സൗരവ് ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതർ; ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയില്‍ എത്തി ഗാംഗുലിയെ സന്ദർശിച്ചു
ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കൊറോണറി ധമനികളില്‍ തടസം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് സ്റ്റെന്റുകള്‍ ഇട്ടു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഗാംഗുലി തുടരുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയില്‍ എത്തി ഗാംഗുലിയെ കണ്ടു. രാവിലെ ഫാേണില്‍ വിളിച്ച് മമത ഗാംഗുലിയുടെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആരോഗ്യനില തൃപ്‌തികരമെന്നാണ് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചത്. നെഞ്ചുവേദനെ തുടര്‍ന്ന് ഇന്നലെയാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജനുവരി രണ്ടിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ഗാംഗുലിയെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 48 കാരനായ ഗാംഗുലിക്ക് അന്നും ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. ഹൃദയധമനികളില്‍ മൂന്ന് എണ്ണത്തില്‍ തടസ്സമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സ്റ്റെന്റിട്ടത്. സുഖം പ്രാപിച്ചതോടെ ജനുവരി ഏഴിന് ആശുപത്രി വിടുകയും ചെയ്തു. ഗാംഗുലിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ പരിശോധിച്ചു വരികയാണെന്നും കുടുംബാംഗങ്ങള്‍ പിന്നീട് അറിയിച്ചു.
വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍നിന്നും ഡിസ്‌ചാര്‍ജ് ആയതു മുതല്‍ വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഗാംഗുലി. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗാംഗുലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി ചില വൃത്തങ്ങള്‍ പറയുന്നു. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നേരത്തെ ഗംഗുലിക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. 22 കോവിഡ് ടെസ്റ്റുകള്‍ക്ക് താന്‍ വിധേയനായതായി നവംബറിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha