മോദിയുടെ പേരിലുള്ള പിച്ച് അപമാനം; രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് തീർന്നതിനെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഉള്ള മൊട്ടേരാ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പകൽ-രാത്രി ടെസ്റ്റ് മത്സരം അരങ്ങേറിയത്. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരം രണ്ടു ദിവസം പോലും മുഴുപ്പിക്കാതെയാണ് ഇന്നലെ അവസാനിച്ചത്. സ്‌പിൻ ബൗളർമാർ നിറഞ്ഞാടിയ മത്സരത്തിൽ പത്ത് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ ജയം.
ഇപ്പോഴിതാ മോദിയുടെ പേരിൽ ഉള്ള പിച്ച് ക്രിക്കറ്റ് ലോകത്തിൽ വിവാദ സംസാര വിഷയം ആയിരിക്കുകയാണ്. മുൻ ക്രിക്കറ്റ് താരങ്ങൾ എല്ലാം ഒരേ സ്വരത്തിൽ മോദി സ്റ്റേഡിയത്തിലെ പിച്ചിനെ വിമർശനം കൊണ്ട് മൂടിയിരിക്കുകയാണ്. അതേക്കുറിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു...
"രണ്ടു ദിവസത്തിനുള്ളിൽ കളി തീരുകയെന്നത് ടെസ്റ്റ് ക്രിക്കറ്റിന് ഒരിക്കലും നല്ലതല്ല. ഇതുപോലെയുള്ള പിച്ചിലാണ് അനിൽ കുംബ്ലെയും ഹർഭജൻ സിങ്ങും ബോൾ ചെയ്തിരുന്നെങ്കിൽ അവരുടെ വിക്കറ്റ് നേട്ടം ആയിരവും എണ്ണൂറുമൊക്കെ കടന്നേനെ...യുവരാജ് സിങിന്റെ വരികളിൽ എല്ലാം ഉണ്ടായിരുന്നു.
മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തിലെ പിച്ചിൽ പന്തിനൊപ്പം പൂഴിയും പറക്കുന്നത് നാം കണ്ടതാണ്.
ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ കേവലം 112 റൺസിനാണ് ഇന്ത്യൻ സ്പിന്നർമാർ പുറത്താക്കിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്കും കിട്ടി പണി. ഇന്ത്യ 145 റൺസിന് എല്ലാവരും പുറത്ത്. ഇംഗ്ലണ്ടിന്റെ സ്പിന്നർമാരും മോദി പിച്ചിന്റെ അവസ്ഥ മനസ്സിലാക്കി പന്തെറിഞ്ഞു. ദേ കിടക്കുന്നു ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ.
അവിടം കൊണ്ടും തീർന്നില്ല മോദി പിച്ചിന്റെ പൂഴിക്കടകൻ. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യൻ സ്പിന്നർമാരായ അക്ഷർ പട്ടേലും രവിചന്ദ്ര അശ്വിനും ചേർന്ന് മോദിയുടെ മാന്ത്രിക പിച്ചിന്റെ അവസ്ഥ മുതലെടുത്ത് വെറും 81 റൺസിന് ചുരുട്ടിക്കെട്ടി. മറുപടി ബാറ്റിങ്ങിൽ 10 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് വിവാദ പിച്ചിൽ ഇന്ത്യ കരസ്ഥമാക്കിയത്.
ട്രോളുകളിൽ മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തിലെ പിച്ചിന്റെ അവസ്ഥയായിരുന്നു ഇന്നലെ പ്രധാന വിഷയം. അതിൽ ഒരു ട്രോളിലെ വിഷയം രാവണപ്രഭു എന്ന ചിത്രത്തിലെ ഒരു രംഗമായിരുന്നു. ചാരുകസേരയിൽ ഇരിക്കുന്ന നീലകണ്ഠൻ.
നീലകണ്ഠന്റെ സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർത്തികേയനായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. വയസ്സനായ ഇന്നസെന്റിന്റെ സ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോഹ്‌ലിയുടെ മോദിയുടെ ചോദ്യം..ഇന്നത്തെ ടെസ്റ്റ് ജയിച്ചു അല്ലേ..? കോഹ്ലി അതെ എന്ന് പറയുമ്പോൾ മോദിയുടെ ചോദ്യം ഇങ്ങനെ..ഇത്ര അനായാസം ആയി ജയിക്കാനായതിന് കാരണം...
അപ്പോഴാണ് അമിത് ഷായുടെ മറുപടി...സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദി സ്റ്റേഡിയം എന്നായത് കൊണ്ട്...
എന്നാൽ മോദി പിച്ചിനെ പിന്തുണച്ച് കൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി രംഗത്ത് വന്നു. മൊട്ടേരയിലെ ശരിയായ പ്രശ്‌നം പിച്ചിന്റെയല്ലെന്നും ബാറ്റ്‌സ്മാന്‍മാരുടെയാണെന്നും വിലയിരുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.
'ഇരു ടീമിന്റെയും ബാറ്റിങ് നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല എന്നും ആദ്യ ദിനത്തേക്കാള്‍ രണ്ടാം ദിനം പന്ത് ടേണ്‍ ചെയ്യുകയും ഇരു ടീമിന്റെയും ബാറ്റിങ് ശരാശരിക്കും താഴെയാണ് എന്നും പറഞ്ഞ് മോദി പിച്ചിനെ പ്രതിരോധിക്കുകയാണ് വിരാട് കോഹ്ലി.
സ്റ്റേഡിയത്തിലെ അംബാനി-അദാനി ബൗളിംഗ് എൻഡുകൾ ആണ് മറ്റൊരു പ്രത്യേകത. ബി.ജെ.പിയുടെ കോർപറേറ്റുകളുമായി ഉള്ള സഖ്യം ഊട്ടിയുറപ്പിക്കുന്നതിലെ സ്നേഹഘടകം ഇതിൽ നിന്ന് പൊതുജങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. സ്റ്റേഡിയത്തിലെ ബൗളിംഗ് എൻഡിനെ പരിഹസിച്ച് നേരത്തെ രാഹുൽ ഗാന്ധി ട്വിറ്ററിൽ ഹം ദോ ഹമാരെ ദോ എന്ന് ഹാഷ്‌ടാഗ് ഇട്ടിരുന്നു.
അമിത് ഷായുടെ മകൻ ജയ് ഷാ ആണ് ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി. അപ്പോൾ ഇതല്ല,ഇതിനപ്പുറവും ക്രിക്കറ്റിൽ നടക്കും.
https://www.facebook.com/Malayalivartha