ട്വന്റി20 ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നാട്ടിൽ ആവേശോജ്വലമായ സ്വീകരണം. ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിനു മുന്നിൽ തടിച്ചുകൂടിയത്...

ട്വന്റി20 ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നാട്ടിൽ ആവേശോജ്വലമായ സ്വീകരണം. ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിനു മുന്നിൽ തടിച്ചുകൂടിയത്. എഐസി 24 ഡബ്യുസി (എയർ ഇന്ത്യ ചാംപ്യൻസ് 24 വേൾഡ്കപ്പ്) എന്നാണ് ചാർട്ടേട് വിമാനത്തിലാണ് ലോക ചാംപ്യൻമാർ എത്തിയത്. ഐടിസി മൗര്യ ഹോട്ടലിലേക്കാണ് ടീം പോകുന്നത്. ടീമിന് കനത്ത സുരക്ഷയൊരുക്കാൻ സിആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ടീമിനെ ഹോട്ടലിലേക്ക് കൊണ്ടുപോകാന്‍ രണ്ടു ബസുകളാണ് ഒരുക്കിയത്.
രാവിലെ 6.57 ഓടെയാണ് താരങ്ങൾ വിമാനത്താവളത്തിനു പുറത്തെത്തി ബസുകളിലേക്കു കയറിയത്. വിരാട് കോലിയാണ് ആദ്യം പുറത്തെത്തിയത്. ആരാധകർ ടീമിനായി അവേശത്തിൽ മുദ്രാവാക്യം വിളിച്ചു. പിന്നാലെ ഓരോ താരങ്ങളായി പുറത്തെത്തി ബസിലേക്ക് കയറി. നിർണായക ക്യാച്ച് എടുത്ത സൂര്യകുമാർ യാദവ് പുറത്തെത്തിയപ്പോഴും വലിയ രീതിയിൽ കരഘോഷം മുഴങ്ങി.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ സുരക്ഷ ഒരുക്കുന്ന സേനാംഗങ്ങൾ. ചിത്രം. രാഹുൽ ആർ.പട്ടം∙മനോരമ
ടീമംഗങ്ങൾക്ക് രാവിലെ 11ന് പ്രധാനമന്ത്രിയുടെ വസതിയിൽ സ്വീകരണം നൽകും. ഇതിനു ശേഷം വൈകിട്ടോടെ ടീം മുംബൈയിൽ എത്തും. വൈകിട്ട് 5ന് മുംബൈയിലെ നരിമാൻ പോയിന്റിൽ നിന്നു വാങ്കഡെ സ്റ്റേഡിയം വരെ തുറന്ന ബസിൽ ടീം ലോകകപ്പ് ട്രോഫിയുമായി പര്യടനം നടത്തും. പിന്നാലെ രാത്രി 7ന് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് ടീമംഗങ്ങൾക്കുള്ള സമ്മാനത്തുക കൈമാറുമെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
ചുഴലിക്കാറ്റും മോശം കാലാവസ്ഥയും മൂലം ബാർബഡോസിൽ കുടുങ്ങിയ ടീമിന്റെ യാത്ര വൈകുകയായിരുന്നു. ടീം അംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും അടക്കം 70 പേരടങ്ങുന്ന സംഘത്തെ തിരികെ എത്തിക്കാൻ ബിസിസിഐ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം അയച്ചിരുന്നു. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവരും ടീമിനൊപ്പമുണ്ടായിരുന്നു. ഫൈനൽ വിജയത്തിനു ശേഷം ജൂൺ 30ന് ന്യൂയോർക്ക്– ദുബായ് വഴി നാട്ടിലേക്കു മടങ്ങാനായിരുന്നു ഇന്ത്യൻ ടീമിന്റെ പദ്ധതി. എന്നാൽ, ശക്തമായ ചുഴലിക്കാറ്റുമൂലം ബാർബഡോസിലെ വിമാനത്താവളം അടച്ചിട്ടതോടെ ടീമിന്റെ യാത്ര മുടങ്ങി. തുടർന്നാണ് പ്രത്യേക വിമാനത്തിൽ ഇവരെ നാട്ടിലെത്തിക്കാൻ ബിസിസിഐ തീരുമാനിച്ചത്.
ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ, ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപിച്ചാണ് ഇന്ത്യ ജേതാക്കളായത്. അവസാന ഓവറിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്ത ഉജ്വല ക്യാച്ചും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
https://www.facebook.com/Malayalivartha

























