ത്രിപുരക്കെതിരെയും സെഞ്ചുറി നേടിയതോടെ വിജയ് ഹസാരെ ട്രോഫിയിൽ റൺവേട്ട തുടരുന്നു...

ത്രിപുരക്കെതിരെയും സെഞ്ചുറി നേടിയതോടെ വിജയ് ഹസാരെ ട്രോഫിയിൽ റൺവേട്ട തുടർന്ന് മലയാളി താരം ദേവ്ദത്ത് പടിക്കൽ. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ദേവ്ദത്ത് പടിക്കലിൻറെ നാലാം സെഞ്ചുറിയാണിത്.
കേരളത്തിനെതിരെയും ദേവ്ദത്ത് പടിക്കൽ സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ വിജയ് ഹസാരെ ടൂർണമെൻറിൽ വിദർഭക്കായി മലയാളി താരം കരുൺ നായർ നടത്തിയ റൺവേട്ടയെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഇപ്രാവശ്യം ദേവ്ദത്ത് പടിക്കൽ കർണാടകക്കായി നടത്തുന്നത്.
ഈ സീസണിലെ റൺവേട്ടക്കാരിൽ 5 കളികളിൽ 514 റൺസുമായാണ് ദേവ്ദത്ത് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. റൺവേട്ടയിൽ രണ്ടാം സ്ഥാനത്ത് ഹിമാചൽപ്രദേശിൻറെ പുഖ്രജ് മൻ ആണ്. അഞ്ച് മത്സരങ്ങളിൽ മൂന്ന് സെഞ്ചുറി അടക്കം 494 റൺസാണ് മൻ ഇതുവരെ അടിച്ചെടുത്തത്.
അഞ്ച് കളികളിൽ 454 റൺസെടുത്ത വിദർഭ താരം അമൻ രവീന്ദ്ര മൊഖണ്ഡെ ആണ് റൺവേട്ടയിൽ മൂന്നാം സ്ഥാനത്തുള്ളത്. ഉത്തർ പ്രദേശിൻറെ ആര്യൻ ജുയാൽ 412 റൺസുമായി നാലാമതുള്ളപ്പോൾ 403 റൺസുമായി സൗരാഷ്ട്ര താരം സമ്മർ ഗജ്ജർ ടോപ് ഫൈവിൽ ഇടം പിടിക്കുകയും ചെയ്തു. ഉത്തർപ്രേദശിനായി 5 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും അടക്കം 379 റൺസടിച്ച ഇന്ത്യൻ താരം ധ്രുവ് ജുറെലാണ് റൺവേട്ടയിൽ ഞെട്ടിച്ച മറ്റൊരു താരം.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് സെലക്ടർമാർ നിലനിർത്തിയത്.
https://www.facebook.com/Malayalivartha

























