കൊല്‍ക്കത്തയുടെ ബൗളിംഗിന് മുന്നില്‍ തകർന്നടിഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്‍പത് വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ തോല്‍പ്പിച്ചു
കൊല്‍ക്കത്തക്കാരുടെ കുറിക്കുകൊണ്ട ബൗളിംഗിന് മുന്നില്‍ ബാറ്റൊടിഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍.ഇന്നലെ അബുദാബിയില്‍ ഒമ്ബത് വിക്കറ്റിനാണ് കൊല്‍ക്കത്ത ആര്‍.സി.ബിയെ തകര്‍ത്തുകളഞ്ഞത്.ആദ്യ ബാറ്റിംഗിനിറങ്ങിയ ആര്‍.സി.ബിക്ക് വെറും 92 റണ്‍സിനാണ് ആള്‍ഔട്ടാകേണ്ടിവന്നത്.മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത പത്താം ഓവറില്‍ ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കണ്ടു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആന്ദ്രേ റസലും വരുണ്‍ ചക്രവര്‍ത്തിയും ചേര്‍ന്നാണ് വിരാടിന്റെ പിള്ളേരെ വെള്ളം കുടിപ്പിച്ചത്. കല്ലം ഫെര്‍ഗൂസന് രണ്ട് വിക്കറ്റും പ്രസിദ്ധ് കൃഷ്ണയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ളൂരിന് തുടക്കം മുതല്‍ തിരിച്ചടികളായിരുന്നു. ഈ സീസണിന് ശേഷം സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച നായകന്‍ വിരാട് കൊഹ്‌ലി (5)രണ്ടാം ഓവറില്‍ത്തന്നെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി കൂടാരം കയറി. തുടര്‍ന്ന് മലയാളി താരം ദേവ്ദത്ത് പടിക്കലും (22) ശ്രീകര്‍ ഭരതും (16) ചേര്‍ന്ന് ആറോവറില്‍ 41 റണ്‍സിലെത്തിച്ചെങ്കിലും അവിടെ വച്ച് പടിക്കലിനെ നഷ്മായതോടെ തകര്‍ച്ച തുടങ്ങി. കല്ലം ഫെര്‍ഗൂസന്റെ പന്തില്‍ കീപ്പര്‍ കാര്‍ത്തികിന് ക്യാച്ച് നല്‍കിയാണ് ദേവ്ദത്ത് മടങ്ങിയത്.ഭരത് ഒന്‍പതാം ഓവറില്‍ റസലിനാണ് കീഴടങ്ങിയത്.ഇതേഓവറില്‍ റസല്‍ എ.ബി ഡിവില്ലിയേഴ്സിനെ ക്ളീന്‍ ബൗള്‍ഡാക്കിയത് നൈറ്റ് റൈഡേഴ്സിന് ആവേശം പകര്‍ന്നു.ഇതോടെ ബാംഗ്ളൂര്‍ 52/4 എന്ന നിലയിലായി.
തുടര്‍ന്നായിരുന്നു വരുണ്‍ ചക്രവര്‍ത്തി വേട്ട തുടങ്ങിയത്.12-ാം ഓവറിന്റെ നാലാം പന്തില്‍ ഗ്ളെന്‍ മാക്സ്‌വെല്ലിനെ(10) ക്ളീന്‍ ബൗള്‍ഡാക്കിയ വരുണ്‍ തൊട്ടടുത്ത പന്തില്‍ വാനിന്ദു ഹസരംഗയെ(0) എല്‍.ബിയില്‍ കുരുക്കുകയും ചെയ്തു.അടുത്ത പന്തില്‍ ജാമീസണിനെതിരെ എല്‍.ബി അപ്പീല്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.14-ാം ഓവറില്‍ മലയാളി താരം സച്ചിന്‍ ബേബിയെ റാണയുടെ കയ്യിലെത്തിച്ചതും പാതി മലയാളിയായ വരുണാണ്. 17 പന്തുകള്‍ നേരിട്ട സച്ചിന്‍ ബേബിക്ക് ഏഴുറണ്‍സ് മാത്രമാണ് നേടാനായത്. 16-ാം ഓവറില്‍ ജാമീസണ്‍(4) റണ്‍ഔട്ടാവുകയും അടുത്ത ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെ (12) ഫെര്‍ഗൂസണ്‍ ക്ളീന്‍ ബൗള്‍ഡാക്കുകയും ചെയ്തു. 19-ാം ഓവറില്‍ സിറാജിനെ (8) വരുണിന്റെ കയ്യിലെത്തിച്ച് റസലാണ് കൊഹ്‌ലിപ്പടയുടെ ഇന്നിംഗ്സിന് കര്‍ട്ടനിട്ടത്.
മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്ലും (34 പന്തുകളില്‍ ആറുഫോറും ഒരു സിക്സുമടക്കം 48 റണ്‍സ്) വെങ്കടേഷ് അയ്യരും (27പന്തുകളില്‍ ഏഴുഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 41 റണ്‍സ് ) ചേര്‍ന്ന് തകര്‍ത്തടിച്ചു. ഒന്‍പത് ഓവറില്‍ 82 റണ്‍സിലെത്തിയപ്പോള്‍ ഗില്ലിനെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. എന്നാല്‍ പകരമിറങ്ങിയ റസലിന് ഒരു പന്തുപോലും നേരിടാന്‍ അവസരം നല്‍കാതെ അടുത്ത ഓവറില്‍ തകര്‍ത്തടിച്ച് ടീമിനെ വിജയത്തിലെത്തിച്ചു. ഈ വിജയത്തോടെ കൊല്‍ക്കത്ത എട്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി ആറാമതേക്കുയര്‍ന്നു. ആര്‍.സി.ബി 10 പോയിന്റുമായി നാലാമതാണ്.
https://www.facebook.com/Malayalivartha