുവരാജ് സിങ്ങ് ആവേശം തന്നെയാണ്.
https://www.facebook.com/Malayalivartha