ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ 48 റൺസിന് തകർത്ത് ഇന്ത്യ...

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ 48 റൺസിന് തകർത്ത് ഇന്ത്യ. 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1-0). 40 പന്തിൽ നാലു ഫോറും ആറ് സിക്‌സും പറത്തി 78 റൺസടിച്ച ഗ്ലെൻ ഫിലിപ്‌സാണ് ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കായി വരുൺ ചക്രവർത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതമെടുത്തു.
ഡെവോൺ കോൺവെ (0), രചിൻ രവീന്ദ്ര (1) എന്നിവരെ ആദ്യ ഒമ്പത് പന്തുകൾക്കുള്ളിൽ നഷ്ടമായി തകർച്ചയോടെയായിരുന്നു കിവീസിന്റെ തുടക്കമായിരുന്നത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഫിലിപ്സ് - ടിം റോബിൻസൺ സഖ്യം 30 പന്തിൽ നിന്ന് 51 റൺസ് ചേർത്ത് ഇന്നിങ്സ് ട്രാക്കിലാക്കി.
15 പന്തിൽ നിന്ന് 21 റൺസെടുത്ത റോബിൻസണെ മടക്കി വരുൺ ചക്രവർത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. എന്നാൽ പിന്നീട് ഫിലിപ്സ് കത്തിക്കയറുന്നതാണ് കണ്ടത്. നാലാം വിക്കറ്റിൽ മാർക്ക് ചാപ്മാനെ കൂട്ടുപിടിച്ച് ഫിലിപ്സ് ഇന്ത്യൻ ബൗളർമാരെ ശരിക്കും ബുദ്ധിമുട്ടിലാക്കി.
ഒടുവിൽ അക്ഷർ പട്ടേൽ ഫിലിപ്സിനെ മടക്കിയതോടെ ഇന്ത്യയ്ക്ക് ആശ്വാസമായി.
ചാപ്മാനൊപ്പം 42 പന്തിൽ നിന്ന് 79 റൺസ് ചേർത്താണ് ഫിലിപ്സ് മടങ്ങിയത്. ചാപ്മാൻ 24 പന്തിൽ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 39 റൺസെടുത്ത് പുറത്തായി. ഡാരിൽ മിച്ചലും (28), ക്യാപ്റ്റൻ മിച്ചൽ സാന്റ്നറും (20*) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ഇന്ത്യയ്ക്കായി ശിവം ദുബെയും വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമാപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ അഭിഷേക് ശർമയുടെ വെടിക്കെട്ട് അർധസെഞ്ചുറിയുടെ കരുത്തിലാണ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസടിച്ചത്. 35 പന്തിൽ 84 റൺസെടുത്ത അഭിഷേക് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 22 പന്തിൽ 32 റൺസടിച്ചപ്പോൾ ഹാർദ്ദിക് പാണ്ഡ്യ 16 പന്തിൽ 25ഉം റിങ്കു സിംഗ് 20 പന്തിൽ 44 റൺസുമെടുത്ത് പുറത്താകാതെ നിന്നു.
രണ്ട് ബൗണ്ടറികളടിച്ച് മലയാളി താരം സഞ്ജു സാംസൺ 10 റൺസെടുത്ത് മടങ്ങിയപ്പോൾ ഇഷാൻ കിഷൻ 8 റൺസെടുത്ത് പുറത്തായി.
"
https://www.facebook.com/Malayalivartha



















