ടി20 ലോകകപ്പ്... നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് 17 റൺസ് വിജയം

ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് 17 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് നെതർലൻഡ്‌സിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടാനെ സാധിച്ചുള്ളൂ. 23 പന്തിൽ 33 റൺസ് നേടിയ ബാസ് ഡേ ലീഡെയാണ് നെതർലൻഡ്‌സിന്റെ ടോപ് സ്‌കോററായത്.
മറുപടി ബാറ്റിങ്ങിൽ ഭേദപ്പെട്ട തുടക്കമാണ് നെതർലൻഡ്‌സ് കാഴ്ച വെച്ചതെങ്കിലും മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീണതാണ് തിരിച്ചടിയായത്. ഒരു ഘട്ടത്തിൽ 125 ന് 6 എന്ന നിലയിലേക്ക് വീണ നെതർലൻഡ്‌സിന് സ്‌കോറിങ് വേഗം കുറഞ്ഞതോടെ വിജയപ്രതീക്ഷകൾ മങ്ങി. ഒടുവിൽ 12 പന്തിൽ 50 റൺസാണ് ജയിക്കാൻ ആവശ്യമായിരുന്നത്. മൂന്ന് വിക്കറ്റ് നേടി വരുൺ ചക്രവർത്തിയാണ് ഇന്ത്യയ്ക്ക് ബൗളിങ്ങിൽ നിർണായകമായത്.
നേരത്തൈ 6 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 193 സ്‌കോർ ചെയ്തത്. 31 പന്തുകളിൽ നിന്ന് 66 റൺസ് നേടിയ ദുബെയുടെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് ആയത്.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ ഓപ്പണർ അഭിഷേക് ശർമ പൂജ്യനായി മടങ്ങി. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അഭിഷേക് ഡക്കാകുന്നത്. പിന്നാലെ ഫോമിലുള്ള ഇഷാൻ കിഷന് മികച്ച തുടക്കം ലഭിച്ചെങ്കിലും 18 റൺസിൽ താരവും മടങ്ങി. 27 പന്തിൽ നിന്ന് 31 റൺസെടുത്ത് നിലയുറപ്പിക്കാൻ ശ്രമിച്ച തിലക് വർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് മൂന്നാമത് നഷ്ടമായത്.
9 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 69 എന്ന നിലയിലായ ഇന്ത്യ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ മികച്ച ഇന്നിങ്സിന്റെ കരുത്തിലാണ് (28 പന്തിൽ 34) തകർച്ചയിൽ നിന്ന് കരകയറാനായത്. സൂര്യ പുറത്തായതിന് ശേഷം ആക്രമണം ഏറ്റെടുത്ത ദുബെ ഇന്ത്യൻ ഇന്നിങ്സിന്റെ വേഗം കൂട്ടി 31 പന്തിൽ നിന്ന് 66 റൺസെടുത്ത് താരം മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു. അവസാന ഓവറുകളിൽ ദുബെയ്ക്കൊപ്പം ഹർദിക് പാണ്ഡ്യ 21 പന്തിൽ നിന്ന് 31 റൺസ് നേടി .
https://www.facebook.com/Malayalivartha

























