ഐപിഎല്‍ മത്സരത്തില്‍ ചെന്നൈയെ തകര്‍ത്ത് മുംബൈ കിരീടം നേടി
ഐ.പി.എല്‍ എട്ടാം സീസണ്‍ ഫൈനലില്‍ രണ്ടുവട്ടം ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 41 റണ്‍സിന് തോല്പിച്ചാണ് രോഹിത് ശര്‍മ നയിച്ച മുംബൈ രണ്ടാം കിരീടം സ്വന്തമാക്കിയത്. 2013ന്റെ തനിയാവര്‍ത്തനമായി ഒരു ഫൈനല്‍. ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സില്‍ തുടങ്ങി അമ്പാട്ടി റായുഡു വരെ അടിച്ചു തകര്‍ത്ത കളിയില്‍ മുംബൈ 20 ഓവറില്‍ കുറിച്ചത് 202 റണ്‍സ്.നഷ്ടമായത് അഞ്ചു വിക്കറ്റുകള്‍. അതില്‍ രണ്ടു പേര്‍ അര്‍ധ സെഞ്ചുറി കടന്നു. രണ്ടു പേര്‍ മുപ്പതിനപ്പുറവും. ചെന്നൈയുടെ മറുപടി എട്ടിന് 161ല്‍ അവസാനിച്ചു. അര്‍ധ സെഞ്ചുറി കടന്നത് ഡ്വെയ്ന്‍ സ്മിത്ത്(57) മാത്രം.
ടോസ് നേടി ഫീല്‍ഡിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് കൊതിക്കുന്ന തുടക്കമാണ് കിട്ടിയത്. നെഹ്‌റയുടെ അഞ്ചാം പന്ത് മിഡോണിലേക്കു തട്ടിയിട്ട പാര്‍ഥിവിനു സിംഗിള്‍ പൂര്‍ത്തിയാക്കാമായിരുന്നു ഡുപ്ലെസിയെപ്പോലൊരു കിടിലന്‍ ഫീല്‍ഡര്‍ അല്ലായിരുന്നെങ്കില്‍. സമയം ലാഭിക്കാന്‍ പന്തിലേക്കു ചാടിയ ഡുപ്ലെസി ക്ഷണനേരം കൊണ്ടുള്ള ത്രോയില്‍ കൃത്യതയോടെ ബെയില്‍സ് തെറിപ്പിച്ചു. പക്ഷേ തെല്ലിട വിട്ടുകൊടുത്താല്‍ ചെന്നൈ പിടി മുറുക്കുമെന്നു നന്നായറിയാമായിരുന്നു മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക്. തന്റെ ഭാഗ്യഗ്രൗണ്ടില്‍ ബാറ്റിങ്ങിനെത്തിയ രോഹിത് ഇന്ത്യന്‍ ടീമിലെ സഹതാരം മോഹിത് ശര്‍മയെ ആദ്യ ഓവറില്‍തന്നെ വരവേറ്റത് 16 റണ്‍സോടെ ഒരു സിക്‌സും രണ്ടു ഫോറും.
തൊട്ടടുത്ത ഓവറില്‍ നെഹ്‌റയ്ക്കും കിട്ടി രണ്ടെണ്ണം. അതിലൊന്ന് രോഹിതിന്റെ ട്രേഡ്മാര്‍ക്ക് കവര്‍െ്രെഡവ്. ഒരു തിരികൊളുത്തലിനു കാത്തുനില്‍ക്കുകയായിരുന്നു അപ്പുറത്ത് സിമ്മണ്‍സ്. അശ്വിന്റെ അടുത്ത ഓവറിലും വന്നു പത്തിലേറെ റണ്‍സ്. നോബോള്‍ എറിഞ്ഞ അശ്വിന്റെ തലയ്ക്കു മുകളിലൂടെ ഫ്രീഹിറ്റില്‍ സിക്‌സ്. ഓരോ ഓവറിലും ധോണി ബോളിങ് ജോടിയെ മാറ്റിയെങ്കിലും വന്നവരെല്ലാം കൈ നിറയെ തല്ലുവാങ്ങി. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ജഡേജയെ അതിര്‍ത്തി കാണിച്ച സിമ്മണ്‍സ് അവസാന പന്തിലും അതാവര്‍ത്തിച്ചു. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മുംബൈ സ്‌കോര്‍ 61 റണ്‍സ്.
പത്തു റണ്‍സ് ശരാശരിയില്‍ താഴാതെ മുന്നേറിയ മുംബൈയ്ക്കു ഒന്നു നിര്‍ത്തിയത് 12ാം ഓവറില്‍. ബ്രാവോയുടെ പന്തില്‍ ജഡേജയ്ക്കു പിടികൊടുത്ത് രോഹിത്(50) മടങ്ങി. 26 പന്തുകളില്‍ ആറു ഫോറും രണ്ടു സിക്‌സുമടക്കം വിസ്‌ഫോടന ഇന്നിങ്‌സ്. ഒരു പന്തിനപ്പുറം സിമ്മണ്‍സും(45 പന്തില്‍ 68) പുറത്തായതോടെ ചെന്നൈ തിരിച്ചുവന്നെന്നു കരുതി. എന്നാല്‍ അതൊരു അതിമോഹം മാത്രമാണെന്ന് റായുഡുവും(36) പൊള്ളാര്‍ഡും(36) തെളിയിച്ചു.
പുതിയ കൂട്ടായി ക്രീസിലെത്തിയ ഇരുവരും വീണ്ടും ഇന്ത്യന്‍ വിന്‍ഡീസ് വെടിക്കെട്ട് തുടര്‍ന്നു. താളത്തിലാവാന്‍ ഒരോവര്‍. പിന്നെ അതേ ശരവേഗം. 16 ഓവറില്‍ ചെന്നൈ ഒന്നര സെഞ്ചുറിയിലെത്തി. ഒരോവര്‍ നഷ്ടം അടുത്ത ആറു പന്തില്‍ ഇരുവരും തീര്‍ത്തു. നെഹ്‌റയുടെ ഓവറില്‍ മൂന്നു സിക്‌സ്, ഒരു ഫോര്‍23 റണ്‍സ്. റണ്‍റേറ്റ് വീണ്ടും പത്തിനു മുകളില്‍. പൊള്ളാര്‍ഡും തൊട്ടു പിന്നാലെ പാണ്ഡ്യയും മടങ്ങിയെങ്കിലും വന്നപടി ബ്രാവോയെ സിക്‌സിനു പറത്തിയ ഹര്‍ഭജന്‍ മുംബൈയെ ഇരുനൂറു കടത്തി.
ചെന്നൈ ബോളര്‍മാരില്‍ ജഡേജയാണ് കൂടുതല്‍ റണ്‍സ് വഴങ്ങിയത്. രണ്ടോവറില്‍ 23. നെഹ്‌റയും അശ്വിനും ഓവറില്‍ ശരാശരി പത്തിലേറെ കൊടുത്തു. തമ്മില്‍ ഭേദം സ്മിത്ത് മാത്രം. രണ്ടോവറില്‍ 17 റണ്‍സ്!
ഓവറില്‍ പത്തിലേറെ റണ്‍സ് എന്ന ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ചെന്നൈയുടെ തുടക്കം മോശമായില്ല.സാഹസികത മാറ്റിവച്ച് ഉത്തരവാദിത്തത്തോടെ ബാറ്റു വീശിയ സ്മിത്ത് ഒരറ്റത്ത് നങ്കൂരമിട്ടു. 48 പന്തില്‍ ഒന്‍പതു ഫോറും ഒരു സിക്‌സും സഹിതം അര്‍ധ സെഞ്ചുറി. എന്നാല്‍ മറുവശത്ത് നിന്നവര്‍ മുംബൈയുടെ റണ്‍മലയ്ക്കു മുന്നില്‍ ബാറ്റു വച്ച് കീഴടങ്ങി. 13–ാം ഓവറില്‍ റെയ്‌ന(28) മടങ്ങിയതോടെ ചെന്നൈയുടെ തോല്‍വി സുനിശ്ചിതമായി. ധോണിയും (18) മോഹിത് ശര്‍മയുമെല്ലാം (21) ചേര്‍ന്ന് അതല്‍പ്പം നീട്ടിയെടുത്തെന്ന് മാത്രം. മുംബൈയ്ക്കു വേണ്ടി മക്‌ലീനഘന്‍ മൂന്നും ഹര്‍ഭജന്‍, മലിംഗ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha